വേദവതിയിൽ പിറന്ന ആ പെൺകുഞ്ഞ് ജീവിച്ചിരുന്നാൽ ലങ്കേശന്റെ ജീവനപകടമാണെന്ന് തൃശ്ശിരസ്സാണ് രാവണനെ അറിയിക്കുന്നത്, കൂടെ നിന്ന സഹോദർന്മാർ ഖരനും, ദൂഷണനും അതേ അഭിപ്രായം തന്നെയായിരുന്നു. സഹോദരി ശൂർപ്പണഖയുടെ കയ്യിൽ കിടന്ന് ചിരിയ്ക്കുന്ന ആ കുഞ്ഞിന്റെ മുഖത്തേയ്ക്ക് നോക്കി അൽപ്പനേരം നിശ്ചലനായിരുന്നു ലങ്കേശൻ, പിന്നീട് ഗൗരവം ഒട്ടും വിടാതെ പറഞ്ഞു
"രാവണൻ പിറന്നതും മരണമില്ലാത്ത മുഹൂർത്തത്തിൽ അല്ലല്ലോ? മൃത്യു അത് ഒരുനാൾ വരിക തന്നെ ചെയ്യും, ഒഴിവാക്കാൻ കഴിയാത്ത ആ സത്യത്തിന്റെ കണ്ണു കെട്ടാൻ ഞനെന്തിനു എന്റെ മകളെ കൊല്ലണം, നിങ്ങൾ ഇതിനെ വളർത്തിക്കൊള്ളുക"
ഖരദൂഷണന്മാരും, ശൂർപ്പണഖയും ആ കുഞ്ഞുമായി ദണ്ഡകാരണ്യത്തിലേയ്ക്ക് മടങ്ങി, അവരുടെ ഇടയിലെ തർക്കം അപ്പോഴും തീർന്നിരുന്നില്ല, കുഞ്ഞിനെ കൊല്ലുക തന്നെ വേണം, അതാണ് ശരി, ജേഷ്ഠന്റെ സൗമനസ്യത്തേക്കാൾ വലുതാണ് രാക്ഷസകുലത്തിന്റെ ഭാവി, ഖരദൂഷണന്മാർ ഉറച്ച് നിന്നു. എന്നാൽ ശൂർപ്പണഖയിലെ മാതൃത്വം ഉണർന്ന് കഴിഞ്ഞിരുന്നു, അവൾ ആ കുഞ്ഞിന് പോറലേൽക്കുമെന്ന് ഭയന്ന് തന്റെ മുറം പോലെയുള്ള നഖങ്ങൾ മടക്കിപ്പിടിച്ച് നടന്നു. പുത്രകാമേഷ്ടിയുമായി ജനകൻ നിലമുഴുവാൻ തയ്യറെടുക്കുന്ന വാർത്തയറിഞ്ഞ്, കുഞ്ഞിനെ നദികടന്ന് മിഥിലയിൽ ഉപേക്ഷിയ്ക്കുവാൻ അവൾ തീരുമാനിച്ചു, സഹോദരങ്ങളുമൊത്തത് നടപ്പിലാക്കി, തനിയ്ക്ക് ഭൂമീ ദേവി തന്ന മകളുമായി സന്തോഷത്തോടെ ജനകൻ മടങ്ങുന്ന കാഴ്ച്ച പൂർത്തിയാക്കാൻ ശൂർപ്പണഖയുടെ നിറഞ്ഞ കണ്ണുകൾ അനുവദിച്ചില്ല.
ജാനകി മിഥിലയുടെ രാജകുമാരിയായി, അവളുടെ വളർച്ച മറുകരയിൽ ദണ്ഡകാരണ്യത്തിൽ നിന്ന് അവർ ശ്രദ്ധിച്ചിരുന്നു. സ്വയംവരത്തിൽ അയോദ്ധ്യയിലെ രാമൻ അവളെ പരിണയം ചെയ്തതും, അവൾ കോസലരാജകുമാരിയായി സസുഖം വഴുന്നതും കണ്ട് ആ പോറ്റമ്മ സന്തോഷിച്ചു. പൊടുന്നനെയാണ് കര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. പട്ടുമെത്തയിൽ കിടന്നവൾ പച്ചപ്പുല്ലിലേയ്ക്ക് എടുത്തെറിയപ്പെട്ടു, വന്യമൃഗങ്ങളുടെ ഭയം ശൂർപ്പണഖയ്ക്കില്ലയിരുന്നു. എന്നാൽ വിരാധനാൽ അവൾ അപമാനിയ്ക്കപ്പെട്ടവൾ അച്ഛൻ പെങ്ങൾക്ക് മനം നൊന്തു, കാട്ടിൽ വിവിധ രാക്ഷസ ഗോത്രങ്ങളുണ്ട്, ഇവരിൽ പലരും യാതൊരു തത്വദീക്ഷയും ഇല്ലാത്ത ക്രൂരന്മാരും; ഇവർക്കിടയിലേയ്ക്ക് എന്തിനാണ് രാമൻ ഇവളെ വലിച്ചിഴച്ചത്?
അനുജന്റെ പരിചരണവും ഭാര്യാസുഖവും അതിനപ്പുറം രാമൻ ലക്ഷ്മണനെയോ, സീതയെയോ കാണുന്നില്ല എല്ലാം വെറും സ്വാർത്ഥത മാത്രം എന്ന് മനസ്സിലാക്കാൻ കാണാമറയത്ത് അവൾക്ക് സുരക്ഷയൊരുക്കി നിഴലുപോലെ പിന്തുടർന്ന ആ അമ്മമനസ്സിനു വേഗം കഴിഞ്ഞു. വിരാധന്റെ ആക്രമണത്തോടെ അവളുടെ ക്ഷമ നശിച്ചു, മറവിൽ നിന്നവൾ ഇറങ്ങിവന്നു, ആ സഹോദർന്മാരോട് തർക്കിച്ചു.
"വനവാസം നിനക്കല്ലേ രാമാ, എന്തിന് നീ ജാനകിയെ കാട്ടിലേയ്ക്ക് കൂട്ടി? എന്തിന് നിന്റെ സ്വാർത്ഥതയ്ക്കായി അവളിൽ ഈ നരകജീവിതം അടിച്ചേൽപ്പിയ്ക്കുന്നു? നീ അവളെ കൊട്ടരത്തിലേയ്ക്ക് മടക്കി അയയ്ക്കുക, അത് അയോദ്ധ്യയോ മിഥിലയോ ആകട്ടേ. അല്ലെങ്കിൽ ഞങ്ങളോടൊപ്പം അയയ്ക്കുക, നീ വധിച്ച ദണ്ഡകാരണ്യത്തിലെ രാജ്ഞി താടകയുടെ കൊട്ടാരത്തിൽ അവൾ ഞങ്ങളുടെ സ്വാമിനിയായി പാർത്ത് കൊള്ളും,നീ വനവാസം കഴിഞ്ഞ് വരുവോളം "
ജേഷ്ഠനെ ന്യായീകരിച്ച അനുജനോട് അവൾ ചോദിച്ചു
" എങ്കിൽ നിന്റെ പെണ്ണെവിടെ? എന്തിനവളെ കൊട്ടാരത്തിൽ സുഖിയ്ക്കുവാൻ വിട്ട് നീ പോന്നു?"
ക്ഷിപ്രകോപിയായ ആ കുമാരൻ അവൾ ഒരു സ്ത്രീയെന്നോ, വയോധനയെന്നോ ചിന്തിയ്ക്കാതെ മൂക്കും കാതും കരവാളാൽ ഛേദിയ്ക്കുമ്പോൾ ഒരു മഹായുദ്ധത്തിനു കളമൊരുങ്ങുകയായിരുന്നു.
ഭാര്യാബന്ധുക്കളും ജാമാതാവും തമ്മിലുള്ള തർക്കം, പിതാവിനെ ഒരു രാജാവെന്നുള്ള നിലയിലും സഹോദരൻ എന്ന നിലയിലും ഉള്ള കർത്തവ്യ നിർവ്വഹണത്തിനു നിർബ്ബന്ധിതനാക്കി. അഭിമാനസംരക്ഷണത്തിനു മകളെ കൂട്ടിക്കൊണ്ട് വന്ന് സംരക്ഷിയ്ക്കേണ്ടിയും, ഇങ്ങനെ ഒരുവനെ ഇനി മകൾക്ക് ഭർത്താവായി വേണ്ടെന്നും തീരുമാനമെടു ക്കേണ്ടിയും വന്നു.. അത് ശരിയായിരുന്നു എന്ന് യുദ്ധത്തിനു ശേഷമുള്ള സംഭവങ്ങൾ തെളിയിച്ചു, അത് കാണാൻ ആ പിതാവ് ജീവിച്ചിരുന്നില്ലെങ്കിലും.
യുദ്ധത്തിൽ യൗവ്വനത്തോട് പോരാടി വീണ ആ വാർദ്ധക്യത്തെ ആദരിയ്ക്കുവാനും, അനുജനോട്
“ഇന്ന് ജീവിച്ചിരിയ്ക്കുന്ന ഏറ്റവും വലിയ രാജതന്ത്രജ്ഞൻ ആണീ വീണു പോയത്, നീ അദ്ദേഹം ജീവൻ വെടിയും മുമ്പ് അവ ഗ്രഹിയ്ക്കുക”
എന്ന് ആവശ്യപ്പെടുവാനും രാമനു മടിയുണ്ടായില്ല. ശത്രുവെങ്കിലും ജാമാതാവിന് രാജ്യതന്ത്രത്തിന്റെ മർമ്മവശങ്ങൾ ഉപദേശിച്ച് ആ മഹാജ്ഞാനി പരലോകം പോകുന്നത് വിധിയെന്ന് ദുഖിയ്ക്കാനും തയ്യാറാകുന്ന രാമൻ സീതയ്ക്ക് പക്ഷേ ആ ഔദാര്യമൊന്നും കൊടുത്തില്ല.
യുദ്ധാനന്തരം സീതയെ നേരിട്ട് കാണുമ്പോൾ രാമനിലെ പുരുഷനല്ല, സ്ത്രീയുടെ ഉടമയാണുയരുന്നത്. യുദ്ധകാണ്ഡം സർഗ്ഗം 115 - രാമനിലെ സംശയരോഗം ബാധിച്ച ഭർത്താവിൽ നിന്ന് പച്ചയായി പുറത്തുവന്ന വാക്കുകൾ "പുരുഷാവാക്യം അതോ പരുഷമോ?" എന്ന് നമ്മൾ പാടിപ്പുകഴ്ത്തുന്നു.
അശോകവനിയിൽ നിന്നും വിഭീഷണനോടൊപ്പം തന്റെ അരികിലെത്തിയ സീതയോട് രാമൻ പറയുന്നു
"സ ബദ്ധ്വാ ഭ്രുകടീം വക്ത്രേ തിയ്യക്ക് പ്രേക്ഷിതലോചന:
അബ്രവീത് പരുഷം സീതാം മദ്ധ്യേ വാനര രാക്ഷസാം"
( അദ്ദേഹം മുഖത്തിൽ പുരികം ചുളിച്ച്, നോട്ടത്തെ തിരിച്ചും കൊണ്ടും വാനരന്മാരുടെയും രാക്ഷസന്മാരുടെയും നടുവിൽ വച്ച് സീതയോട് ഇപ്രകാരം "പരുഷ" വാക്കുകൾ പറഞ്ഞു. ഇതിനെ പിന്നീട് "പുരുഷവാക്യം" എന്ന് വ്യാഖ്യാനിയ്ക്കപ്പെട്ടു)
"വിദിതശ്ചാസ്തു തേ ഭദ്രേ യോടയം രണപരിശ്രമ:
സ തീർണ്ണ: സുഹൃദാം വീര്യാർന്ന ത്വദർത്ഥം മയാ കൃത:
രക്ഷതാ തു മയാ വൃത്തമപവാദം ച സർവ്വശ:
പ്രഖ്യാതസ്യാത്മവംശസ്യ ന്യംഗം ച പരിമാർജ്ജതാ"
( നീ ഇത് മനസ്സിലാക്കിയാലും.. രഘുവംശത്തിന്റെ മാനം രക്ഷിയ്ക്കുവാൻ വേണ്ടി മാത്രമാണു രാവണനെ വധിച്ചത്, നിനക്ക് വേണ്ടിയല്ല ഞാനത് ചെയ്തത് (ത്വദർത്ഥം മയാ കൃത); വീണ്ടെടുക്കേണ്ടിയിരുന്നത് നിന്നെയല്ല, നഷ്ടപ്പെട്ട അഭിമാനമായിരുന്നു, അത് ഞാൻ നേടിക്കഴിഞ്ഞു ".)
"പ്രാപ്ത ചാരിത്ര സന്ദേഹാ മമ പ്രതിമുഖേ സ്ഥിതാ
ദീപോ നേത്രാതുരസ്യേവ പ്രതികൂലാസി മേ ദൃഢം"
( എന്റെ കണ്മുന്നിൽ ചാരിത്യ്രത്തിനു സംശയം നേരിട്ടവളായി നിൽക്കുന്ന നീ ഒരു നേത്രരോഗിയ്ക്ക് വിളക്ക് എപ്രകാരം ശല്യമാകുന്നുവോ അത്രയ്ക്ക് വേണ്ടാത്തവൾ ആണ് ) ( ഇവിടെ ദേഷ്യത്താൽ രാമൻ സ്വയമറിയാതെ താൻ രോഗിയും (സംശയ) സീത ദീപം പോലെ ശുദ്ധയും ആണെന്ന് വെളിപ്പെടുത്തുന്നു)
ഇനി നീ ഇഷ്ടം പോലെ എവിടെങ്കിലും പൊയ്ക്കൊൾക. പത്തു ദിക്കിലെവിടെയെങ്കിലും. ശ്ലോകം 18
വേറൊരു വീട്ടിൽപ്പോയി വസിച്ചവളെ ഏതു കുലീനൻ തിരിച്ചെടുക്കും? ശ്ലോകം 19
അകാശമാർഗ്ഗേ പുഷ്പ്പക വിമാനത്തിൽ രാവണന്റെ മടിയിൽ കയറി ഇരുന്നവൾ നീ... ശ്ലോകം 20
"ഇതി പ്രവ്യാഹൃതം ഭദ്രേ മയൈതത് കൃതബുദ്ധിനാം
ലക്ഷ്മണേ ഭരതേ വാ ത്വം കുരു ബുദ്ധീം യഥാസുഖം"
(ഭരതനേയോ ലക്ഷ്മണനേയോ ഭർത്താവാക്കി സുഖമായി ജീവിയ്ക്കുക)
"സുഗ്രീവേ വനരേന്ദ്രാ വാ രാക്ഷസേന്ദ്ര വിഭീഷണേ
നിവേശയ മന: സീതേ യഥാ വാ സുഖാത്മന:"
അല്ലെങ്കിൽ സുഗ്രീവനേയോ വിഭീഷണനേയോ സമീപിച്ച് സുഖിച്ചുകൊള്ളാനാണ് തുടർന്ന് ഉപദേശിയ്ക്കുന്നത്.
തനിയ്ക്ക് സ്വീകാര്യമല്ലാത്തതിനെ അനുജന്മാർക്ക് സമർപ്പിച്ച് അവരെ അപമാനിച്ച് തന്റെ ഔന്നത്യബോധം സ്വയം പ്രകടിപ്പിയ്ക്കുന്നതിതാദ്യമല്ല.
ചിതയൊരുക്കി ആത്മാഹൂതിയ്ക്ക് സീതയെ ലക്ഷ്മണൻ സഹായിയ്ക്കുമ്പോൾ, അന്യഗ്രഹത്തിൽ വസിച്ച ഇവളോടൊപ്പം ഇതങ്ങൊഴിയട്ടേ മട്ടിൽ അനുവാദം നല്കുന്ന രാമനു വളരെ വേഗം മറ്റുചിലതലട്ടുന്നു. തിരികെ അയോധ്യയിലെത്തുമ്പോൾ സീത കൂടെയില്ലെങ്കിൽ രാവണ-ലങ്കാവിജയങ്ങൾക്ക് വിലയോ വിശ്വാസ്യതയോ ഉണ്ടാകില്ല,
ജീവിച്ചിരിയ്ക്കുന്ന തെളിവാണ് സീത, അതിനാൽ അഗ്നിയിൽ നിന്നും സീതയെ അനുനയിപ്പിച്ച് സ്വന്തം സ്വാർത്ഥതയുടെ പൂർത്തീകരണത്തിനായി, തൽക്കാലത്തെ മാനരക്ഷ്യ്ക്ക് ശേഷം ഉപേക്ഷിയ്ക്കാൻ ഒരു കാരണം വന്നുചേരുമെന്ന ഉത്തമ ബോദ്ധ്യത്തിൽ പുർഷോത്തമൻ അവളെ അയോദ്ധ്യയിലേയ്ക്ക് കൂടെ കൂടെ കൂട്ടുന്നു.
(ആദ്യഭാഗങ്ങൾ പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെ കീമയണത്തിൽ നിന്നും, അവസാനഭാഗം വാത്മീകി രാമായണത്തിൽ നിന്നും)

No comments:
Post a Comment