Friday, December 18, 2015

രാമയണമാസം

ഭഗവത് ഗീതയിൽ ശ്രീകൃഷ്ണൻ അരുൾ ചെയ്യുന്നു...

"യേപി അന്യദേവതാ ഭക്താ 
യജന്തേ ശ്രദ്ധാന്വിതാ
തേ പി മാം ഏവ കൗന്തേയാ 
യജന്തി അവിധി പൂർവ്വകം"

"യേപി അന്യദേവതാ ഭക്താ" 

യേ - ആരാണോ അവർ 

അപി - കൂടെ 

അന്യ - മറ്റുള്ള

ദേവതാ - ദൈവങ്ങളുടെ 

ഭക്താ - ഭക്തരായവർ 

"എന്നിൽ നിന്ന് വിഭിന്നരായ ദേവതമാരെ ആരാധിയ്ക്കുന്ന ഭക്തജനങ്ങൾ കൂടി"

"യജന്തേ ശ്രദ്ധാന്വിതാ"

യജന്തേ - ആരാധിയ്ക്കുകയണെങ്കിൽ 

ശ്രദ്ധയാ - വിശ്വാസത്തോടെ 

അന്വിതാ - കൂടി 

"പരിപൂർണ്ണമായ വിശ്വാസത്തോടും ആത്മാർത്ഥതയോടും കൂടി ആരാധിയ്ക്കുകയാണെങ്കിൽ" 

"തേ പി മാം ഏവ കൗന്തേയാ"

തേ - അവ 

അപി - കൂടി 

മാം - എന്നിൽ 

ഏവ - മാത്രം 

കൗന്തേയ - കുന്തിയുടെ പുത്രാ 

"ആ ആരാധനകളെല്ലാം തന്നെ എന്നിൽ മാത്രമാണ് വന്ന് ചേരുന്നതെന്നറിഞ്ഞാലും അർജ്ജുനാ.."

"യജന്തി അവിധി പൂർവ്വകം"

യജന്തി - അവർ ആരാധിയ്ക്കുന്നത് 

അവിധി - തെറ്റായ മാർഗ്ഗം 

പൂർവ്വകം - വഴിയുള്ളത് 

"അവർ തെറ്റായ മാർഗ്ഗത്തിലൂടെ ആണെങ്കിലും എന്നെ തന്നെയാണ് ആരാധിയ്ക്കുന്നത്."


ബ്രഹ്മവിദ്യയെ പറ്റി വലിയ വാചകക്കസർത്തുകൾ സോഷ്യൽ മീഡിയയിൽ വായിയ്ക്കാനിടയായി. ഓം, ചന്ദ്രക്കലയും നക്ഷത്രവും, കുരിശ്ശ് ഇവ ചേർത്ത് വച്ച് നാമം ചൊല്ലിയാൽ എല്ലാമായി എന്ന മട്ടിൽ!

ബ്രഹ്മമെന്ന ഏക ദൈവത്തെ കരുടന്മാർ ആനയെ അറിഞ്ഞിഷ്ടപ്പെട്ടത് പോലെ...

ചെവിയിൽ തൊട്ടവൻ മുറമായും, തുമ്പിക്കയ്യിൽ തൊട്ടവൻ പെരുമ്പാമ്പിനെ പോലെ, കാലുകളിൽ തൊട്ടവൻ വാഴ പോലെ, വാലിൽ തൊട്ടവൻ ചൂല് പോലെ അറിയുമ്പോൾ.... പൂർണ്ണതയില്ലതെയെങ്കിലും അത് ആനയെ തന്നെ ആണ് അറിയുന്നത്. അവിടെയാണീ "അവിധിപൂർവ്വക"ത്തിൻറ്റെ പ്രസക്തി. പൂർണ്ണമായി കണ്ടവൻറ്റെ ശ്രദ്ധാന്വിതത്വം വരുന്നില്ല അവൻറ്റെ വീക്ഷണത്തിനും, സങ്കൽപ്പത്തിനും.

ചെടിയ്ക്ക് വെള്ളം നൽകുമ്പോൾ അത് പരമാവധി ആഗിരണം ചെയ്യുവാൻ വേരുകളിൽ ഒഴിയ്ക്കുക ആണുത്തമം; എന്നാൽ ഇലകളിലോ, വള്ളികളിലോ, തടിയിലോ ഒഴിച്ചാലും കുറെയൊക്കെ ചെടിയുടെ ചുവട്ടിലും, വേരിലും എത്തും; പൂർണ്ണമായ അല്ലെങ്കിൽ പരമാവധി ഉപയോഗം നടക്കുന്നില്ല എന്ന് മാത്രം.

നാമുൾപ്പെടുന്ന... അഗോചര ഗോചരമായ... എല്ലാമടങ്ങുന്ന ബ്രഹ്മത്തെ ഏത് സങ്കൽപ്പത്തിൽ ആരാധിച്ചാലും... അത് ബ്രഹ്മമെന്ന ബൃഹത്തിൽ ബൃഹത്തും, സൂക്ഷ്മത്തിൽ സൂക്ഷമവും ആയ പൂർണ്ണതയിൽ തന്നെ ചേരും. മാസം രാമയണമായാലും, രാവണായനമായാലും ബ്രഹ്മപൂജയല്ലെങ്കിൽ എല്ലാം അപൂർണ്ണം തന്നെ.

No comments:

Post a Comment