Friday, September 29, 2017

ശീലാവതി


ശീലാവതി എന്ന വാക്ക് ആദ്യമാദ്യം പൊതുവേ കേട്ടത് അൽപ്പം അസൂയയിലോ അമർഷത്തിലോ ഒരു നല്ല സ്‌ത്രീയെപ്പറ്റി അല്ലെങ്കിൽ ഒരു പ്രത്യേകസാഹചര്യത്തിൽ മാന്യമായി പെരുമാറിയ ഒരു സ്‌ത്രീയെപ്പറ്റി "ഓ..അവളൊരു ശീലാവതി!" ഇന്നാരെങ്കിലുമൊക്കെ പറയുന്നതായാണ്. എന്തായാലും നന്മയുടെ എന്തൊക്കെയോ ഘടകങ്ങൾ ആ സ്‌ത്രീയിൽ ഉണ്ടായിരിയ്ക്കും എന്ന് കരുതിയിരുന്നു, അത് പിന്നീടറിഞ്ഞപ്പോൾ തെറ്റിയുമില്ല. നമുക്ക് ആ കഥയിലൂടെ സഞ്ചരിയ്ക്കാം..

മഹാഭാരതത്തിലെ വിദുരരുടെയും രാമായണത്തിലെ ബാലി സുഗ്രീവന്മാരുടെയും, പുരാണങ്ങളിലെ ചന്ദ്രന്റെയും, ദത്താത്രയന്റെയും, ദുർവ്വാസാവിന്റെയും ജന്മരഹസ്യങ്ങൾ ഒരുവഴിയ്ക്ക്, ധർമ്മാധർമ്മങ്ങളുടെ സംവാദവും മഹർഷി അണിമാണ്ഡവ്യനും അദ്ദേഹത്തെ ശിക്ഷിച്ച രാജഭടന്മാരും മറുവഴിയ്ക്ക്. ഇതിനിടയിൽ ഉഗ്രശ്രവസ്സ് എന്ന മഹർഷിയുടെ നല്ലവളായ സാധു ഭാര്യ ശീലാവതിയും.

ഉഗ്രശ്രവസ്സ് ഒരിയ്ക്കലും ഒരു നല്ല ഭർത്താവായിരുന്നില്ല, അയാൾ ധൂർത്തനും വിടനുമായിരുന്നു എന്നുമാത്രമല്ല; ഭാര്യയെ അകാരണമായി ഉപദ്രവിയ്ക്കുന്നവനുമായിരുന്നു. ശീലാവതി അതെല്ലാം സഹിച്ച് ധർമ്മപത്നീവൃതം എന്ന നീതിസാരത്തിൽ ജീവിതം ഹോമിച്ചുകൊണ്ടേയിരുന്നു. എന്നാൽ വിധി ഉഗ്രശ്രവസ്സിൻറെ കർമ്മങ്ങളുടെ ഫലം കുഷ്ഠരോഗത്തിന്റെ രൂപത്തിൽ തിരിച്ച് നൽകി. എങ്കിലും ഉഗ്രശ്രവസ്സിന് തെല്ലും മാറ്റമുണ്ടായില്ല, ഭർത്താവ് കഴിച്ചതിന്റെ ബാക്കി ആ പാത്രത്തിൽ നിന്നും കഴിച്ചിരുന്ന ശീലാവതിയ്ക്ക് അയാളുടെ കൊഴിഞ്ഞ് വീണ വിരൽ എടുത്ത് മാറ്റി പിന്നേയും ആഹാരം കഴിയ്ക്കുവാൻ യാതൊരു മനോവിഷമവുമുണ്ടായില്ല എന്നതിൽ നിന്ന് അവൾക്കും മാറ്റമൊന്നുമുണ്ടായില്ല എന്നും കരുതാം.

അവളുടെ ഹൃദയത്തെ കീറിമുറിയ്ക്കുന്ന മറ്റു ദുഖങ്ങൾക്കിടയിൽ അതവൾക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല, വിടനായ ഭർത്താവിനു കുഷ്ഠത്താൽ അംഗങ്ങൾ കൊഴിഞ്ഞ് വീഴുമ്പോഴും കാമാസക്തിയ്ക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ല. വേശ്യാലയങ്ങളില്‍ തനിയേ പോകുവാന്‍ കഴിവില്ലായിരുന്ന അയാൾ അതിനു കണ്ടു പിടിച്ച മാര്‍ഗ്ഗം പതിവൃതയായ തന്‍റെ ഭാര്യയുടെ തോളിലേറി വേശ്യാസ്ത്രീകളുടെ അടുത്തു പോവുക എന്നതായിരുന്നു. പാവം ശീലാവതി ദിവസവും തന്‍റെ ഭര്‍ത്താവിനെ തോളില്‍ ചുമന്നു അയാൾ ആവശ്യപ്പെടുന്ന വേശ്യാഗൃഹത്തില്‍ എത്തിയ്ക്കും, രാവു വെളുക്കുന്നതു വരെ അവിടെ കാത്തിരിക്കുകയും ചെയ്യും. അവിടെ വരുന്ന മറ്റു പുരുഷന്മാരുടെ ശല്യം സഹിച്ചും അവര്‍ ആ ജോലി മുടങ്ങാതെ ചെയ്തിരുന്നു.

ഇനി നമുക്ക് ഈ കഥയിലെ രണ്ടാമത്തെ ധാരയിലേക്ക് കടക്കാം... മാണ്ഡവ്യൻ എന്ന മഹർഷി മൗനവൃതത്തോടെ ഘോരതപസ്സ് അനുഷ്ഠിയ്ക്കവേ അദ്ദേഹത്തിന്റെ ആശ്രമത്തിലേയ്ക്ക് രാജസൈനികരെ കബളിപ്പിച്ചെത്തിയ കുറേ കള്ളന്മാർ കടക്കുകയും അവരുടെ കൊള്ളമുതൽ അവിടെ ഒളിപ്പിച്ചശേഷം അവിടെ തങ്ങുകയും ചെയ്തു. അൽപ്പം ചുറ്റിത്തിരിഞ്ഞെങ്കിലും താമസ്സിയാതെ ആശ്രമം വളഞ്ഞ സൈനികർ കള്ളന്മാരെയും കള്ളമുതലും കണ്ടെത്തി, അവരെപ്പറ്റി ചോദിച്ചെങ്കിലും മൗനവൃതത്തിലായതിനാൽ മറുപടി പറയാതിരുന്ന മാണ്ഡവ്യനെയും അവർ ശിക്ഷയായി ശൂലത്തിലേറ്റി. കള്ളന്മാർ ദിവസങ്ങൾ കഴിഞ്ഞപ്പോൾ മരണമടഞ്ഞെങ്കിലും മാണ്ഡവ്യൻ ശിവപ്രസാദത്താൽ മരിച്ചില്ല. 

അങ്ങനെ മാണ്ഡവ്യൻ ശൂലത്തിൽ കിടന്ന ദിവസങ്ങളിൽ ഒന്നിൽ ശീലാവതി ഉഗ്രശ്രവസ്സിനെ ചുമന്ന് കൊണ്ട് വേശ്യാഗൃഹത്തിലേയ്ക്ക് പോയത് ആ വഴിയേ ആയിരുന്നു. ശീലാവതിയ്ക്ക് മാണ്ഡവ്യനോടും, മാണ്ഡവ്യന് ശീലാവതിയോടും സഹതാപം തോന്നി, അവർ പരസ്പരം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മൗനവൃതം അവസാനിപ്പിച്ച ശേഷം മാണ്ഡവ്യന്റെ ആദ്യസംഭാഷണം ആയിരുന്നത്. ശീലാവതിയുടെ കഥ കേട്ട മാണ്ഡവ്യന് കലശലായ കോപം വന്നു. അദ്ദേഹം ഉഗ്രശ്രവസ്സിനെ " അടുത്ത ഉദയത്തോടെ ഈ കാമാസക്തന്‍ തലപൊട്ടിത്തെറിച്ചു മരിയ്ക്കട്ടെ" എന്ന് ശപിച്ചു. ശീലാവതി ഞെട്ടിപ്പോയി, ഭർത്താവിന്റെ മരണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ " എന്നാൽ ഇനി സൂര്യൻ ഉദിയ്ക്കേണ്ട" എന്ന് പ്രതികരിച്ചു. പതിവ്രതാരത്നമായ അവളുടെ ആ വചനം മറ്റൊരു ശാപഫലം പോലെ പ്രപഞ്ചത്തെ ഗ്രഹിച്ചു. 

ശരിയ്ക്കും ഇതിനിടയിൽ വെള്ളം കുടിച്ച് പോയത് സാക്ഷാൽ സൂര്യഭഗവാൻ ആയിരുന്നു; ഇനിയെന്ത് എന്നറിയാതെ അദ്ദേഹം കുഴങ്ങി, പ്രപഞ്ചശക്തികളെ സഹായത്തിന് വിളിച്ചു; അവർ ഈ പ്രശനം പരിഹരിയ്ക്കട്ടെ.. എന്തായാലും അടുത്ത സൂര്യോദയം വൈകും! നമുക്ക് മൂന്നാമത്തെ ധാരയിലേക്ക് കടക്കാം. അരുണൻ എന്ന സൂര്യന്റെ തേരാളിയുടെ ജീവിത കഥയിലേയ്ക്ക്...

ബ്രഹ്‌മാവിന്റെ പുത്രൻ കാശ്യപ പ്രജാപതിയ്ക്ക് നിരവധി ഭാര്യമാര്‍ ഉണ്ടായിരുന്നു. അവരിൽ പ്രമുഖരായ അദിതിയിൽ ദേവന്‍മാരും, ദിതിയിൽ അസുരന്‍മാരും, കദ്രുവിൽ നാഗങ്ങളും എന്ന് തുടങ്ങി എല്ലാ ജീവജാലങ്ങളും അദ്ദേഹത്തില്‍ നിന്നും പിറന്നു. കാശ്യപന്റെ ഭാര്യമായിരുന്ന കദ്രുവും വിനതയും ദക്ഷപ്രജാപതിയുടെ മക്കളായിരുന്നു. കദ്രുവിനു അനവധി മക്കള്‍ വേണമെന്നായിരുന്നു ആഗ്രഹം. വിനതയ്ക്കാകട്ടെ "ഉച്ചസൂര്യനെ" പോലെ തേജസ്വി ആയ ഒരു മകനും മഹാവിഷ്ണുവിനെ വരെ വഹിക്കുവാന്‍ കഴിവുള്ള ഒരു ബലവാനായ മറ്റൊരു മകനും മതിയെന്നുമായിരുന്നു ആഗ്രഹം. 

ഭർത്താവിന്റെ അനുഗ്രഹത്താൽ കദ്രു ആയിരം മുട്ടയിട്ടു. വിനതയാകട്ടെ രണ്ടും. കദ്രുവിന്‍റെ മുട്ടകള്‍ വിരിഞ്ഞു നാഗങ്ങള്‍ പുറത്തു വന്നു. അവര്‍ ഭൂമിയിലാക മദിച്ച് നടന്നു. എന്നാൽ അഞ്ഞൂറു വര്‍ഷം കഴിഞ്ഞിട്ടും തന്‍റെ മുട്ടകള്‍ക്ക് അനക്കമൊന്നും ഇല്ലാതിരിക്കുന്നത് കണ്ടിട്ട് വിനത അതില്‍ ഒന്നു പൊട്ടിച്ചു. അതില്‍ നിന്നും പ്രഭാത സൂര്യന്‍റെ പ്രഭയോടെ ഒരുപുരുഷസന്താനം പുറത്തു വന്നു. അവനു അരയ്ക്ക് മുകളില്‍ മാത്രമേ ശരീരം വളർച്ച പ്രാപിച്ചിരുന്നുള്ളൂ. അന്ധാളിച്ചു നിന്ന വിനതയെ അവന്‍ ശപിച്ചു "ഹേ അക്ഷമയായ സ്ത്രീയേ നിങ്ങള്‍ എന്നെ പൂര്‍ണ്ണമായും വളരാന്‍ അനുവദിച്ചില്ല. ഉച്ചസൂര്യന്‍റെ പ്രഭയും പൂര്‍ണ്ണരൂപവും ഉണ്ടാകേണ്ടിയിരുന്ന ഞാന്‍ ഇതാ പ്രഭാതസൂര്യന്‍റെ തിളക്കവും പകുതി ശരീരവും ആയി പുറത്തു വന്നിരിക്കുന്നു. ഇതിനു ശിക്ഷയായി നിങ്ങള്‍ നിങ്ങളുടെ സഹോദരിയുടെ ദാസിയായി ദീര്‍ഘകാലം കഴിയേണ്ടതായി വരും . ക്ഷമയോടെ കാത്തിരുന്നാല്‍ മഹാപ്രാതാപിയായി ജനിക്കുന്ന അടുത്ത മകന്‍ നിങ്ങളെ ദാസ്യത്തില്‍ നിന്നും രക്ഷിക്കും." ഇത്രയും പറഞ്ഞു ആ വ്യക്തി ആകാശത്തേക്ക് പറന്നുയര്‍ന്നു. 

ഈ കാലത്ത് സൂര്യനെ രാഹു നിരന്തരമായി പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ശല്യം ചെയ്ത് വന്നു, ആ ശല്യം തീർക്കാൻ സൂര്യൻ പ്രഭാതത്തിൽ തന്നെ ശക്തമായി ജ്വലിയ്ക്കുകയും ലോകത്തിനു മുഴുവൻ അത് ഭീഷണിയാവുകയും ചെയ്തു. അതിനാൽ ബ്രഹ്മ്മാവ് അരുണനോട് സൂര്യന്റെ തേരാളിയായി മുന്നിൽ നിന്ന് രാഹുവിനെ തുരത്താനും, സൂര്യന്റെ കടുത്ത താപത്തിൽ നിന്നും ലോകത്തെ രക്ഷിയ്ക്കുവാനും അഭ്യർത്ഥിച്ചു; അരുണൻ ഈ ഉദ്യമം സന്തോഷത്തോടെ ഏറ്റെടുത്തു. ചുവന്ന നിറമുള്ള അരുണന്‍ ആണ് അന്നു മുതല്‍ ആദ്യം ഉദിയ്ക്കുന്നത്. ശ്യേനി എന്ന ഒരു പെണ്‍കൊടിയെ അരുണന്‍ വിവാഹം കഴിച്ചു. അതില്‍ നിന്നും സമ്പാതി, ജഡായുഎന്നീ രണ്ടു മക്കള്‍ ഉണ്ടായി. 

പതിവ് പോലെ ആദ്യമുദിയ്ക്കാൻ അരുണൻ അന്നുമെത്തി, പക്ഷെ സൂര്യനും അരുണനും തങ്ങളുടെ ഗായത്രികൾ എന്ന കുതിരകൾ വലിയ്ക്കുന്ന തേരിലേറി അന്ന് സഞ്ചരിയ്ക്കേണ്ട പന്ത്രണ്ടിൽ ഒരു രാശിയെന്ന ആകാശമാർഗ്ഗത്തിലൂടെ അനങ്ങുവാൻ കഴിഞ്ഞില്ല; കാരണം അവരുടെ മുന്നിൽ ശീലാവതിയുടെ വാക്കുകൾ കോട്ടപോലെ മാർഗ്ഗം തടഞ്ഞ് നിന്നു. കർമ്മസാക്ഷി പ്രശ്നങ്ങളുടെ പരിഹാരത്തിന് നെട്ടോട്ടമോടി. അരുണൻ വിരസത മാറ്റാൻ മഹാമേരുവിന്റെ മുകളിൽ ഒന്ന് ചുറ്റിക്കറങ്ങി. അപ്പോള്‍ അതാ അവിടെ ദേവലോകത്ത് നന്ദനവനിയിൽ ദേവസ്ത്രീകള്‍ പാടുന്നതു കേട്ടു. അവരുടെ ആഘോഷം കാണുവാന്‍ മോഹമായെങ്കിലും സ്വാർത്ഥനായ ഇന്ദ്രൻ അവിടേയ്ക്ക് തനിയ്ക്കും സുഹൃത്തുക്കൾക്കുമല്ലാതെ പുരുഷന്മാര്‍ക്ക് പ്രവേശനമനുവദിച്ചിരുന്നില്ല. അരുണന്‍ അതിനാൽ ഒരു സ്ത്രീയുടെ രൂപം സ്വീകരിച്ചു അകത്തു കടന്നു . ദേവസ്ത്രീകള്‍ക്കൊപ്പം ആടിപ്പാടി ഉല്ലസിച്ചു. 

ആ സമയത്താണ് ഇന്ദ്രന്‍ അതു വഴി വന്നത്. ദേവസ്ത്രീകളുടെ നൃത്തം ഒളിഞ്ഞു നോക്കി നിന്ന ഇന്ദ്രന്‍ സ്ത്രീവേഷത്തില്‍ അവിടെ നില്‍ക്കുന്ന അരുണനെ കണ്ടു ഭ്രമിച്ചു. ഇന്ദ്രന്‍ കാമപരവശനായി അവളെ അടുത്തേയ്ക്ക് വിളിച്ചു. സ്ത്രീയായി നിന്നിരുന്ന അരുണന്‍ ഇന്ദ്രനെ കണ്ടു കാമപരവശയായി. എന്തിനേറെ പറയുന്നു. അവര്‍ തമ്മില്‍ ബന്ധപ്പെടുകയും അരുണന്‍ ഗര്‍ഭിണി ആകുകയും ചെയ്തു. ഇന്ദ്രന്‍റെ അനുഗ്രഹം കാരണം അരുണന്‍ അപ്പോള്‍ തന്നെ ഗര്‍ഭം പൂര്‍ത്തീകരിക്കുകയും പ്രസവിക്കുകയും ചെയ്തു. 

മറ്റൊന്നിലും അത്രമേൽ വൈദഗ്ധ്യമില്ലെങ്കിലും സ്ത്രീവിഷയത്തിൽ അതിഭോഗിയായ ഇന്ദ്രൻ ഒറ്റനോട്ടത്തിൽ തന്നെ പുതിയ സുന്ദരിയെ ശ്രദ്ധിച്ചു, അവളിൽ ആയി അഭിനിവേശം, അതിനാൽ അരികിൽ വിളിച്ചപ്പോൾ അരുണീദേവി ആയ അരുണൻ ഭയന്ന് ഇന്ദ്രനിൽ ഭ്രമിയ്ക്കുന്ന ദേവസ്ത്രീയുടെ സ്ഥിരം ഭാവം തകർത്തഭിനയിച്ചു, ഇന്ദ്രൻ കാമപരവശനായി അരുണീദേവിയെ പ്രാപിച്ചു, അരുണീദേവി ഗര്‍ഭിണി ആകുകയും ഇന്ദ്രന്‍റെ അനുഗ്രഹത്താൽ അരുണീ അപ്പോള്‍ തന്നെ ഗര്‍ഭം പൂര്‍ത്തീകരിക്കുകയും പ്രസവിക്കുകയും ചെയ്തു. ആ കുഞ്ഞാണ് രാമായണത്തിലെ കിഷ്ക്കിന്ദാപതിയായ ബാലി.

അരുണന്റെ കഷ്ടകാലം അവിടം കൊണ്ടും അവസാനിച്ചിരുന്നില്ല; പ്രശ്നപരിഹാരാർത്ഥം ഓടിക്ഷീണിച്ച സൂര്യന്‍ ഒരു സഹായത്തിന് വരുണനെ അന്വേഷിച്ചു. സൂര്യന്റെ വിളികേട്ട് ഓടിക്കിതച്ചെത്തിയ അരുണനെ സൂര്യന്‍ ശപിക്കുവാന്‍ ആഞ്ഞപ്പോള്‍ നടന്നതെല്ലാം അരുണന്‍ സൂര്യനോട് തുറന്നു പറഞ്ഞു. പൊട്ടിച്ചിരിച്ചു കൊണ്ട് സൂര്യന്‍ , തന്‍റെ ആജന്‍മശത്രുവായ ഇന്ദ്രനെ കാമപരവശനാക്കിയ അരുണീദേവിയെ എന്ന സ്ത്രീ രൂപം കാണണമെന്നു ശഠിച്ചു. ഗത്യന്തരമില്ലാതെ അരുണന്‍ വീണ്ടും അരുണീദേവി ആയി. അതു കണ്ടു സൂര്യന്‍ കാമപരവശനായി ഇനിയെന്ത് പറയാന്‍? അരുണീദേവി സൂര്യനാലും ഭോഗിയ്ക്കപ്പെട്ടു, ഗര്‍ഭിണി ആയി; ദേവശക്തിയാൽ ഉടനേ തന്നെ ഗര്‍ഭം പൂര്‍ത്തി ആക്കി പ്രസവിക്കുകയും ചെയ്തു. ആ കുഞ്ഞാണ് രാമായണത്തിലെ രാമമിത്രം സുഗ്രീവൻ. 

സംഗതി രണ്ട് കുഞ്ഞുങ്ങൾ കയ്യിലായതോടെ അരുണൻ സൂര്യനെയും ഇന്ദ്രനെയും പിടിച്ചപിടിയിൽ നിർത്തി പരിഹാരമാരാഞ്ഞു. ദേവലോകത്ത് ഇത് പാട്ടാകാതിരിയ്ക്കാൻ ഭൂമിയിൽ ഇന്ദ്രന്റെ ചുറ്റിക്കളിയായ അഹല്യയെ ഏല്പിയ്ക്കുവാൻ അവർ തീരുമാനിച്ചു. ഗൗതമമുനി തപസ്സിനു പോയസമയം ആയതിനാൽ അവർ അത് വളരെ വേഗം സാധിച്ചെടുത്തു. കുഞ്ഞുങ്ങളെ കാണാൻ എന്ന പേരിൽ ഇടയ്ക്ക് അവിടെ കയറിചെല്ലാമെന്ന കള്ളക്കണ്ണ് ഇന്ദ്രനുണ്ടായിരുന്നെങ്കിലും; തിരിച്ചെത്തിയ ഗൗതമൻ ഇന്ദ്രനും സൂര്യനും അബദ്ധം പറ്റിയെങ്കിൽ താനെന്തിന് ഈ ഭാരം ചുമക്കണം? എന്നും ഇന്ദ്രന്റെ വേല ഇവിടെ വേണ്ട എന്ന് കരുതിയും ആ വികൃതിക്കുട്ടികളെ കുരങ്ങന്മാരായി പോകട്ടേ എന്ന് ശപിച്ച് കാട്ടിലാക്കി, ഇന്ദ്രന്റെ പദ്ധതി പൊളിച്ചടുക്കി. 

സൂര്യന്‍ ഉദിക്കാതിരുന്നത് മൂലം പ്രപഞ്ചത്തിന്റെ താളം ആകെ തെറ്റി. എവിടേയും പ്രശ്ങ്ങള്‍ തന്നെ, ജീവജാലങ്ങളും വലഞ്ഞു, യാഗങ്ങള്‍ മുടങ്ങി. ദേവന്മാർ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. അവര്‍ ത്രിമൂര്‍ത്തികളെ അഭയം പ്രാപിച്ചു. ശീലാവതിയെ അനുനയിപ്പിയ്ക്കുന്നതിനായി അവര്‍ മഹാഋഷി അത്രിയുടെ ഭാര്യ അനസൂയയെ സമീപിച്ചു. അനസൂയ ശീലാവതിയുടെ അടുത്തു ചെന്നു കാര്യം പറഞ്ഞു. ശീലാവതിയ്ക്ക് ഒരു കാര്യം മാത്രം അറിഞ്ഞാല്‍ മതിയായിരുന്നു; തന്‍റെ ഭര്‍ത്താവിന്‍റെ ജീവന്‍ നഷ്ടപ്പെടുമോ? ഇല്ലെന്നു തൃമൂര്‍ത്തികള്‍ വാക്ക് നല്‍കിയപ്പോൾ ശീലാവതി ശാപം പിന്‍വലിച്ചു. വ്യക്തിപരമായ വികൃതികളാൽ ക്ഷീണിതരെങ്കിലും അരുണനും സൂര്യനും ഉദിച്ച് വാനവീഥിയിൽ യാത്രയായി. 

ശീലാവതി ഉഗ്രശ്രവസ്സിന്‍റെ ആരോഗ്യം ആവശ്യപ്പെട്ടതിനാൽ അദ്ദേഹത്തിനു യൗവ്വനവും ആരോഗ്യവും ദീര്‍ഘായുസ്സും കിട്ടി; ബുദ്ധിശൂന്യയായ ആ മഹതി അപ്പോഴും ഭർത്താവിന് സത്ബുദ്ധി ആവശ്യപ്പെട്ടില്ല, എങ്കിലും പൂർണ്ണ ആരോഗ്യവാനായി തീർന്ന ആ ദേഹം പിന്നീടെന്ത് ചെയ്തുകൂട്ടി എന്നറിയില്ല. 

പ്രതിസന്ധി ഒഴിവാക്കി പ്രപഞ്ചരക്ഷ ചെയ്ത അനസൂയയ്ക്ക് തൃമൂര്‍ത്തികള്‍ മൂന്നു പേരും തന്‍റെ മക്കളായി പിറക്കണം എന്ന ആഗ്രഹം സാധിച്ചു കൊടുത്തു. ബ്രഹ്മാവ് ചന്ദ്രനായും, വിഷ്ണു ദത്താത്രേയനായും ശിവന്‍ ദുര്‍വ്വാസാവായും അനസൂയയുടെ മക്കളായി ജനിച്ചു. 

ശൂലത്തില്‍ കിടന്നിരുന്ന മാണ്ഡവ്യനും വിശപ്പും ദാഹവും വേദനയും ഉണ്ടാവില്ല എന്ന ഒരു വരം ലഭിച്ചു. അദ്ദേഹം മാത്രം ഇനിയും മരണമടഞ്ഞില്ല എന്നറിഞ്ഞ രാജാവ്, അവിടെയെത്തി മാപ്പ് പറഞ്ഞ്, ശൂലത്തിൽ നിന്ന് മോചിപ്പിച്ചു എനിക്കിലും, ശൂലത്തിന്റെ മുന ചുവട് പരത്തിയതായതിനാൽ തിരിച്ച് ഊരിയാൽ കുഴപ്പമാകയാൽ അത് ശരീരത്തിന്റെ മട്ടം വച്ച് മുറിയ്ക്കുകയും, ബാക്കി ഭാഗം അകത്ത് തന്നെ വച്ച് അദ്ദേഹം തുടർന്നുള്ള ജീവിതം നയിയ്ക്കുകയും ചെയ്തു. "അണി" അകത്തിരുന്ന അദ്ദേഹം അണിമാണ്ഡവ്യൻ എന്ന് പിന്നീടറിയപ്പെട്ടു. ആരൊക്കെ അത് മറന്നാലും ഉള്ളിൽ ശൂലത്തിന്റെ മുനയുമായി ജീവിച്ചിരുന്ന അണിമാണ്ഡവ്യൻ ഇതൊന്ന് യമധർമ്മനോട് ചോദിയ്ക്കാൻ തന്നെ തീരുമാനിച്ചു. തന്റെ ജീവിതത്തിന്റെ കണക്ക് ചോദിച്ച അദ്ദേഹത്തിനു മുന്നിൽ യമധർമ്മനും, കണക്കപ്പിള്ള ചിത്രഗുപ്തനും കാട്ടിയ പുസ്തകത്തിൽ ചെറുപ്പത്തിൽ തുമ്പിയുടെ ശരീരത്തിൽ ഈർക്കിൽ കോർത്ത് കല്ലെടുപ്പിച്ചത്തിന്റെ ശിക്ഷയായി ഈ ശൂലാരോഹണം അടയാളപ്പെടുത്തിയിരുന്നു. 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഇത്തരം പ്രവൃത്തികൾ കുറ്റമായി കണക്കാക്കരുതെന്നുള്ള സംഹാരവിഭാഗം മേധാവി സാക്ഷാൽ പരമശിവന്റെ ഉത്തരവ് പാലിയ്ക്കാത്ത യമധർമ്മനെ ഭൂമിയിൽ രണ്ടാംനിരക്കാരൻ ആയി പിറന്നവഗണന അനുഭവിയ്ക്കാൻ അണിമാണ്ഡവ്യൻ ശപിച്ചു. അങ്ങനെ യമധർമ്മൻ ഭൂമിയിൽ വിദുരർ ആയി പിറന്നു. 

ശീലാവതി പിന്നെയും പതിവൃതയായി ഭർത്താവിന്റെ എല്ലാ ആഗ്രഹങ്ങൾക്കും വഴങ്ങി ജീവിച്ചിരിയ്ക്കണം, ഇന്ദ്രൻ അഹല്യയെ പ്രാപിയ്ക്കാൻ അവസരം തേടി കറങ്ങി നടന്നു, അരുണൻ എങ്ങനെ സൂര്യന്റെ കൂടെ നാണമന്യേ വീണ്ടും സഹകരിച്ച് പോയെന്ന് അറിയില്ല. കഥകൾ ത്രേതായുഗത്തിലും ദ്വാപരയുഗത്തിലുമായി തുടർന്ന് കൊണ്ടേയിരുന്നു...  തൊഴിലസ്ഥലത്ത് വച്ച് തൊഴിലുടമയാൽ  പീഡിപ്പിയ്ക്കപ്പെട്ട ആദ്യ വനിതകളിൽ ഒരുവളാണ് അരുണീദേവിയായി കലിയുഗത്തിൽ അരുണനെ ആരാധിച്ച് വരുന്നു.

No comments:

Post a Comment