Saturday, March 10, 2018

സംഖ്യ 94103776722031671 ന്റെ രഹസ്യം

ഐ.ടി നഗരമായ ബാംഗ്ളൂരിൽ ഇൻഫോസ്സിസ്സിന്റെ ബാങ്കിംഗ് പ്രോജക്ട് ടീമിലാണ് പ്രമോദ് സുന്ദരൻകാണിയെന്ന ആ യുവാവ് ജോലിചെയ്തിരുന്നത്. കേരളത്തിലെ തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ, തമിഴ്നാട് - കേരള അതിർത്തിയിലെ അംബൂരി പഞ്ചായത്തിലാണ് അവൻ ജനിച്ചത്. നെയ്യാർ ഡാം നിർമ്മിച്ചപ്പോൾ ഉണ്ടായ ജലാശയത്തിൽ മുങ്ങിപ്പോയ പ്രദേശങ്ങളിൽ നിന്നും സർക്കാർ മാറ്റിപ്പാർപ്പിച്ച ആദിവാസി സെറ്റിൽമെൻറ്റുകളിൽ ഒന്നായ കുന്നത്തുമലയിലെ ആദ്യ പത്താംക്ളാസ്സുകാരനും, നാട്ടുകാരോടും, വരുത്തരോടും മുറിഇംഗ്ളീഷ് സംസാരിയ്ക്കുന്ന ആളുമായ സുന്ദരൻ കാണി മകനെ, കള്ളീക്കാട്ടും, പിന്നീട് കാട്ടാക്കടയും അയച്ച് നല്ല വിദ്യാഭ്യാസം നൽകി. അവൻ എണ്ട്രൻസ്സ് എഴുതിയപ്പോൾ ആദിവാസി ക്വോട്ടയിൽ മദ്രാസ്സ് ഐ.ഐ.ടിയിൽ അഡ്മിഷനും ലഭിച്ചു. സർക്കാർ സ്ക്കോളർഷിപ്പും മറ്റാനുകൂല്യങ്ങളും ലഭിച്ചതിനാൽ അവനു കാര്യമായ ബുദ്ധിമുട്ടില്ലാതെ കോഴ്സ്സ് പൂർത്തിയാക്കാൻ കഴിഞ്ഞു. അവസാനവർഷ പഠനത്തിനിടയിൽ നടന്ന ഒരു കാമ്പസ്സ് ഇന്റർവ്യൂവിലൂടെ അവനു ടി.സി.എസ്സ് ലേയ്ക്കും, യു.എസ്സ്. ടെക്നോളജിയിലേയ്ക്കും, ഇൻഫോസ്സിസിലേയ്ക്കും സെലക്ഷൻ ലഭിച്ചെങ്കിലും, അവന്റെ സ്വപ്നനഗരമായ ബാംഗ്ളൂരിനായി, അവൻ സൈബറാബാദിനെ വെടിഞ്ഞു.

വളരെ അടുത്ത സുഹൃത്തും റൂംമേറ്റുമായിരുന്ന ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി ഹേമന്ത് കിഷോർ അവനോടൊപ്പം അതേ യൂണിറ്റിൽ ജോലിയ്ക്ക് വന്നപ്പോൾ അവരുടെ താമസവും ഒന്നിച്ചായി. ക്രമേണ അവർ ബാംഗ്ളൂർ നഗരത്തിന്റെ സന്തതികളായ, കൂടെ ജോലിചെയ്യുന്ന മറ്റുള്ളവരുമായി ചങ്ങാത്തത്തിലുമായി, അങ്ങനെ പബ്ബുകളും, ഡാൻസ്സ്ബാറുകളുമൊക്കെയായി ആ പറവകൾ അതിരുകളില്ലാത്ത  മോദവിഹായസ്സിൽ പറന്നു നടന്നു. അവധികളിൽ അവർ  ഓറഞ്ച് ബസ്സിൽ ബർത്തുകൾ ബുക്ക് ചെയ്ത്, നാട്ടിലേയ്ക്കുള്ള യാത്ര ഉല്ലാസമാക്കി. ഈ ഒരു കാര്യത്തിൽ മാത്രമാണ് പ്രമോദും ഹേമന്തും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നത്. ഒരു മണിയ്ക്കൂർ കൊണ്ട് വിമാനമാർഗ്ഗം തിരുവനന്തപുരത്ത് എത്താമെന്നിരിയ്ക്കേ, വെറുതേ സമയം കളഞ്ഞ് ബസ്സിൽ വരുന്നത് പ്രമോദിനു ഇഷ്ടമായിരുന്നില്ല, എന്നാൽ രേഖയും, മീനാക്ഷിയും, ആനിയുമൊക്കെയൊത്തുള്ള ആ യാത്ര വേണ്ടെന്ന് വയ്ക്കാൻ ഹേമന്ത് ഒരുക്കവുമായിരുന്നില്ല. 


"ഇതൊക്കെ ബാംഗ്ളൂരിലും ആകാമല്ലോ"


എന്ന പ്രമോദിന്റെ ചോദ്യത്തിനു


"ഓരോന്നിനും ഓരോ രസമാണ്; അല്ലെങ്കിൽ തന്നെ ഇവിടെ കുലുക്കം ഫ്രീ ആണു ചങ്ങാതീ"


എന്ന് കണ്ണീറുക്കിക്കാട്ടി ഹേമന്ത് മറുപടി പറയുമായിരുന്നു.


കാര്യം എഞ്ചിനീയറും, കമ്പ്യൂട്ടർ വിദഗ്ധനും, സോഫ്റ്റ്വെയർ പ്രോഗ്രാമ്മറുമൊക്കെ ആണെങ്കിലും അടിസ്ഥാനപരമായി പ്രമോദ് മനസ്സുകൊണ്ട് ഒരു ഗിരിവാസിയായ വനവാസി ആയിരുന്നു. അവനു അവന്റേതായ ചില വിശ്വാസപ്രമാണങ്ങൾ ഉണ്ടായിരുന്നു, അവന്റെ ഊരിന്റെ ചൂരും ചൂടുമുള്ള. കാട്ടുനിയമങ്ങളിൽ ചാലിച്ചവ!  അവയൊന്നും അവൻ നഗരജീവിതത്തിലും വെടിയാൻ കൂട്ടാക്കിയില്ല. അവൻ കൂടുതൽ അറിവു നേടുമ്പോൾ  അന്ധവിശ്വാസങ്ങളും കൂടി വരുന്നത് പോലെ ഹേമന്തിനു തോന്നിയിട്ടുണ്ട്; ഓരോ പ്രാവശ്യവും നാട്ടിൽ പോയി വരുമ്പോൾ അവൻ കൂടുതൽ ഊരിലെ സമ്പ്രദായങ്ങൾ അറിഞ്ഞ്, അവയെ ശാസ്ത്രീയമായി വ്യാഖ്യാനിയ്ക്കുവാൻ ശ്രമം നടത്തിയിരുന്നു. അവന്റെ ചില പ്രവചനങ്ങൾ അച്ചട്ടായി നടന്നത് കണ്ട് ഞെട്ടിപ്പോയിട്ടുണ്ടെങ്കിലും, അത് അംഗീകരിച്ച് കൊടുക്കാൻ ഹേമന്ത് ഒരിയ്ക്കലും തയ്യാറായിരുന്നില്ല, ചക്ക വീണ് മുയൽ ചാകുന്നത് പോലെ യാദൃശ്ചികസംഭവങ്ങളെന്ന് കളിയാക്കിയപ്പോഴും, അത്തരം അനുഭവങ്ങൾ ആവർത്തിയ്ക്കപ്പെടുന്നതിന്റെ അസ്വസ്ഥത അവന്റെ മനസ്സിൽ കൂടിക്കൂടി വന്നു. അപ്പോഴും കൂട്ടുകാരൊത്തു കൂടി "നമ്മുടെ ലാമാ.. പ്രിമ്പോച്ചേ.." എന്ന് പ്രമോദിനെ കളിയാക്കുകയാണ് അവൻ ചെയ്തത്.


കൂട്ടുകാരിൽ നിന്നും വിട്ടുനിന്ന് മുറിയിൽ തന്നെ ധ്യാനവും, പൂജയും നടത്തുകയും, പലകാര്യങ്ങൾക്കും തടസ്സവാദങ്ങൾ ഉയർത്തുകയും ചെയ്ത അവനെ ഏതെങ്കിലും മനശാസ്ത്രജ്ഞന്റെ അരികിൽ കൗൺസലിംഗിനു കൊണ്ടു പോകണമെന്ന് സുഹൃത്തുക്കൾ തീരുമാനിച്ചു. ആയിടയ്ക്കാണ് അവർക്ക് റിലയൻസ്സ് ക്യാപിറ്റലിനായി ഒരു ഫിനാൻസ്സ് പ്രോഗ്രാമിംഗിന്റെ പ്രോജക്ട് ലഭിയ്ക്കുന്നത്. അതോടെ വളരെ തിരക്കിലായ ആ ഗ്രൂപ്പ് മറ്റു കലാപരിപാടികളിൽ പുറകോട്ടായി.


ഒരു ദിവസം പ്രോഗ്രാമ്മിംഗ് ചെയ്തു കൊണ്ടിരിയ്ക്കുമ്പോൾ ആണ്, ഭയന്ന മുഖവും, വിയർത്ത ശരീരവുമായി പ്രമോദ് ഓടിക്കിതച്ച് ഹേമന്തിന്റെ അരികിൽ എത്തിയത്; അവന്റെ ഭാവം കണ്ട് കൂടെ ക്യാബിനിലുണ്ടായിരുന്ന രേഖ അവനു കുടിയ്ക്കാൻ വെള്ളം നൽകി, ഒരു കസേരയിൽ ഇരുത്തിയശേഷം കാര്യം തിരക്കി. ശ്വാസം മുട്ടുന്ന രീതിയിൽ അവൻ ഇത്രമാത്രം പറഞ്ഞു


"എനിയ്ക്ക് പേടിയാവുന്നു"


ഹേമന്ത് രേഖയോട് മാറിക്കൊടുക്കുവാൻ കണ്ണാൽ ആംഗ്യം കാട്ടി, അവൾ പോയപ്പോൾ പ്രമോദിന്റെ അരികിലെത്തി അവൻ കാര്യം തിരക്കി.


അതിനു മറുപടി പറയാതെ ഹേമന്തിന്റെ കയ്യ് പിടിച്ച് വലിച്ച് അവൻ തന്റെ ക്യുബിക്കിളിലേയ്ക്ക് കൊണ്ടുപോയി; അവിടെ അവൻ ചെയ്തു കൊണ്ടിരുന്ന പ്രോഗ്രാം സ്ക്രീനിൽ ചൂണ്ടി അവൻ പറഞ്ഞു


"നീയിത് നോക്കൂ.. ഈ നമ്പർ, ഇതെന്നെ വിട്ടൊഴിയുന്നില്ല"


സ്ക്രീനിൽ ഇട്ടറേഷന്റെ റിസൾട്ടായി വന്ന ആ സംഖ്യ അവൻ കണ്ടു ഒരു 18 അക്ക സംഖ്യ 94103776722031671; ഇത്തരം പ്രോഗ്രാമുകൾ ചെയ്യുമ്പോൾ വരാവുന്ന ഒരു സാധാരണ സംഖ്യ, ഒരിയ്ക്കൽ കണ്ടാൽ പിന്നീട് ഓർത്ത് വയ്ക്കാത്ത ഒന്ന്, ഇതിലെന്താ ഇത്ര വലിയ കാര്യം? എന്ന മട്ടിൽ അവൻ പ്രമോദിനെ നോക്കി.


" ഞാൻ ഇതിന്റെ ഇൻപുട്ട് ഡറ്റാ മാറ്റാം, എന്നിട്ട് വീണ്ടും റൺ ചെയ്യാം"


എന്ന് പറഞ്ഞ് അവൻ വേറേ ഒരു ഡേറ്റാ ഫയൽ ലോഡ് ചെയ്ത് പ്രോഗ്രാം റൺ ചെയ്തു; അപ്പോഴും ലഭിച്ച ഉത്തരം 94103776722031671 തന്നെ! അവൻ രണ്ടു മൂന്ന് പ്രാവശ്യം ഡാറ്റാമാറ്റി റൺ ചെയ്തെങ്കിലും ഫലം ഒന്ന് തന്നെയായിരുന്നു. ഇത്തവണ അവൻ കൂടുതൽ പരിക്ഷീണിതനായി മാറി, തളർന്ന് കസേരയിലിരുന്നു. അവന്റെ അവസ്ഥ കണ്ട് ചിരിച്ച് കൊണ്ട് ഹേമന്ത് പറഞ്ഞു


"ഇതൊക്കെ സാധാരണ സംഭവങ്ങളല്ലേ? നിന്റെ പ്രോഗ്രാം എവിടെയോ ലൂപ്പ് ആകുന്നുണ്ട്, ആദ്യഫലത്തിലേയ്ക്ക്, നീ അത് പരിശോധിച്ച് ശരിയാക്കൂ, ഡീബഗ്ഗും ചെയ്യൂ, എല്ലാം ശരിയാകും."


"ഇല്ല, ഇത് അതൊന്നുമല്ല, എന്റെ മനസ്സിൽ ആകെ ഭയം നിറയുന്നു, എനിയ്ക്ക് പേടിയാകുന്നു" 


പ്രമോദ് പഴയ പല്ലവി ആവർത്തിച്ച് കൊണ്ടേയിരുന്നു.


"ശരി ഞാൻ ഒന്ന് നോക്കട്ടേ" 


എന്ന് പറഞ്ഞ് ഹേമന്ത് ആ പ്രോഗ്രാമിന്റെ ഡേറ്റാ ഫയൽ മാറ്റി, റൺ ചെയ്തു, ആകംഷയോടെ പ്രമോദും ആ സ്ക്രീനിൽ നോക്കിയിരുന്നു. ഇത്തവണ സ്ക്രീനിൽ തെളിഞ്ഞത് മറ്റൊരു നമ്പർ ആയിരുന്നു. പ്രമോദ് പറഞ്ഞു


"ദാ, നോക്കൂ.. ഒരു കുഴപ്പവുമില്ല, ഇത് വേറേ നമ്പരാണ്; നീ വേണമെങ്കിൽ റൂമിൽ പോയി റസ്റ്റ് എടുക്കൂ, നിരന്തരമായി തലപുകച്ചത് കൊണ്ട് ഉണ്ടാവുന്ന മനസ്സിന്റെ വികൃതികൾ ആണിത്"


ചാടിയെണീറ്റ് പുറകിലെത്തി പ്രമോദ് ആവശ്യപ്പെട്ടു


"ശരി, ഞാൻ അദ്യം ലോഡ്ഡ് ചെയ്ത "ഡി - 87 പി.ആർ" നീ ഒന്ന് ലോഡ്ഡ് ചെയ്ത് റൺ ചെയ്തേ.."


ഹേമന്ത് അങ്ങനെ ചെയ്തു അപ്പോൾ വ്യത്യസ്ഥമായ മറ്റൊരു സംഖ്യയായിരുന്നു ഫലം. ഇത് കണ്ട് പ്രമോദ് കൂടുതൽ അസ്വസ്ഥനായി, അവൻ ഹേമന്തിനെ മാറ്റി അതേ ഫയൽ റീലോഡ്ഡ് ചെയ്ത് റൺ ചെയ്തു എന്നിട്ട് ഭീതി നിറഞ്ഞ് കണ്ണുകളോടെ മോനിട്ടറിൽ നോക്കിയിരുന്നു, 94103776722031671 എന്നഫലം തെളിഞ്ഞ് വന്നപ്പോൾ നടുങ്ങിയത് ഇരുവരും ഒപ്പമായിരുന്നു!
പ്രമോദ് പഴയതിലും വിറയാർന്ന ശബ്ദത്തിൽ അവനോട് പറഞ്ഞു

"എനിയ്ക്ക് ഭയമാകുന്നു, ഞാൻ പോവുകയാണ് റൂമിലേയ്ക്ക്, അവിടെ നിന്ന് നാട്ടിലേയ്ക്ക്, ഫ്ളൈറ്റ് ടിക്കറ്റ്.. ങാ.. വൈകിട്ട് 4 മണിയുടെ ഫ്ളൈറ്റിനു നീ ഒരു ടിക്കറ്റ് ഓൺലൈൻ ബുക്ക് ചെയ്ത് എനിയ്ക്ക് മെയിൽ അയയ്ക്കൂ.. ഓൺലൈൻ ചെക്കിംഗും ചെയ്തേക്കൂ.."


അവന്റെ മറുപടിയ്ക്കൊന്നും കാത്ത് നിൽക്കാതെ പ്രോഗ്രാം മാനേജരുടെ മുറിയിലേയ്ക്ക് പ്രമോദ് ഓടിക്കയറി, പിന്നീട് ലീവ് അനുമതിയുമായി അവൻ മറ്റ് ഫോർമ്മാലിറ്റികൾ തീർക്കുവാൻ പോയി. ഹേമന്ത് അവന്റെ ഫ്ളൈറ്റ് ടിക്കറ്റ് എടുത്തു, പിന്നെ ഫോൺ ചെയ്തപ്പോൾ അവൻ മുറിയിൽ പാക്കിംഗ് ചെയ്യുകയാണെന്നറിഞ്ഞു. കുറച്ച് സമയം കഴിഞ്ഞ് അവന്റെ വെബ്ബ് ചെക്കിംഗ് ചെയ്ത്, ബോർഡിംഗ് പസ്സും വാട്ട്സാപ്പിൽ അയച്ചു കൊടുത്തു. ലോബിയിൽ നിന്നും ബോർഡിംഗിനു തയ്യാറാകുന്നതിനിടയിൽ അവൻ ഹേമന്തിനെ വിളിച്ചു


" നീ കൂടെ എന്റെ ഒപ്പം വന്നിരുന്നെങ്കിൽ.. എനിയ്ക്ക് എന്തോ തിരിച്ചറിയാൻ പറ്റാത്ത ഒരു ഭയം മനസ്സിൽ നിറഞ്ഞിരിയ്ക്കുന്നു, ഞാൻ തിരിച്ചിറങ്ങിയാലോ? നമുക്ക് ഒന്നിച്ച് പോകാം നാളത്തെ ഫ്ളൈറ്റിൽ അല്ലെങ്കിൽ രാത്രിയിൽ ഓറഞ്ചിൽ.."


ഹേമന്ത് അവനെ ആശ്വസിപ്പിച്ചു 


" നമുക്ക് രണ്ടാൾക്കും കൂടി ഇപ്പോഴത്തെ അവസ്ഥയിൽ ലീവ് കിട്ടില്ല, നിനക്ക് കിട്ടിയത് തന്നെ അത്ഭുതമാണ്, നീ ഭയപ്പെടാതെ, ഒന്നുമില്ല, പോയി വീട്ടിലെ ആളുകളുമായി കഴിയുമ്പോൾ നിന്റെ മനസ്സു ശാന്തമാകും"


ആ രാത്രിയിൽ കുറേനാളിനു ശേഷം കൂട്ടുകാർ പബ്ബിൽ ഒത്തു കൂടിയപ്പോൾ, രേഖയാണ് പ്രമോദിനെ പറ്റി തിരക്കിയത്. ഒരു തമാശ പോലെ അവൻ ആ കഥ അവരോട് പറഞ്ഞ് പൊട്ടിച്ചിരിച്ചു. എന്നാൽ പെൺകുട്ടികൾ ചിരിയ്ക്കുന്നുണ്ടായിരുന്നില്ല. അവർ അത് ഗൗവരമായി എടുത്തു, എന്നിട്ട് തിരക്കി


"എന്നിട്ട് നീ അവനെ വിളിച്ചോ? നാട്ടിൽ എത്തി കാണുമല്ലോ ഇപ്പോൾ?


"തിരക്കിനിടയിൽ ഞാനത് മറന്നു പോയി, സോറി" 


എന്ന് പറഞ്ഞവൻ ഫോണെടുത്ത് പ്രമോദിന്റെ ഫോണിലേയ്ക്ക് ഡയൽ ചെയ്തു. അത് റിംഗ് ചെയ്തെങ്കിലും അവൻ എടുത്തില്ല. വീണ്ടും വിളിച്ചെങ്കിലും അവൻ ഫോണെടുത്തില്ല. കുറേ നേരം കഴിഞ്ഞ് മറ്റുള്ളവരുടെ നിർബന്ധമില്ലാതെ തന്നെ അവൻ വീണ്ടും വിളിച്ചു, ഇത്തവണയും റിംഗ് മുഴുവനായി അടിച്ചെങ്കിലും ഫോൺ അറ്റൻഡ് ചെയ്തില്ല. അടുത്ത കോളിനിടയിൽ അത് കട്ടായി, പിന്നീട് സ്വിച്ച്ഡ്ഡ് ഓഫ് എന്ന മെസ്സേജ്ജ് വന്നു തുടങ്ങി. അകാരണമായ ഒരു ഭീതി അവന്റെ മനസ്സിലും നിറഞ്ഞ് തുടങ്ങി.


അവനത് കൂട്ടുകാരോട് തുറന്നു പറഞ്ഞു; അവന്റെ പെരുമാറ്റവും, പൂജകളും, പ്രവചനങ്ങളും, അവ യാഥാർത്ഥ്യമായതുമൊക്കെ വിസ്തരിച്ച് പറഞ്ഞു; ഒടുവിൽ ലോബിയിൽ നിന്നും തിരിച്ചിറങ്ങാൻ അവൻ ആഗ്രഹിച്ചതും, ഒപ്പം ചെല്ലാൻ അവനെ ക്ഷണിച്ചതുമൊക്കെ. അമ്പരന്നിരുന്ന കൂട്ടുകാർ അവനെ കുറ്റപ്പെടുത്തി


"ഇതൊന്നും ഇന്നുവരെ നീ ഞങ്ങളോട് പറഞ്ഞിരുന്നില്ല"


"നിങ്ങൾ അവനെ കളിയാക്കിയാലോ എന്ന് ഞാൻ കരുതി, അതവനിഷ്ടപ്പെടില്ല"


എന്നതായിരുന്നു അവന്റെ മറുപടി. ഒടുവിൽ അവർ ഒരു തീരുമാനത്തിൽ എത്തി, ഹേമന്ത് രാത്രിയിൽ തന്നെ ചെന്നെയ്ക്ക് പോയി അവിടുന്ന് രാവിലത്തെ ഫ്ളൈറ്റിൽ തിരുവനന്തപുരത്ത് എത്തി പ്രമോദിന്റെ വീട്ടിൽ പോവുക. അവരിൽ രണ്ടു പേർ കൊച്ചിയിലെത്തി, വീട്ടിലെ വണ്ടി ഡ്രൈവ് ചെയ്ത് തിരുവനന്തപുരത്തെത്താം, അവിടെ എത്തേണ്ട വഴി ഫോണിൽ പറഞ്ഞു തന്നാൽ മതി.


പ്രോജക്ട്സ്സ് ഡയറക്ടറുടെ അനുമതി കള്ളം പറഞ്ഞൊപ്പിച്ച് ഒരു വിധം നേടിയെടുത്ത  ഹേമന്ത് ചെന്നെ വഴി തിരുവനന്തപുരത്തെത്തി; അവിടെ നിന്നും ഒരു ടാക്സിയിൽ നെയ്യാർഡാം വഴി അമ്പൂരിയിലെത്തി. മലയാളിയ്ക്ക് ചെമ്പകപ്പാറ എന്നും തമിഴർക്ക് ആറുകാണി എന്നു അറിയപ്പെടുന്ന ആ തടാകക്കരയിൽ ചങ്ങാടം കാത്തവൻ നിന്നു.


ചങ്ങാടത്തിൽ കടത്ത് കടന്ന് കാരിക്കുഴി എന്ന സ്ഥലത്തിറങ്ങി, അവൻ കുത്തനെ കയറ്റം കയറി തുടങ്ങി. പ്രമോദ് പറഞ്ഞ് കാണാപ്പാഠമായ ആ വഴികളിൽ കുറേ ചെന്നപ്പോൾ ചാക്കപ്പാറ സെറ്റിൽമെന്റ് കണ്ടു. അവിടെ നിന്നും കുറച്ച് വെള്ളം കുടിച്ച് വീണ്ടും യാത്രയാരംഭിച്ചു. ചിലപ്പോൾ അട്ടിയായുള്ള ഇലകളിൽ പുഴുക്കളും, രക്തം കുടിയ്ക്കുന്ന അട്ടകളും ഇഴഞ്ഞ് നടക്കുന്ന താരയിലൂടെ, മറ്റ് ചിലപ്പോൾ ചൂടേറ്റ് പഴുത്തു തുടങ്ങിയ പാറപ്പുറത്ത് കൂടി ഉള്ള ആ നടവഴിയിലൂടെ  കുത്തനെയുള്ള കയറ്റത്തിൽ ക്ഷീണിച്ച് ഇരുന്നും വീണ്ടും നടന്നും അവൻ കുന്നത്തുമലയുടെ താഴെവരെയെത്തി.


ഇനി അൽപ്പം വെള്ളം കുടിയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരടി പോലും കയറുവാൻ കഴിയില്ല എന്ന അവസ്ഥയിലായ അവൻ ഒരിടത്തിരിയ്ക്കുമ്പോൾ ആണ് പാറവെടിഞ്ഞ ഇടുക്കിൽ ഒരു വെള്ളക്കെട്ട് കണ്ടത്. നല്ല തെളിഞ്ഞ കുളിരുള്ള ജലം, എന്നാൽ എങ്ങനെ കോരിക്കുടിയ്ക്കണമെന്ന് സംശയിച്ച് നിൽക്കുമ്പോഴാണാ കുട്ടി ആ വഴി വന്നത്. അവനോട് കാര്യം പറഞ്ഞപ്പോൾ അവൻ ആകാശത്തോട്ട് നോക്കി എന്തോ കൂവി വിളിച്ചു.


അവൻ നോക്കുന്ന ദിശയിൽ നോക്കിയപ്പോൾ ചെങ്കുത്തായ ആ തിട്ടയ്ക്ക് മുകളിൽ ഒരു തല പ്രത്യക്ഷപ്പെട്ടു, പിന്നെ ഒരു ഇഡ്ഡലിക്കുട്ടകത്തിന്റെ അടപ്പ് താഴേയ്ക്ക് പറന്നു വന്നു വെള്ളത്തിൽ പതിച്ചു. അതെടുത്ത് വെള്ളം കോരി കുടിയ്ക്കാനാഞ്ഞപ്പോൾ അതാ മൂന്നാലു തവളകൾ ആ ജലോപരിതലത്തിൽ ദൃശ്യമായി. ആദ്യം ഒന്നറച്ചെങ്കിലും ആ അവസ്ഥയിൽ മറ്റുവഴികളില്ലെന്ന് ആ പയ്യനിൽ നിന്നും മനസ്സിലാക്കി, ആ അടപ്പിനായി കാത്തുനിൽക്കുന്ന അവനെ താമസിപ്പിയ്ക്കാതെ ഒരടപ്പ് വെള്ളം കോരിക്കുടിച്ച്, വീണ്ടും കയറ്റം കയറിത്തുടങ്ങി. അൽപ്പം കൂടി നടന്നപ്പോൾ അവിടെ ഒരു  നിരപ്പായ പ്രദേശത്ത് ആളുകൾ കൂടിനിൽക്കുന്ന കാഴ്ച്ച അവൻ കണ്ടു.


അങ്ങോട്ട് അടുക്കുന്തോറും സ്ത്രീകളുടെ വാവിട്ടു നിലവിളികൾ അവൻ കേട്ടു തുടങ്ങി;  ആൾക്കൂട്ടത്തിനിടയിലൂടെ  തിക്കിക്കയറി അതെന്താണെന്നറിയാൻ ശ്രമിച്ച അവൻ കണ്ടത്, മരിച്ച് കിടക്കുന്ന പ്രമോദിനെ ആയിരുന്നു! അവന്റെ അമ്മയും, സഹോദരിയും, ബന്ധുസ്ത്രീകളും പതമ്പെറുക്കി കരയുകയും, മാറത്തടിയ്ക്കുകയും ചെയ്യുന്നു. തൊട്ടടുത്തായി അവന്റെ ട്രാവൽ ബാഗ് കിടക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഹേമന്ത് പതറി നിന്നു. അവൻ കൂടിനിന്നവരിൽ ഒരാളോട് കാര്യം തിരക്കി. 


"ഒന്നുമറിയില്ല, ഇന്ന് രവിലെയാണ് കണ്ടത്, മെമ്പറെ അറിയിച്ചു, അങ്ങേർ പോലീസ്സിലും, പോലീസ്സ് വരുന്നതു വരെ അനക്കരുതെന്ന് പറഞ്ഞതിനാൽ കാത്തിരിയ്ക്കുകയാണ്" 


അയാൾ മറുപടി പറഞ്ഞു. എന്തായാലും കൊച്ചിയിൽ നിന്നു വരുന്നവരോട് അവൻ വിവരം പറഞ്ഞു, സംശയാസ്പദമായ സഹചര്യത്തിൽ പോലീസിന്റെ മുന്നിൽ ചാടേണ്ട എന്നവർ അവനെ ഉപദേശിച്ചു.


"ഞങ്ങൾ കഴക്കൂട്ടത്തെത്തി, താമസിയാതെ എത്തിച്ചേരാം അതുവരെ ഒന്നൊതുങ്ങി നിന്നോ" 


എന്നവർ നിർദ്ദേശിച്ചു. അവർക്ക് അയച്ച് കൊടുക്കുവാനായി ആ സ്ഥലത്തിന്റെ ഗൂഗിൾ മാപ്പ് ലൊക്കേഷൻ അവൻ ഫോണിൽ എടുത്തു. അത് സേവ് ചെയ്തു, വാട്ട്സ്സാപ്പിൽ അവർക്ക് അയച്ചു കഴിഞ്ഞ് അവൻ ആ ഫോണിന്റെ സ്ക്രീനിലെ നമ്പരിലേയ്ക്ക് ഒന്നു കൂടി നോക്കി. അവന്റെ കാൽവിരലുകൾ മുതൽ തല വരെ ഒരു മിന്നൽ ഓടി, ഒരു തരിപ്പനുഭവപ്പെട്ടു, കൈകൾ തളർന്ന് ഫോൺ നിലത്ത് വീണു.


പ്രമോദ് മരിച്ചു കിടന്ന ആ സ്ഥലത്തിന്റെ കോർഡിനേറ്റ്സ്സ് " N941037, E7672203, MSL1671" ആയിരുന്നു, നോർത്തിംഗും ഈസ്റ്റിംഗും മീൻ സീ ലവലും മാറ്റിയാൽ അത് "94103776722031671" എന്ന സംഖ്യയായിരുന്നു!!!!!


No comments:

Post a Comment