ലങ്കയിൽ യുദ്ധം ആരംഭിയ്കുന്നു എന്നറിഞ്ഞ്, സഹായം എന്തെങ്കിലും ആവശ്യമുണ്ടോ? എന്ന് തിരക്കി ആദ്യമെത്തിയത് മഥുരയുടെ മഹാറാണിയും ലങ്കേശന്റെ സഹോദരിയുമായ കുംഭിനി ആയിരുന്നു ഒപ്പം മകൻ ലവണനും. ഇതിനു മുമ്പ് പലപ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും കുംഭിനീദേവിയെ കണ്ണെടുക്കാതെ നോക്കിയിരുന്നു സുലോചന. മണ്ഡോദരിയോടും, ലങ്കേശന്റെ മറ്റൊരു ഭര്യയായ ധന്യമാലിനിയോടുമൊപ്പം ഇരിയ്ക്കുന്ന മഥുരമഹാരാജാവും, മഹാവിഷ്ണുവിനാൽ വധിയ്ക്കപ്പെട്ടവനുമായ മധുവിന്റെ വിധവയേക്കാൾ സുന്ദരിയായ ഒരു സ്ത്രീയെ അവൾ അന്നോളം കണ്ടിട്ടുണ്ടായിരുന്നില്ല, മഹാറാണിയോ, മൈഥിലിയോ അവരുടെ ഈ പ്രായത്തിൽ പോലുമുള്ള സൗന്ദര്യത്തിന്റെ അടുത്തെത്തുകയില്ല. അവർ മടങ്ങുകയാണു മഥുരയിലേയ്ക്ക്, ഇത്രയും ചെറിയ ഒരു യുദ്ധത്തിൽ ആവശ്യമില്ലാതെ അവരെ ബുദ്ധിമുട്ടിയ്ക്കാൻ ആഗ്രഹിയ്ക്കുന്നില്ല എന്ന് ലങ്കേശൻ അറിയിച്ചുവത്രേ! പാതാളരാജാവ് മഹിരാവണനും, മരുമകൻ അഹിരവനും അവിടെ നിന്നയച്ച സേനാനായകനോടും ഇതേ മറുപടിയാണ് രാജാവിനു നൽകുവാനുണ്ടായിരുന്നത്.
ലങ്കയുടെ സൈന്യത്തെ നയിക്കുന്നത് ധന്യമാലിനിയിൽ ലങ്കേശനു പിറന്ന പ്രഹസ്തൻ ആയിരുന്നു, രാജ്യരക്ഷാകാര്യമന്ത്രിയെന്ന നിലയിൽ അതദ്ദേഹത്തിന്റെ കടമയുമായിരുന്നു. ഉപസൈന്യാധിപന്മാർ മണ്ഡോദരീപുത്രൻ നരാന്തകനും, അതികായനും. ആയുധങ്ങളും, രഥങ്ങളും സജ്ജീകരിയ്ക്കുന്നത് ദേവാന്തകനും, മാതുലൻ മഹോദരനും. അവരുടെ നേതൃത്വത്തിൽ നടന്ന തയ്യറെടുപ്പുകളിൽ ലങ്കയുടെ സൈന്യം പരിപൂർണ്ണ സജ്ജമായിക്കഴിഞ്ഞിരുന്നു.
യുദ്ധം ആരംഭിച്ച ആ ദിനത്തിൽ ലങ്കേശന്റെ നേതൃത്വത്തിൽ ശൈവപൂജയും, പ്രത്യംഗിരാദേവിയ്ക്ക് പ്രത്യേക പൂജയും നടത്തി, പിന്നീട് വളരെ ആഹ്ളാദത്തോടെ സൈനികരും സേനാനായകരും പടക്കളത്തിലേയ്ക്ക് യാത്രയായി, പരിശീലനങ്ങൾക്കപ്പുറം ആയുധപ്രയോഗങ്ങൾക്ക് ഒരവസരം വന്നതിന്റെ ആവേശത്തിലായിരുന്നു എല്ലാവരും.യുദ്ധത്തിന്റെ വാർത്തകൾ വന്നുകൊണ്ടിരുന്നു, അതിലേറെയും മേഘനാദന്റെ പരാക്രമങ്ങളിൽ ചിഹ്നഭിന്നമായിപ്പോകുന്ന വാനരസേനയെപ്പറ്റി ആയിരുന്നു.
ആ സയഹ്നം സുലോചനയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒന്നായിരുന്നു. രാമനേയും ലക്ഷ്മണനേയും പരാജയപ്പെടുത്തി വന്ന മേഘനാദൻ നേരേ കടന്നു വന്നത് സുലോചനയുടെ അടുത്തേയ്ക്കായിരുന്നു. അവളെ മാറോട് ചേർന്ന് പുണർന്നു കൊണ്ട് അവൻ പറഞ്ഞു
"സുലോചനാ, ഞാൻ ശത്രുക്കളെ മരണത്തിന്റെ ആഴത്തിലേയ്ക്ക് ചവുട്ടിത്താഴ്ത്തിയിട്ടാണ് വന്നിരിയ്ക്കുന്നത്. അത് നിന്റെ വിജയമാണ്, നിന്നിലൂടെ എനിയ്ക്ക് ലഭിച്ച നാഗവംശത്തിന്റെ വിനാശകരമയ നാഗപാശമാണ് ഞാൻ അവരിൽ പ്രയോഗിച്ചത്, ലക്ഷക്കണക്കിനു വിഷമാഗങ്ങളാൽ വരിഞ്ഞ് മുറുക്കപ്പെട്ട് മൃത്യുവിന്റെ കയങ്ങളിലേയ്ക്ക് വീണ ആ വനവാസിസഹോദർന്മാരെ കണ്ട് വാവിട്ട് നിലവിളിയ്ക്കുന്ന ആ വാനരൻ ഹനുമാന്റെ ദൃശ്യം കണ്ടപ്പോൾ അവനാൽ നഷ്ടമായ എന്റെ പ്രിയസഹോദരൻ അക്ഷയകുമാരന്റെ ചിരി വാനവീഥികളിലെവിടെയോ ഞാൻ കേട്ടു."
വർഷങ്ങൾക്ക് ശേഷം ഒരു കൊച്ചുകുട്ടിയെ പോലെ അവളെ എടുത്തുയർത്തി വായുവിൽ വട്ടം ചുട്ടി അവൻ തുടർന്നു
"ലങ്കയുടെ ഭാവി മഹാരാജ്ഞീ.. ഈ വിജയം അടിയൻ നിനക്കു സമർപ്പിയ്ക്കുന്നു"
അടിമുടി പൂത്തുലഞ്ഞ് പോയ ഇതുപോലൊരു നിമിഷം ലങ്കയിലെത്തിയിട്ട് അവളാദ്യമായി അനുഭവിയ്ക്കുകയാണ്, ആ രാത്രി ഒരിയ്ക്കലും അവസാനിയ്ക്കാതിരുന്നെങ്കിൽ എന്നവൾക്ക് തോന്നി. നാഴികകൾ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ പറക്കുകയായിരുന്നു, എങ്കിലുമത് ഏഴരനാഴികയ്ക്കപ്പുറം കടന്നില്ല. പുറത്തെ മണി തുടരെ ശബ്ദിച്ചു, കാവൽക്കാർ ആരുമായോ സംസാരിയ്ക്കുന്ന ശബ്ദം കേട്ടപ്പോൾ തന്നെ എന്തോ അത്യാവശ്യമാണെന്ന് മനസ്സിലായി. കിടക്കയിൽ എണീറ്റിരുന്ന അവളെ പിടിച്ച് കിടത്തി ഉറങ്ങിയ്ക്കോളാൻ ആംഗ്യം കാട്ടി മേഘനാദൻ, പുറത്തേയ്ക്ക് പോയി. വരാൻ താമസിച്ചു, വന്നത് കനത്ത മുഖവുമായി, അതും രാജസഭയിലേയ്ക്ക് പോകുകയാണ് എന്ന് പറയുവാനും.
ഹനുമാൻ ഗരുഢനാൽ നാഗങ്ങളെ അകറ്റി, വിഷമിറക്കി രാമലക്ഷ്മണന്മാരെ രക്ഷിച്ചു എന്ന വാർത്തയാണ് അവനിലെ ഭാവമാറ്റത്തിനു കാരണമെന്ന് പിന്നീട് മനസ്സിലായി. അവസനിച്ചുവെന്ന് തോന്നിയ യുദ്ധം രണ്ടാം ദിവസത്തേയ്ക്കും തുടരുന്നത് കണ്ടാണ് പ്രഭാതം വിരിഞ്ഞത്. രണ്ടാംദിവസത്തെ യുദ്ധത്തിന്റെ അവസാനത്തോടടുക്കുമ്പോൾ വാനരസേനയുടെ പകുതിയോളം ഇന്ദ്രജിത്തിനാൽ നശിപ്പിയ്ക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഭയന്നോടുന്ന വാനരന്മാരെ അടക്കിനിർത്താൻ രാമനും ലക്ഷ്മണനും ഒന്നിച്ച് മേഘനാദനെ എതിർത്തു. രഥവേഗത്താൽ വാനർസേനയിൽ കടന്നുകയറി രാമനും ലക്ഷ്മണനും മുന്നിലും പിന്നിലുമായി ചുറ്റി ആക്രമിച്ച ഘനനാദനു മുന്നിൽ രാമലക്ഷ്മണന്മാർ വട്ടം ചുറ്റി. എങ്കിലും പരസ്പരം പുറകുകാത്ത് യുദ്ധം ചെയ്ത ആ സഹോദർന്മാർ രണ്ട് മുഖമുള്ള ഒരു ശരീരം പോലെ നിലകൊണ്ടപ്പോൾ ലോകം ഇന്നോളം കണ്ട ഏറ്റവും ഭീകരമായ ആയുധമായ ബ്രഹ്മാണ്ഡാസ്ത്രം ശക്രാജിത്തുപയോഗിച്ചു. രാമലക്ഷ്മണന്മാരും മുഴുവൻ വാനരസേനയും ബോധരഹിതരായി നിലമ്പതിച്ചു, ജീവനറ്റു വീണ അവരെ പടക്കളത്തിൽ ഉപേക്ഷിച്ച് യുദ്ധം ജയിച്ച് അവൻ കോട്ടയിലേയ്ക്ക് മടങ്ങി. ലങ്കയിലെ കോട്ടയുടെ മുകളിൽ നിന്നും പടക്കളത്തിൽ ശത്രുക്കൾ മുഴുവൻ മരിച്ച് കിടക്കുന്ന കാഴ്ച്ച കണ്ട് ആനന്ദിച്ച് ലങ്കേശൻ പുത്രനു വിജയിയുടെ വരവേൽപ്പ് നൽകി കൊട്ടാരത്തിലേയ്ക്ക് ആനയിച്ചു.
പിന്നീട് നടന്നത് നാടകീയ മുഹൂർത്തങ്ങൾ ആയിരുന്നു. ഒരു വശത്ത് പടക്കളത്തിലെ ആ ശവശരീരങ്ങൾ എങ്ങനെ സംസ്ക്കരിയ്ക്കും എന്ന ആലോചനകൾ നടക്കുമ്പോഴും, സീതയെ കാണിയ്ക്കുവാൻ രാമന്റെ ശിരസ്സ് അറുത്തുകൊണ്ട് വരാമായിരുന്നു എന്ന ലങ്കേശന്റെ പരാമർശം പുത്രനിൽ ദേഷ്യം ഉണർത്തി. ശസ്ത്രം കയ്യിലില്ലാത്തവനെ വധിച്ചോ, കൊല്ലപ്പെട്ട പോരാളിയുടെ ശവത്തിൽ അതിക്രമം കാണിയ്ക്കുന്നതോ ധർമ്മമാണോ? ശൈവർക്ക് ശവത്തെ അപമാനിയ്ക്കുന്നത് ചിതമോ? എന്നിങ്ങനെ ആദ്യമായി പുത്രൻ പിതാവിനെ ചോദ്യം ചെയ്തു. എന്നാൽ അത് അടുത്ത ദിനത്തിൽ ഇതിലും രൂക്ഷമായി വീണ്ടും ആവർത്തിയ്ക്കപ്പെടും എന്നാരും കരുതിയില്ല.
യുദ്ധവിജയത്തിന്റെ ആഹ്ളാദപ്രകടനങ്ങളും ആഘോഷങ്ങളും ലങ്കയുടെ രാജകീയ വീഥികളിൽ അരങ്ങ് തകർക്കവേ പെട്ടെന്നാണ് ആ വാർത്ത പരന്നത്. ലങ്കയുടെ കോട്ടമുകളിൽ നിരന്നവർ കണ്ടത് അകലെ പടക്കളത്തിൽ എരിയുന്ന ആയിരക്കണക്കിനു പന്തങ്ങൾ ആണ്. താമസ്സിയാതെ ചാരന്മാർ വിവരവുമായി എത്തി; ഹനുമാൻ വീണ്ടും വിജയത്തിനു വിലങ്ങുതടിയായി. അവൻ തേടി കൊണ്ടുവന്ന മൃതസഞ്ജീവനി എന്ന മരുന്ന് കൊടുത്ത് ജാംബവാൻ എന്ന വൃദ്ധൻ രാമലക്ഷ്മണന്മാരേയും, വാനരസേനയേയും പുനർജ്ജീവിപ്പിച്ചിരിയ്ക്കുന്നു.
ദേവതകളെ തോൽപ്പിച്ച നാഗപാശവും, ബ്രഹ്മാണ്ഡാസ്ത്രവും പരാജയപ്പെട്ട നിലയ്ക്ക് ശത്രുക്കൾ ഉദ്ദേശിച്ചത് പോലെ നിസ്സാരന്മാരല്ല എന്ന് തിരിച്ചറിഞ്ഞ മേഘനാദൻ അടുത്ത പ്രഭാതത്തിൽ യുദ്ധവിജയത്തിനായി തന്റെ കുലദേവതയും, ശക്തികേന്ദ്രവുമായ പ്രത്യംഗിരാദേവിയുടെ ആലയമായ നികുംഭിലയിൽ യാഗം ചെയ്യുവാൻ പുറപ്പെട്ടു. ഉറക്കത്തിൽ മേഘനാദനു നേരേ ഓളിയമ്പെയ്ത് മുറിവേൽപ്പിയ്ക്കുന്ന വിഭീഷ്ണന്റെ ക്രൂരമായ മുഖം സ്വപ്നം കണ്ട്, ഭീതി മനസ്സിൽ നിറഞ്ഞ മണ്ഡോദരി ആകുലചിത്തയായി, ആയുധമില്ലാതെ നുകുംഭിലയിൽ യാഗത്തിനു പോകുന്ന പുത്രനു അപ്കടമുണ്ടാകുമെന്ന തോന്നൽ ശക്തമായപ്പോൾ ആ മാതാവ് അവൻ ഒരായുധമെങ്കിലും കൂടെ കൊണ്ട് പോകണമെന്ന് ശഠിച്ചു, ബ്രഹ്മമുഹൂർത്തത്തിൽ പുത്രനോടൊപ്പം നികുംഭിലയിലേയ്ക്ക് കൂട്ട് പോയി, അവൻ നികുംഭിലയിൽ യാഗം നടത്തുമ്പോൾ ആ മാതാവ് അവനുള്ള ആയുധവുമായി പുറത്ത് കാവൽ നിന്നു.
വിഭീഷണന്റെ ചാരന്മാർ ലങ്കയുടെ കോട്ടയിൽ നിന്നും ആ വാർത്ത അയാളെ ധരിപ്പിച്ചു; ഇന്ദ്രജിത്ത് നികുംഭിലയിൽ യാഗം നടത്തുന്നു. വിഭീഷണൻ ഓടുകയായിരുന്നു രാമന്റെ പടകുടീരത്തിലേയ്ക്ക്, അവിടെയെത്തി അയാൾ രാമലക്ഷ്മണന്മാരെ വിളിച്ചു ആ രഹസ്യം അറിയിച്ചു.
" ഇന്ദ്രജിത്തിന്റെ വിശ്വവിജയരഹസ്യം നികുംഭിലയിലാണുള്ളത്. അവിടെ യാഗം പൂർത്തിയാക്കിയാൽ അവനെ പിന്നീട് വധിയ്ക്കുവാനോ, തോൽപ്പിയ്ക്കുവാനോ സാധ്യമല്ല. എന്നാൽ ആ യാഗം മുടക്കിയാൽ, അവനെ അത് പൂർത്തിയാക്കതെ വെളിയിലെത്തിച്ചാൽ, അവന്റെ വരസിദ്ധിയില്ലാതാകും, നികുംഭിലയിൽ ആയുധങ്ങളുമായി കടക്കാനാവില്ല, അതിനാൽ അവൻ നിരായുധനായിരിയ്ക്കും, അവനെ അവിടെ വച്ച് തന്നെ വധിയ്ക്കാൻ സാധിയ്ക്കും."
രാമനും ലക്ഷ്മണനും പരസ്പരം നോക്കി; രാമൻ പറഞ്ഞു
"യാഗം മുടക്കണമെങ്കിൽ അത് ചെയ്യണം, പക്ഷേ നിരായുധനെ വധിയ്ക്കുന്നത് ഉചിതമല്ല"
അതിനു ഈർഷ്യ നിറഞ്ഞ ശബ്ദത്തിൽ വിഭീഷണൻ മറുപടി പറഞ്ഞു
"മഹാബലവാനായിരുന്ന ബാലിയെ വധിച്ചവൻ, സപ്തസ്സാലങ്ങൾ ഭേദിച്ചവൻ എന്നൊക്കെയുള്ളാ സ്തുതി കേട്ടാണ് ഞാൻ നിങ്ങളെ ആശ്രയിച്ചത്, അത് തെറ്റായിപ്പൊയി എന്ന് തോന്നുന്നു. രണ്ടു തവണ നിങ്ങൾ തോൽപ്പിയ്ക്കപ്പെട്ടു, വധിയ്ക്കപ്പെടാതിരുന്നത് അവൻ ഇപ്പോൾ നിങ്ങൾ പറഞ്ഞ ഇതേ മണ്ടത്തരം കാട്ടിയതിനാലാണ്; ജയിച്ച അവന് ആദർശ്ശങ്ങൾ അവാം, നിങ്ങൾക്കോ? പാശുപതാസ്ത്രവും, വൈഷ്ണവാസ്ത്രവും മത്രമല്ല, എണ്ണമറ്റ വിനാശകരമായ ആയുധങ്ങൾ അവന്റെ കയ്യിലുണ്ട്. നാളെ അവയിൽ ഒന്നോ, അതിൽക്കൂടുതലോ അവൻ പ്രയോഗിയ്ക്കും, ഇനിയൊരിയ്ക്കൽ കൂടി ഹനുമാനു രക്ഷിയ്ക്കാൻ കഴിയുമോ?"
ഹനുമാൻ ഇനിയും തിരിച്ച് വന്നിട്ടില്ല, രാമനും ലക്ഷ്മണനും, ജാംബുവാനേയും സുഗ്രീവനേയും നോക്കി, സുഗ്രീവൻ അംഗദനേയും. അർത്ഥം ഗ്രഹിച്ച രാമൻ അംഗദനെ നോക്കി പ്രതിവചിച്ചു
" അംഗദാ, ലക്ഷ്മണനോടും, വിഭീഷ്ണനോടും ഒപ്പം നീ പോവുക, അധികം ആളുകൾ അവിടെ പോകുവാൻ കഴിയില്ലല്ലോ? എന്ത് സാഹസം തന്നെ വേണ്ടി വന്നാലും നികുംഭിലയിലെ യാഗം മുടക്കുക, ലക്ഷ്മണാ, ഇന്ദ്രജിത്തിനെ വധിയ്ക്കുക"
വിഭീഷണനാൽ നയിക്കപ്പെട്ട് സായുധസജ്ജരായി നികുംഭിലയ്ക്ക് മുന്നിലെത്തിയ ആ മൂവർസംഘം ഗുഹയ്ക്കുള്ളിലേയ്ക്ക് പ്രവേശിച്ചു; ഗുഹയ്ക്കുള്ളിൽ ഗുഹകളും, ഉപഗുഹകളും കണ്ട് അമ്പരന്നു. ഇതിൽ ഏത് വഴിയിലൂടെ പോയാൽ പ്രത്യംഗിരാദേവീ സന്നിധിയിൽ എത്തും? അത് തിരഞ്ഞ് കണ്ടെത്തി യാഗം മുടക്കുക അസദ്ധ്യമായ കാര്യമണെന്ന് മനസ്സിലായ ലക്ഷ്മണൻ, വിഭീഷണനോട് തിരക്കി
"എവിടെയാണീ യാഗപീഠം?"
നിസ്സഹായതയോടെ വിഭീഷണൻ മറുപടി പറഞ്ഞു
"എനിയ്ക്കറിയില്ല, ഞാൻ ഇതിനു മുമ്പ് നികുംഭിലയിൽ കടന്നിട്ടില്ല, അവർ പിതാവും, പുത്രനും മാത്രമേ അതിനുള്ളിൽ പ്രവേശിയ്ക്കാറുള്ളൂ, അവർക്കേ അതറിയൂ"
ഒരു നിമിഷം പുച്ഛമാർന്ന ഒരു ചിരി ലക്ഷ്മണന്റെ മുഖത്ത് മിന്നി മറഞ്ഞു ഒപ്പം അയാൾ പറഞ്ഞു
" ഞാൻ ഉദ്ദേശിച്ചതിലും ബുദ്ധിമാന്മാരും, വിവേകശാലികളും ആണ് രാവണനും മകനും!"
വിഭീഷ്ണന്റെ മുഖം കവിളത്ത് അടി കിട്ടിയത് പോലെ ചുവന്നു, സ്വന്തം കുടുംബത്തേയും, ജനത്തേയും, രാജ്യത്തേയും ചതിയ്ക്കുന്നവൻ എന്ന പഴി ആ വാക്കുകളിൽ മുഴങ്ങുന്നതായി അയാൾക്ക് അനുഭവപ്പെട്ടു. അയാൾ പുറത്തേയ്ക്ക് നടക്കുന്ന ലക്ഷ്മണനെയും അംഗദനെയും അനുഗമിച്ചു; അവർ നികുംഭിലയ്ക്ക് പുറത്തെത്തി.
എന്തെങ്കിലും പഴുതുകൾ ഉണ്ടോ? എന്ന തിരച്ചിലിനിടായിൽ അവർ ആ കാഴ്ച്ച കണ്ടു; ആയുധവുമായി കാവലിരിയ്ക്കുന്ന ആ വയോവൃദ്ധയെ, ലങ്കയുടെ മഹാരാജ്ഞിയെ!
ലക്ഷ്മണനും, അംഗദനും അമ്പരന്നു, എന്നാൽ വിഭീഷണന്റെ മുഖം കോടി വലിഞ്ഞു മുറുകി, വികൃതമായ മുഖത്തോടും, ആഭാസമായ ചിരിയോടും അയാൾ പറഞ്ഞു
" അംഗദാ, പുറത്തെത്തിയാലും ആ ആയുധങ്ങൾ കയ്യിലേന്തിയ മേഘനാദൻ അവധ്യനാണ്. അത് വാങ്ങി നശിപ്പിയ്ക്കൂ... പിന്നെ ആ സ്ത്രീയെ നികുംഭിലയുടെ ഗുഹയിലേയ്ക്ക് വലിച്ചിഴച്ച് വിവസ്ത്രയാക്കി ഉപദ്രവിയ്ക്കൂ... അവരുടെ നിലവിളിയിൽ നികുംഭിലയുടെ ഓരോ ഗുഹയും ഉപഗുഹയും നടുങ്ങണം... ആ രോദനം അവരുടെ മകന്റെ യാഗം മുടക്കും, അവനെ പുറത്തെത്തിയ്ക്കും"
അംഗദൻ ഒരു നിമിഷം പകച്ചു, ലക്ഷ്മണനെ നോക്കി, അയാൾ നിലത്ത് നോക്കി നിൽക്കുകയാണ്, എങ്കിലുമവൻ പറഞ്ഞു
" എന്റെ അമ്മയും കിഷ്ക്കിന്ധയിലെ മഹാരാജ്ഞിയുമായ താരാദേവിയേക്കാൾ വൃദ്ധയാണവർ, ഞാൻ എങ്ങനെ അവരെ?"
അവനെ ചൊടിപ്പിയ്ക്കാൻ തന്നെ വിഭീഷണൻ തീരുമാനിച്ചു
"സുഗ്രീവൻ ഇന്ദ്രജിത്തിനാൽ കൊല്ലപ്പെട്ടാൽ തിരികെയെത്തി കിഷ്ക്കിന്ധയുടെ രാജാവാകാമെന്നതാണ് നിന്റെ പ്രതീക്ഷ എന്നറിയാം, സുഗ്രീവപുത്രൻ ദധിബലനെ കൂട്ടി വന്നാൽ മതിയായിരുന്നു"
അംഗദൻ ക്രുദ്ധനായി, എങ്കിലും ലക്ഷ്മണനു നേരേ പ്രതീക്ഷയോടെ നോക്കി; ആ നോട്ടം തിരിച്ചറിഞ്ഞ ലക്ഷമണൻ നിലത്തു നിന്നും കണ്ണുകൾ എടുക്കാതെ പറഞ്ഞു
"ശ്രീരാമചന്ദ്രന്റെ ആജ്ഞയായി കണക്കാക്കിയാൽ മതി"
ആ മൂന്നു പേരെ കണ്ട മണ്ഡോദരി എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി, വിഭീഷണന്റെ മുഖത്ത് തെളിഞ്ഞ ക്രൂരത അവരുടെ മനസ്സിൽ തീകോരിയിട്ടു, എങ്കിലും മകനുവേണ്ടി ജീവൻ ത്യജിയ്ക്കാൻ തയ്യാറായി അവൾ നിശ്ചലയായി നിന്നു.
അംഗദൻ അവളുടെ അടുത്തെത്തി, യുവാവിന്റെ കരുത്തിനു മുന്നിൽ ആ വയോവൃദ്ധയുടെ എതിർപ്പുകൾക്ക് യാതൊരു വിലയുമുണ്ടായില്ല, അവൻ ബലമായി ആ ആയുധങ്ങൾ പിടിച്ചു വാങ്ങി. അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് ഗുഹയുടെ ദ്വാരത്തിലേയ്ക്ക് വലിച്ചിഴച്ചു, ചവിട്ടിവീഴ്ത്തി, പാദങ്ങൾ കൊണ്ട് ഞെരിച്ചമർത്തി നിന്ന് ആയുധങ്ങൾ വിഭീഷണനു നൽകി. അവൾക്ക് നേരേ തിരിഞ്ഞ അവൻ അവളുടെ വസ്ത്രങ്ങൾ വലിച്ചഴിച്ചു, പ്രതിരോധിച്ച അവളുടെ ഇരുകവിളിലും മാറി മാറി മർദ്ദിച്ചു, നഗ്നമായ മാറിടത്തിൽ വിരലുകൾ അമർന്നു, അവന്റെ മാറിടത്തിൽ അവളുടെ അയഞ്ഞ സ്തനങ്ങൾ ഞെരിഞ്ഞമർന്നു. മണ്ഡോദരിയുടെ രോദനത്തിൽ നികുംഭില വിറച്ചു. ലക്ഷ്മണൻ അപ്പോഴും നിലത്ത് നിന്നു കണ്ണെടുത്തില്ല, വിഭീഷണൻ ആ വൃദ്ധയുടെ നഗ്നത പകയോടും കത്തുന്ന കാമത്തിന്റെ ആർത്തിയോടെയും നോക്കി നിന്നാസ്വദിച്ചു.
മേഘനാദൻ യാഗത്തിന്റെ അവസാനത്തോട് അടുക്കുകയയിരുന്നു, ആ രോദനം അവന്റെ കാതുകളിൽ വന്നു വീണു.അത് പെറ്റമ്മയുടേതാണെന്ന് തിരിച്ചറിയാൻ അവനൊട്ടും സമയം വേണ്ടി വന്നില്ല. ജനനിയോ ജന്മഭൂമിയോ? എന്ന ചോദ്യവും അവന്റെ മനസ്സിൽ വന്നില്ല; യാഗം പൂർത്തിയാക്കാതെ സാധകൻ യാഗപീഠം വിട്ടിറങ്ങി. വാനരനാൽ നഗ്നയാക്കപ്പെട്ട, അവന്റെ മാറിൽ ചേർത്ത് പിടിയ്ക്കപ്പെട്ട മാതാവിന്റെ അവസ്ഥ കണ്ട് കോപാകുലനായ മേഘനാദൻ ഗർജ്ജിച്ചു, ഇടിമിന്നൽ പോലെ, അംഗദൻ അത് കേട്ട് പരിഭാന്തനായി മണ്ഡോദരിയെ ഉപേക്ഷിച്ച് പുറത്തേയ്ക്കോടി. തന്നെ കടന്നു പോകുന്ന ആ മകനെ നോക്കി നിലത്ത് കിടന്ന് അവൾ പറഞ്ഞു
"മകനേ, ശത്രുക്കളുടെ കയ്യിൽ ഇനിയും പെടാതെ എന്നെ വധിയ്ക്കൂ, എന്നിട്ട് മടങ്ങിപ്പോയി യാഗം പൂർത്തിയാക്കൂ, അല്ലെങ്കിൽ വേണ്ട, ഞാൻ ആ യാഗാഗ്നിയിൽ സ്വയമർപ്പിയ്ക്കാം, നീ യാഗപീഠത്തിലേയ്ക്ക് മടങ്ങൂ"
പുറത്തെ മൂവർസംഘം ഇന്ദ്രജിത്തിനു നേരേ ആയുധങ്ങൾ പ്രയോഗിയ്ക്കുവാൻ തയ്യാറെടുക്കുകയയിരുന്നു. വിഭീഷണനെ കണ്ട് മേഘനാദൻ പൊട്ടിത്തെറിച്ചു
" വിഭീഷണാ ഇന്നലെ വരെ നീ രാജ്യദ്രോഹിയും, കുലദ്രോഹിയും മാത്രമായിരുന്നു; ഇന്ന് മാതാവിന്റെ സ്ഥാനമുള്ള ജേഷ്ഠത്തിയേയും, മകനായ എന്നോടും... ചതിയും, വഞ്ചനയും നടത്തി.. ഭ്രാതൃദ്രോഹിയും, മാതൃദ്രോഹിയും, പുത്രദ്രോഹിയുമായിരിയ്ക്കുന്നു.. നീ ഇനി ജീവിച്ചിരുന്നു കൂടാ.."
കയ്യിൽ കിട്ടിയ പാറകളും, മരങ്ങളുമുപയോഗിച്ച് വിഭീഷണനെ മേഘനാദൻ ആക്രമിച്ചപ്പോൾ അയാൾ ജീവനും കൊണ്ടോടി, ലക്ഷ്മണൻ അയാളെ രക്ഷിയ്ക്കുന്ന തിരക്കിലായപ്പോൾ, മാതാവിനെ സുരക്ഷിതമായി കൊട്ടരത്തിലേയ്ക്ക് അയച്ച്, മേഘനാദൻ സുലോചനയുടെ കൊട്ടാരത്തിലേയ്ക്ക് പ്രവേശിച്ചു. യാഗം മുടങ്ങിയതിനാലല്ല, എവിടെയോ കിടന്ന ഒരു സ്ത്രീ കാരണം മാതാവിനുണ്ടായ അപമാനത്തിൽ അവന്റെ ഉള്ളുപിടഞ്ഞു.
മേഘനാദൻ വരുന്നത് കണ്ട് അടുത്തേയ്ക്ക് എത്തിയ സുലോചന അവൻ പുറംതിരിഞ്ഞ് നടക്കുന്ന കഴ്ച്ചയാണ് കണ്ടത്, കാര്യം ഗൗരവം ഉള്ളതെന്ന തോന്നലാൽ അവളും അവനെ അനുഗമിച്ചു, ആ യാത്ര അശോകവനത്തിൽ എത്തി. കാവൽക്കരന്റെ കയ്യിൽ നിന്നും കരവാൾ പിടിച്ചു വാങ്ങി അവൻ സീതയുടെ അടുത്തെത്തി അവളുടെ കണ്ഠം ലക്ഷ്യമാക്കി ആയുധം പ്രയോഗിച്ചു. എന്നാൽ ഒപ്പമെത്തിയ സുലോചന അവനെ പിന്നിൽ നിന്നും ചുറ്റിപ്പിടിച്ചു, അവനു ലക്ഷ്യം തെറ്റി അടുത്ത് നിന്ന തൃജഡയുടെ തോഴി കഴുത്തറ്റ് നിലത്തു വീണു. ആ കാഴ്ച്ച കണ്ട ജാനകി ബോധമറ്റ് വീണു. സുലോചന അവനെ സമാധാനിപ്പിച്ച് അശോകവനത്തിനു പുറത്തേയ്ക്ക് നയിയ്ക്കുമ്പോൾ വിഭീഷണന്റെ മകൾ തൃജടയും, ഭാര്യ സരാമയും ബോധമറ്റ മൈഥിലിയെ ശുശ്രൂഷിയ്ക്കുകയായിരുന്നു.
അശോകവനത്തിലേയ്ക്ക് മേഘനാദൻ വരുന്നത് കണ്ട് വിഭീഷണന്റെ ഭാര്യ വിളിച്ചു വരുത്തിയ ചാരന്മാർ ശിരസ്സറ്റതും, രക്തം ചീറ്റുന്നതും മാത്രമേ കണ്ടിരുന്നുള്ളൂ, അവൻ ആ വിവരം രാമനെ ധരിപ്പിച്ചു 'സീത മേഘനാദനാൽ കൊല്ലപ്പെട്ടു!' രാമൻ പടകുടീരത്തിൽ മൂന്നം തവണ മൂർച്ഛിച്ചു വീണു. തൊട്ട് പിന്നാലെ തൃജട അയച്ച ചരനെത്തി കൊല്ലപ്പെട്ടത് അവളുടെ തോഴിയായിരുന്നെന്നും, മൈഥിലി സുരക്ഷിതയാണെന്നും അറിയിച്ചു; രാമലക്ഷ്മണന്മാർ യുദ്ധത്തിനു സന്നദ്ധരായി.
സംഭവിച്ചതെല്ലാം അറിഞ്ഞ സുലോചന, മേഘനാദനെ സമാശ്വസിപ്പിച്ചു, ഇന്ന് വിഭീഷണനെ വധിയ്ക്കുമെന്ന് ശാപഥം ചെയ്ത അവൻ അവളോട് തിരക്കി
"ആ നീചന്റെ സംരക്ഷണയിൽ ലങ്കാനിവാസികൾ സുരക്ഷിതരായിരിയ്ക്കുമെന്നാണോ നീ പറഞ്ഞത്?"
അവൾക്ക് അതിനു മറുപടി പറയാൻ ജാള്യമുണ്ടായി എങ്കിലും ചില ഓർമ്മകൾ അസ്വസ്ഥയാക്കിയപ്പോൾ അവൾ പറഞ്ഞു
"വെളുത്ത ചർമ്മത്താൽ പൊതിഞ്ഞ കറുത്ത ഹൃദയങ്ങൾ തിരിച്ചറിയുക തുലോം അസാധ്യം തന്നെ, വീരചരമമടഞ്ഞ ഏറ്റവും ഇളയ കുമാരൻ അക്ഷയകുമാരന്റെ വിധവ, ഇളയച്ഛനെപ്പറ്റി ചെറിയമ്മയോട് പരാതി പറഞ്ഞത് ഓർമ്മ വരുന്നു. അവളുടെ മാതാപിതക്കളുടെ കൊട്ടാരത്തിലേയ്ക്ക് സ്ഥിരതാമസമാക്കാനുള്ള സൂത്രമാണേന്നാണ് ഭാര്യയും ഭർത്താവും മകളും അന്ന് പറഞ്ഞു നടന്നത്, എന്നാൽ അതിൽ കഴമ്പുണ്ടെന്ന് ഇപ്പോൾ തോന്നുന്നു, ഏതായാലും യുദ്ധത്തിനു തയ്യറാകൂ, വിജയിച്ച് വരൂ.."

No comments:
Post a Comment