നീല ആലിപ്പഴവും നീല കാർവർണ്ണനും
ആകാശത്തു നിന്നും നീല ആലിപ്പഴം വീണു, പിന്നീട് അത് വിമാനങ്ങൾ ആകാശത്തു വച്ച് മാലിന്യങ്ങൾ പുറം തള്ളുന്നതാണെന്ന് തെളിഞ്ഞിരിയ്ക്കുന്നു. ഇതിൻറ്റെ നിയമപരവും, ആരോഗ്യപരവുമായ വശങ്ങൾ നിരവധി കോണുകളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഈ രീതിയിൽ ആകാശത്തിലൂടെ പറന്ന്, ഭൂമിയിലെ അവകാശപ്പെട്ട സ്ഥലത്ത് കരം കൊടുത്ത് ജീവിയ്ക്കുന്ന ജനങ്ങളുടെ മേൽ വിസർജ്ജ്യവസ്തുക്കൾ തള്ളാമോ?
ഇതൊക്കെ വളരെ ഗൗരവകരമായ പ്രശ്നങ്ങളാണെങ്കിലും, ഇവിടെ പോസ്റ്റ് ചെയ്യുന്നതിൻറ്റെ സാംഗത്യം എന്താണ്?
ഒരു പുരാണ സംഭവം ഓർമ്മ വന്നു, അതു തന്നെ. ആകാശമാർഗ്ഗം വന്ന് ഭൂമിയിലുള്ളവരുടെ ശരീരത്തിലേയ്ക്ക് മാലിന്യങ്ങൾ വിസർജ്ജിച്ച സംഭവം പുരാണങ്ങളിൽ പറയുന്നുണ്ട്. ഏകദേശം 5000 വർഷങ്ങൾക്ക് മുമ്പാണു സംഭവം.
വിശ്വാമിത്ര പുത്രനായ ഗാലവമുനി ഒരു നാൾ സന്ധ്യാവന്ദനം നടത്തുകയായിരുന്നു. കൈക്കുമ്പിളിൽ ജലമെടുത്ത് കണ്ണുമടച്ച് ധ്യാനിച്ചു നിന്ന മുനിയുടെ കൈകുമ്പിളിൽ പെട്ടെന്ന് എന്തോ വസ്തുക്കൾ വന്നു വീണു. കണ്ണു തുറന്നു നോക്കിയപ്പോൾ കണ്ടത് ആകാശമാർഗ്ഗം പോകുന്ന ഒരു രഥവും അതിൽ ഭാര്യമാരോടൊപ്പം ഉല്ലാസ യാത്ര ചെയ്യുന്ന ചിത്രരഥൻ എന്ന ഗന്ധർവ്വരാജാവിനേയാണ്. അദ്ദേഹം താമ്പൂലചർവ്വണം ചെയ്തശേഷം തുപ്പിയതാണു കൃത്യമായി മുനിയുടെ കൈകളിൽ വന്നു വീണത്.
മഹർഷി കോപം കൊണ്ട് ജ്വലിച്ചു. കയ്യിലെ ജലം ഉപേക്ഷിച്ച്, വേറേ ജലം കയ്യിലെടുത്ത് ശപിയ്ക്കാൻ തയ്യറായി. ഭഗവാൻ ശ്രീകൃഷ്ണൻ സമീപത്താണല്ലോ ഉള്ളത് എന്ന് പെട്ടെന്ന് അദ്ദേഹത്തിനോർമ്മ വന്നു. ശാപോദ്യമത്തിൽ നിന്നും പിന്മാറി, ശ്രീകൃഷ്ണനെ ചെന്നു കണ്ടു, സങ്കടമുണർത്തിച്ചു. ശ്രീകൃഷ്ണൻ മുനിയെ സമാധാനിപ്പിച്ചു, അഹങ്കാരിയായ ചിത്രരഥൻറ്റെ തല കൊണ്ട് വന്ന് അങ്ങയുടെ കാൽക്കൽ ഇടാം എന്നു വാഗ്ദാനവും ചെയ്തു. ഭഗവാൻ ചിത്രരഥനെ തേടി യാത്രയായി.
ചിത്രരഥൻ ഇതൊന്നുമറിഞ്ഞിരുന്നില്ല. അദ്ദേഹം ഭാര്യമാരുമായി ഉല്ലസിച്ച് ആകാശ സഞ്ചാരത്തിലാണ്. മറ്റൊരാൾ കൂടി ആകാശ മാർഗ്ഗേ ഇതെല്ലാം കണ്ട് വരുന്നുണ്ടായിരുന്നു. അദ്ദേഹമാണെങ്കിൽ ആ ദിവസത്തെ കലഹം സംഘടിപ്പിയ്ക്കാൻ ഉള്ള തത്രപ്പാടിലുമായിരുന്നു, ആളെ മനസ്സിലായിക്കാണും, സക്ഷാൽ നാരദമുനി. നാരദമുനി നേരേ ചെന്ന് ചിത്രരഥനെ വിവരങ്ങൾ ധരിപ്പിച്ചു. ചിത്രരഥൻ ആകെ ഭയന്നു, തന്നെ വധിയ്ക്കാൻ വരുന്നത് സാക്ഷാൽ ശ്രീകൃഷ്ണഭഗവാനാണെന്നറിഞ്ഞ് അയാൾ നിലവിളി തുടങ്ങി. ഇതു കണ്ട നാരദമുനി അദ്ദേഹത്തോട് ഒരുപായം പറഞ്ഞു കൊടുത്തു.
നാരദമുനി ഉപദേശിച്ചതു പോലെ ചിത്രരഥൻ, അർജ്ജുനനും സുഭദ്രയും വസിയ്ക്കുന്ന രാജസൗധത്തിൻറ്റെ വെളിയിലായി, ഒരു ചിത കൂട്ടി അതിൽ പ്രവേശിയ്ക്കുവാൻ തയ്യറെടുത്തു. അദ്ദേഹത്തിൻറ്റെ ഭാര്യമാർ അദ്ദേഹത്തെ തടഞ്ഞു കൊണ്ടും, ഉറക്കെ നിലവിളിച്ചു കൊണ്ടും ആ ചിതയ്ക്കു ചുറ്റും നടന്നു. കൊട്ടാരത്തിൻറ്റെ മട്ടുപ്പാവിൽ നിന്നിരുന്ന സുഭദ്ര ഈ കാഴ്ച്ച കാണുകയും, കൊട്ടാരത്തിനു വെളിയിലെത്തി വിവരം ആരായുകയും ചെയ്തു.
തങ്ങളുടെ ഭർത്താവിനെ ആത്മഹത്യയിൽ നിന്നും രക്ഷിയ്ക്കണം എന്ന് സ്ത്രീകൾ സുഭദ്രയോട് അപേക്ഷിച്ചു. ആത്മഹത്യയ്ക്ക് കാരണമന്വേഷിച്ച സുഭദ്രയോട് ചിത്രരഥൻ ഇങ്ങനെ പറഞ്ഞു " ദേവീ, അടിയനെ ഒരാൾ വധിയ്ക്കുവാൻ വരുന്നു, ശത്രു അത്രമേൽ പ്രബലനും, ആരാലും ദുർജ്ജയനും ആയതിനാൽ വധിയ്ക്കപ്പെടും മുമ്പേ സ്വയം ജീവനൊടുക്കാൻ തീരുമാനിച്ചതാണ്."
സുഭദ്ര ഒട്ടുമാലോചിയ്ക്കാതെ മറുപടി നൽകി " എൻറ്റെ ഭർത്താവ് ലോകൈക ധനുർധരനായ അർജ്ജുനൻ ആണ്. അദ്ദേഹം നിൻറ്റെ പ്രാണരക്ഷ ചെയ്തു കൊള്ളും. ഞാൻ വാഗ്ദാനം ചെയ്യുന്നു, നീ ധൈര്യമായി ഇരുന്നാലും, അവിവേകത്തിൽ നിന്നും പിന്മാറിയാലും".
ചിത്രരഥൻ ആത്മഹത്യാ ഉദ്യമത്തിൽ നിന്നും പിൻമാറി, സുഭദ്രയ്ക്ക് നന്ദി പറഞ്ഞു.
സുഭദ്ര ചോദിച്ചു " ആകട്ടേ, ആരാണു നിൻറ്റെ ഈ പ്രബലനായ ശത്രു?"
ചിത്രരാഥൻ മറുപടി നൽകി "ദേവീ, അത് ദ്വാരകാപതിയായ ശ്രീകൃഷ്ണൻ അല്ലാതെ മറ്റാരുമല്ല."
സുഭദ്രയ്ക്ക് ഭൂമി പിളർന്ന് താണു പോകുന്നതു പോലെയാണു തോന്നിയത്, തലചുറ്റലിനു ഒരു ശമനം ലഭിച്ചപ്പോൾ, സുഭദ്ര, തന്നെ തേടി വന്ന അർജ്ജുനനെ കണ്ടു. വിവരങ്ങൾ എല്ലാം മനസ്സിലാക്കിയ അർജ്ജുനൻ ഇങ്ങനെ പറഞ്ഞു " ഭാര്യ നൽകിയ വാക്ക് പാലിയ്ക്കേണ്ടത് ഭർത്താവിൻറ്റെ കടമയാണ്. ഞാൻ തീർച്ചയായും നിൻറ്റെ പ്രാണരക്ഷ ചെയ്യുന്നതാണ്."
ഈ സമയത്തിനുള്ളിൽ ശ്രീകൃഷ്ണനും അവിടെ എത്തിച്ചേർന്നു. പരസ്പര പ്രണാമങ്ങൾക്ക് ശേഷം ചിത്രരഥനെ വിട്ടു നൽകാൻ കൃഷ്ണൻ, അർജ്ജുനനോട് ആവശ്യപ്പെട്ടു. കാര്യകാരണങ്ങൾ നിരത്തി അർജ്ജുനൻ അതു നിരസിച്ചു. ഇതു നരനാരായണന്മാർ തമ്മിലുള്ള വക്കേറ്റത്തിലേയ്ക്കും, ഒടുവിൽ ആയുധമെടുത്തുള്ള യുദ്ധത്തിലും കലാശിച്ചു.
യുദ്ധം മൃദുത്വം വെടിഞ്ഞ്, രൂക്ഷം ആയി, നരനും നാരായണനും സ്വയം മറന്നു തുടങ്ങി. ദിവ്യായുധങ്ങളുടെ പ്രയോഗത്തിലെത്തി കാര്യങ്ങൾ. ലോകമാകെ പ്രക്ഷുബ്ധമായി, ദേവന്മാരും, മനുഷ്യരും ഖിന്നരായി, നാരദമഹർഷിയൊഴികെ.
ലോകനാശം സംഭവിയ്ക്കുന്നത് ഒഴിവാക്കാൻ ദേവതകൾ അപേക്ഷിച്ചതിനാൽ, വന്നെത്തിയ ബ്രഹ്മാവ്, കൂട്ടത്തിൽ നിന്ന് ആഹ്ലാദിയ്ക്കുന്ന പുത്രനെ പിടിക്കൂടി. ആദ്യം ഒന്നു നിഷേധിച്ചെങ്കിലും ഒടുവിൽ ഇതു തൻറ്റെ കൃതി ആണെന്നും, ഇതിനു പരിഹാരം കാണാം എന്നും സമ്മതിച്ചു.
നാരദമുനി ക്രുദ്ധരായി യുദ്ധം ചെയ്യുന്ന നരനാരായണന്മാരുടെ ഇടയിലെത്തി. എന്തിനാണു യുദ്ധം ചെയ്യുന്നതെന്ന് തിരക്കി.
ചിത്രരഥൻറ്റെ ശിരസ്സ് ഗാലവമുനിയുടെ കാൽ ക്കൽ കൊണ്ടിടാമെന്നു താൻ വാക്കു കൊടുത്തെന്ന് ശ്രീകൃഷ്ണനും, പ്രാണദാനം നൽകിയതായി അർജ്ജുനനും അറിയിച്ചു. നാരദൻ ചെറു ചിരിയോടെ ചോദിച്ചു " ഇതിനാണോ ഈ യുദ്ധമൊക്കെ, അതിനു ചിത്രരഥൻ ഗാലവമുനിയെ സ്രാഷ്ടാംഗപ്രണാമം ചെയ്താൽ പൊരേ?"
കൃഷ്ണാർജ്ജുനന്മാർ ഒന്നമ്പരന്നു, ശരിയാണല്ലോ? അവർ പരസ്പരം ആശ്ലേഷിച്ചു. ചിത്രരഥൻ ഗാലവമുനിയുടെ കാൽ ക്കൽ വീണു ക്ഷമ ചോദിച്ചു. മുനി അദ്ദേഹത്തോട് ക്ഷമിച്ചു. ഏവരും സന്തുഷ്ടരായി, ഈ പരിസമാപ്തി അത്ര ഇഷ്ടമായില്ലെങ്കിലും നാരദമുനിയും അദ്ദേഹത്തിൻറ്റെ വഴിയേ മടങ്ങി.
ഇതാണു കൃഷ്ണാർജ്ജുനന്മാർ മഹാഭാരതത്തിൽ ഒന്നിച്ചു പോരാടും മുമ്പേ, ഒരു പരസ്പരം യുദ്ധം ചെയ്ത അവസരം.
No comments:
Post a Comment