Thursday, December 24, 2015

പ്രഥമോദബിന്ദു

അവിചാരിതമായി അന്നൊരാൾ വന്നു കുമാരസംഭവത്തിലേയ്ക്ക് മനസ്സിനെ കൂട്ടിക്കൊണ്ട് പോയി.

മുമ്പൊരിയ്ക്കൽ "ശാലിനി എന്റെ കൂട്ടുകാരി" സിനിമയിലെ എം.ഡി. രാജേന്ദ്രന്റെ

"ഹിമശൈലസൈകത ഭൂമിയില്‍ നിന്നുനീ പ്രണയ പ്രവാഹമായ് വന്നൂ 
അതിഗൂഢ സുസ്മിതമുള്ളിലൊതുക്കുന്ന പ്രഥമോദബിന്ദുവായ് തീര്‍ന്നു"

എന്ന ഗാനത്തിലൂടെ മനമുടക്കിയ ആ വാക്കിലേയ്ക്ക്....

ഒരു ഗവേഷണം നടത്തി സംഗ്രഹം എഴുതാൻ മറന്നു പോയ വിഷയത്തിലേയ്ക്ക് ഒരു മടക്കയാത്ര, നന്ദി ആദ്യം ആ സുഹൃത്തിനോട് ചൊല്ലി തുടങ്ങട്ടേ ഞാൻ...

നമ്മുടെ സ്വന്തം കാളിദാസന്റെ കുമാരസംഭവത്തിലെ, കൈലാസപതി ശിവനെ വരാനായി ലഭിയ്ക്കുവാൻ ഹിമവൽപുത്രി പാർവ്വതി ഹിമവൽ സാനുക്കളിൽ തപസ്സനുഷ്ടിയ്ക്കവേ പ്രകൃതിയുടെ കനിവായി പെയ്തിറങ്ങിയ വർഷത്തിന്റെ പ്രഥമ ബിന്ദുവും അനുബന്ധബിന്ദുക്കളും തീർക്കുന്ന ഹർഷവും, ഉന്മാദവും, ചില വികൃതികളും, കാളിദാസന്റെ ഭാവനയുടെ കുസൃതികളും ഒത്ത് ചേർന്ന അലോകസുന്ദര ദൃശ്യത്തിലേയ്ക്ക്


"സ്ഥിത: ക്ഷണം പക്ഷ്മാസു തദിത അധര:
പയോധര ഉത്സേധ നിപട ചൂർണിതാ: |
വലീഷു തസ്യ: സ്ഖലിതാ: പ്രപെദിരെ
ചിരെണ നാഭിം പ്രഥമോദ ബിന്ദ വ : ||"

പ്രഥമ ഓദ ബിന്ദവ : - പുതുമഴയുടെ ആദ്യ തുള്ളികൾ

ക്ഷണം - ഒരു മാത്ര

പക്ഷ്മാസു - കണ്‍പീലികളിൽ

സ്ഥിത: - തങ്ങി നിന്നു (പിന്നീട്)

തദിത : - ചിമ്മുക

അധര: - അധരങ്ങളിലേയ്ക്ക് (പിന്നീട്)

നിപത - പതിച്ചു

പയോധര - കുചകുംഭങ്ങളിലേയ്ക്ക് പയോധര - കുചകുംഭങ്ങളിലേയ്ക്ക് (കൃഷ്ണലീലയിലെ "ഗോപീപീന പായോധര മർദ്ദന ചഞ്ചല കരയുഗ ശാലീ" ലെ പായോധാരം തന്നെ , പയസ്സ് - പാല്; പാലിനെ ധരിയ്ക്കുന്നതെന്തോ അത്! ഫീഡിംഗ് ബോട്ടിലാണെന്ന് പുതിയ വാദം വന്നാലും എനിയ്‌ക്കെതിർപ്പില്ല)

ഉത്സേധ ചൂർണിതാ: - അവിടെ പതിച്ച് ചിതറി ചെറുകണങ്ങളായി (പിന്നീട്)

തസ്യ: - അവളുടെ

വലീഷു - ഉപരി ഉദരഭഗത്ത്‌ കാണപ്പെടുന്ന സൗന്ദര്യത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്ന മൂന്ന് ഞൊറിവുകൾ

സ്ഖലിതാ: - ആഴങ്ങളിലേയ്ക്ക് ഒഴുകിയിറങ്ങി
 (പിന്നീട്)

ചിരെണ - വളരെ അധികം സമയമെടുത്ത്

നാഭിം - നാഭീനളിനം (പൊക്കിൾച്ചുഴി)

പ്രപെദിരെ - കീഴടങ്ങി

അതായത് പാർവ്വതിയുടെ കണ്‍പോളകളിൽ പതിച്ച പ്രഥമോദബിന്ദു, അത് നല്കിയ കുളിരിൽ, ഉന്മേഷത്തിൽ, നടുക്കത്തിൽ, ആ കണ്ണുകൾ മാത്രയിൽ കൂമ്പി തുറന്നപ്പോൾ, അധരത്തിലേയ്ക്ക് അടര്ന്നു വീണു. പേലവാധരങ്ങളെ തോട്ടുഴിഞ്ഞാ കണിക താഴെ ഉയർന്ന് നിൽക്കുന്ന മാറിടത്തിലെ സ്തനങ്ങളിൽ വന്നു വീണു ചെറുതുള്ളികളായി മലകൾക്കിടയിലെ അരുവി പോലെ മധ്യത്തിലൂടെ താഴോട്ടൊഴുകി, ഉപരി ഉദരഭഗത്ത്‌ കാണപ്പെടുന്ന സൗന്ദര്യത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്ന മൂന്ന് ഞൊറിവുകളിൽ ഓരോന്നിലും കൂടിയൊഴുകി അടുത്തതിലേയ്ക്കു താരതമ്യേന മൃദുവഴി തേടി ഞൊറികൾ ഒന്നൊന്നായി കടന്ന് പലവട്ടം കറങ്ങി ഒഴുകി, വൃത്താകാരം ലോപിച്ച് ഒടുവിൽ പൊക്കിൾച്ചുഴിയിൽ അപ്രത്യക്ഷമായി.

(പാർവ്വതി തപസ്സനുഷ്ഠിച്ച ആ സ്ഥിതി.. നിൽപ്പ് എങ്ങനെ ആയിരിയ്ക്കും? മുകളിൽ നിന്ന് വന്ന ജലകണങ്ങൾ താഴോട്ട് ഒഴുകാതെ, പൊക്കിളിൽ വിലയം പ്രാപിയ്ക്കണമെങ്കിൽ, അതും ഒറ്റക്കാലിൽ.. വല്ലാത്ത യോഗ തന്നെ!)

കാളിദാസാ.. മഹാപ്രതിഭേ...

അങ്ങയുടെ നാവിൽ വരച്ചാ ആ നാരായം ദൂരെ നിന്നെങ്കിലും ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ....
മനസ്സാ പ്രണമിയ്ക്കുന്നു.

ഇങ്ങ് കൊച്ചു കേരളത്തിൽ നമ്മുടെ വയലാർ ആ പ്രഥമോദബിന്ദുവിനെ "ഭൂമിദേവി പുഷ്പിണിയായി" എന്ന ചലച്ചിത്രത്തിനായി പുനരാവിഷ്‌ക്കരിയ്ക്കുന്നു.. പനിനീര്‍മഴ പൂമഴ തേന്‍മഴ എന്ന ഗാനത്തിൽ..

"കണ്‍പീലികളില്‍ തങ്ങി - ചുണ്ടിലെ
കമലക്കൂമ്പുകള്‍ നുള്ളി
മാറില്‍ പൊട്ടിത്തകര്‍ന്നു ചിതറി
മൃദുരോമങ്ങളിലിടറി
പൊക്കിള്‍ക്കുഴിയൊരു തടാകമാക്കിയ
പവിഴമഴത്തുള്ളി
പണ്ടു ശ്രീപാര്‍വതിയെപ്പോലെ

നിന്നെയും സുന്ദരിയാക്കി..."

പാർവ്വതിയുടെ സ്തനങ്ങൾക്ക് താഴെ മുതൽ പൊക്കിൾക്കൊടി വരെ മധ്യഭാഗത്ത്  രോമങ്ങൾ ഒരു നൂലുപോലെ ജലത്തിനൂർന്നിറങ്ങാൻ വയലാർ അവസരമൊരുക്കുന്നു... ഭാവനായാഥാർത്ഥ്യം! 

No comments:

Post a Comment