Friday, December 29, 2017

ശിഖണ്ഡി

ഞാൻ ശിഖണ്ഡി.......

ആ പേര് കേട്ടപ്പോൾ നിങ്ങളുടെ മുഖത്തെ ആ കോടിയ ചുണ്ടുകളും, പുച്ഛം കലർന്ന ചിരിയും എനിയ്ക്ക് കാണാൻ കഴിയുന്നുണ്ട്.

നിങ്ങൾ പൊതുവേ ശിഖണ്ഡി എന്ന പദം ഉപയോഗിയ്ക്കുന്നത് ആണും പെണ്ണും കെട്ടവൻ എന്ന നിലയിലാണ്; എന്നാൽ ഞാൻ ഒരിയ്ക്കലും ഒരു നപുംസകം ആയിരുന്നില്ല. ശരിയാണ് ഞാൻ പെണ്ണായും ആണായും ജീവിച്ചിട്ടുണ്ട്, പക്ഷേ രണ്ട് ലിംഗങ്ങളിലും പൂർണ്ണതയോടെ ആണ് ജീവിച്ചത്. അതിന്റെ വിശദാംശങ്ങൾക്കായി എന്റെ കഥ ഞാൻ പറയാം..

പൂർവ്വ ജന്മത്തിൽ നിന്ന് തുടങ്ങാം.. കാശി രാജകുമാരിയായ അംബയ്ക്ക് അയൽരാജ്യത്തെ സാല്വരാജകുമാരനോട് പ്രണയമായിരുന്നു; സ്വയംവരത്തിൽ അവനെ വരിയ്ക്കാൻ മനസ്സാ നിശ്ചയം ചെയ്തിരുന്നതുമാണ്. എന്നാൽ വിധി എല്ലാം തകിടം മറിച്ച് കളഞ്ഞു, ഒറ്റത്തേരേറി വന്ന ഒരു വീരയോദ്ധാവ് സ്വയംവരത്തിനെത്തിയ എല്ലാ രാജാക്കന്മാരേയും നിസ്സഹായരാക്കികൊണ്ട് ഞങ്ങൾ മൂന്ന് രാജകുമാരിമാരെയും അപഹരിച്ചു. പൊതുവേ സമാധാനവും, ശാന്തിയും നിലനിന്ന കാശിയിലേയ്ക്ക് സ്വയംവരത്തിനെത്തിയ രാജകുമാരന്മാരാരും ഒരു യുദ്ധം അവിടെ പ്രതീക്ഷിച്ചില്ല, തയ്യാറുമായിരുന്നില്ല. എന്നാൽ ആഗതൻ എല്ലാത്തരത്തിലുമുള്ള തയ്യറെടുപ്പോടെയാണ് വന്നത്, അതിനാൽ അയളുടെ അസ്ത്രശസ്ത്രങ്ങളിൽ കരവാളുമായി നിന്നവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, തന്റെ കഴിവിന്റെ പരമാവധി പൊരുതിയെങ്കിലും എന്റെ സാൽവ്വനു ഞാനാകുന്ന കാമുകിയെ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല, ഗംഗാദത്തന്റെ അസ്ത്രങ്ങളിൽ തേരുതകർന്ന് വീണുപോയ സാൽവ്വൻ തലയുയർത്തി കണ്ടത് പായുന്ന രഥത്തിൽ പിടിച്ച് നിറമിഴികളുമായി നിൽക്കുന്ന എന്റെ മുഖം അകലെ മറയുന്നതാവണം.

ഹസ്തിനപുരത്തിൽ അന്ന് വലിയ ആഘോഷമയിരുന്നു, വിചിത്രവീര്യന്റെ വിവാഹാഘോഷങ്ങൾ, സാഹചര്യങ്ങളുമായി ഇണങ്ങിക്കഴിഞ്ഞ എന്റെ സഹോദരിമാർ അംബികയും, അംബാലികയും മുത്തച്ഛി സത്യവതിയുടെ കഥകൾ കേട്ടിരിയ്ക്കുന്നു, കാശിരാജ്യവും ഹസ്തിനപുരിയുമായി കാലാകാലങ്ങളായുള്ള ബാന്ധവകഥകൾ. ഞാൻ മാത്രം ഒറ്റയ്ക്ക്, തന്നെ കൈക്കരുത്ത് കൊണ്ട് സ്വന്തമാക്കിയ ആ പോരാളിയെ കാണണമെന്ന് ശഠിച്ചു നിന്നു. ഒടുവിൽ ദേവവൃതൻ എനിയ്ക്കരികിലെത്തി, തേരിൽ നിന്ന് ആ യുദ്ധപാടവം കണ്ട എനിയ്ക്ക് ആ വീരനോട് ബഹുമാനം തോന്നിയിരുന്നു എങ്കിലും ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ, മനസ്സിൽ മറ്റൊരാളുമായി ഈ രാജകുമാരന്റെ മഹിഷിയാവാൻ ഞാൻ തയ്യറല്ല. അദ്ദേഹത്തിനും എതിരഭിപ്രായമൊന്നുമുണ്ടായില്ല, എന്നെ സാൽവ്വന്റെ പക്കലെത്താൻ വേണ്ട സൗകര്യമൊരുക്കി നൽകുമ്പൊൾ ഇത്രയുമേ അദ്ദേഹം ചോദിച്ചുള്ളൂ

"അനുജത്തിമാരുടെ വിവാഹത്തിൽ പങ്കെടുത്തനുഗ്രഹിച്ച ശേഷം പൊയ്ക്കൂടേ?"


ഒരു പക്ഷേ ആ വീരനോടുള്ള ആദരവാകാം ഞാനൊന്ന് പകച്ചു, എന്നാൽ ഞാൻ മറുപടിയ്ക്കായി പരതുന്നതിനിടയിൽ, അദ്ദേഹം പുനരാലോചനയിൽ എന്നെ ഉടൻ അയയ്ക്കുന്നതാണ് ശരിയെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു


"മൂത്തവൾ നിൽക്കെ ഇളയവരുടെ വിവാഹം ചിതമല്ലല്ലോ?"


എന്ന് പറഞ്ഞ് പോകാൻ അനുമതി നൽകി.


അംബയായ ഞാൻ സാൽവ്വ സമക്ഷമെത്തി; എന്റെ സന്തോഷത്തിന് അതിരുകൾ ഉണ്ടായിരുന്നില്ല, ഇത്രയും കാലം കൊതിച്ചിരുന്ന ആ ജീവിതം എന്റെ കണ്മുന്നിൽ നിൽക്കുന്നു. എന്നാൽ അത്തവണ ഞാൻ കണ്ടത് മറ്റൊരു സാൽവ്വനെയായിരുന്നു, അംബയുടെ പ്രണയത്തെ എല്ലമറിഞ്ഞിട്ടും തിരസ്ക്കരിച്ച അവനൊന്നേ പറയാനുണ്ടായിരുന്നുള്ളൂ


" നീ മറ്റൊരുവന്റെ വിജയസമ്മാനം, ഞാൻ പരാജയപ്പെട്ടവൻ, ഇപ്പൊൾ നീ അവൻ എനിയ്ക്ക് തരുന്ന ഭിക്ഷ, അത് ശരിയല്ല, നീ അവന്റേതാണ്, നിന്നെ ജയിച്ചവന്റേതാണ്!".


എന്റെ ഉള്ളിലെ കടുത്ത പ്രണയത്താലാകാം ഞാൻ സാൽവ്വനോട് ക്ഷമിച്ചു, അവന്റെ വാദങ്ങൾ അംഗീകരിച്ചു, ഹസ്തിനപുരിയിൽ ഭീഷ്മസമക്ഷത്തിൽ വീണ്ടും എത്തി, ഇത്തവണ എനിയ്ക്ക് നിശ്ചയമുണ്ടായിരുന്നു എനിയ്ക്ക് വേണ്ടതെന്തെന്ന്, എന്റെ മനസ്സിൽ ആരാധന വളർത്തിയ, പാണീഗ്രഹണം ചെയ്ത ആവീരനെ, വിവാഹം കഴിയ്ക്കണമെന്ന ആവശ്യം ശങ്കകൂടാതെ ഞാൻ അറിയിച്ചു. "ഭീഷ്മശപഥത്തിലൂടെ ബ്രഹ്മചാരിയായ ദേവവൃതൻ എങ്ങനെ വിവാഹം കഴിയ്ക്കാനാകും?" എന്ന ചോദ്യം അയിരം കണ്ഠങ്ങളിൽ നിന്നും കാതുകളിൽ മുഴങ്ങവേ, നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന എന്റെ സഹോദരിമാരെ ശ്രദ്ധിയ്ക്കാതെ ഞാൻ ഗംഗയുടെ കരയിലെ വനാന്തരങ്ങളിലേയ്ക്ക് നടന്ന് കയറി. എന്ത് ചെയ്യണം? എന്നറിയാനാവാതെ ഉഴറുന്ന മനസ്സുമായി, കൊഴിഞ്ഞു വീണ ഇലകളുടെ മെത്തയിൽ ഇഴയുന്ന അട്ടകൾക്കും, പുഴുക്കൾക്കും മുകളിലൂടെ നടന്നു നീങ്ങുമ്പോൾ ആത്മാഹൂതിയല്ലതെ മറ്റൊന്നും തന്നെ മുന്നിലുണ്ടായിരുന്നില്ല.


വനാന്തരത്തിൽ കുറേ നടന്നു, ഒടുവിൽ ഒരാശ്രമം കണ്ടു, അവിടെ നിന്നും പുറത്തേയ്ക്ക് വരുകയായിരുന്ന ഒരു ഋഷി എന്നോട് തിരക്കി


"അതിസുന്ദരിയും യൗവ്വനയുക്തയുമായ രാജകുമരി എന്തിനാണ് ഈ വനത്തിൽ അലയുന്നത്?"


കാശിരാജകുമാരി അംബയാണ് ഞാൻ എന്ന് പറഞ്ഞപ്പോൾ "സകലമറിഞ്ഞു ഞാൻ ഭദ്രേ" എന്ന് മറുപടി പറഞ്ഞ ആൾ ഭർഗ്ഗവരാമൻ ആയിരുന്നു. എന്റെ കഥകൾ കൂടുതൽ തിരക്കി അറിഞ്ഞ്, ആശ്വസിപ്പിച്ചു. ശിഷ്യനായ ഭീഷ്മരാണു കഥയുടെ താക്കോൽ എന്നറിഞ്ഞ്, എന്നേയും കൂട്ടി ഭീഷ്മരുടെ അടുക്കലേയ്ക്ക് പുറപ്പെട്ടു, പോകുന്ന വഴി ഭീഷ്മരെ ആയോധനകല അഭ്യസിപ്പിച്ചതും, അയാൾക്ക് തന്നോടുള്ള ഗുരുഭക്തിയുമൊക്കെ വിശദമായി വിവരിച്ച് കേട്ടപ്പോൾ എനിയ്ക്ക് മൂന്നാമതും ഹസ്തിനപുരത്തേയ്ക്ക് കടക്കാൻ സങ്കോചം തോന്നിയില്ല....


ഗുരുശിഷ്യബന്ധത്തിനപ്പുറം, ഗുരുഭക്തിയുടെ നിർവ്വചനങ്ങൾ തർക്കമായപ്പോൾ, പിതാവിനോടുള്ള കടമ നിറഞ്ഞ് നിന്ന ആ മനസ്സിനെ ഗുരുനിന്ദയായി ധരിച്ച ഗുരുവും, ശിഷ്യനും തമ്മിലുള്ള യുദ്ധത്തിൽ യൗവ്വനം വർദ്ധ്യക്യത്തെ തകർത്തെറിയാൻ അധികം നേരം വേണ്ടി വന്നില്ല.


" നീ കണ്ടല്ലോ, എന്നാൽ കഴിവത് ഞാൻ ചെയ്തു, ഇനി എല്ലാം നിന്റെ വിധി"


എന്ന് പറഞ്ഞ്, വിജയിയായ ശിഷ്യൻ ഗുരുവിന്റെ ജാള്യതയകറ്റാൻ കൊടുത്ത സമ്മാനങ്ങൾ പുതിയ ശിഷ്യരുടെ തോളിൽ ചുമന്ന് കാട്ടിൽ മറയുന്ന ആ രക്ഷകനെ നോക്കി ഞാൻ നിന്നു, മൂന്നാമതും പരാജയഭാരം പേറി, പക്ഷേ ഇത്തവണ എന്റെ കണ്ണുകളിൽ കണ്ണുനീരുണ്ടായിരുന്നില്ല, പകരം ക്ഷാത്രവീര്യത്തിന്റെ അഗ്നി ജലിച്ച് തുടങ്ങിയിരുന്നു.


ഇനിയൊരു പരാജയത്തിന് ഈ അംബ തയ്യാറായിരുന്നില്ല. അവിടെ നിന്ന് വീണ്ടും മടങ്ങും മുമ്പേ, മനസ്സിലും മുന്നിലും സൂര്യതേജസ്സിൽ തിളങ്ങി നിൽക്കുന്ന ആ വീരനോടവൾ ശാന്തമായി പറഞ്ഞു


" ആയിരം ശപഥങ്ങളുടേയും വരങ്ങളുടേയും ബലമുണ്ടായാലും ഗംഗാദത്താ അങ്ങയെ വധിയ്ക്കുക എന്നതാണ് ഇനിയെന്റെ ജീവിതലക്ഷ്യം അതിന് എത്ര ജന്മങ്ങൾ ഇനിയും പിറക്കേണ്ടി വന്നാലും, ഞാനത് നേടിയിരിയ്ക്കും, നിങ്ങളുടെ അന്ത്യം എന്റെ കണ്ണാൽ ഞാൻ കാണും"


ഇത്തവണ ആരുടേയും സഹായത്തിനായി ഞാൻ കാത്ത് നിന്നില്ല, ഘോരവനാന്തരത്തിലെ ആ കാനനക്ഷേത്രത്തിനടുത്തായി ശ്രീപരമേശ്വരനെ തപസ് ചെയ്തു തുടങ്ങി. അഹാരം ക്രമേണ കുറച്ച്, പാനീയങ്ങൾ മാത്രമാക്കി, പിന്നെ അതു കുറച്ച്, ഒടുവിൽ വായു മാത്രമായി ഉള്ളിലേയ്ക്കെടുക്കുന്നത്. അങ്ങനെ ദീർഘനാളത്തെ തപസ്സിനൊടുവിൽ മഹാദേവൻ എന്റെ മുന്നിൽ പ്രത്യക്ഷനായി, വരമൊന്നേ ആവശ്യപ്പെട്ടുള്ളൂ, ഭീഷ്മരെ വധിയ്ക്കാൻ കഴിയണം. ദേവൻ അനുഗ്രഹിച്ചു വരവും നല്‍കി മറഞ്ഞു എങ്കിലും ചില നിബന്ധനകള്‍ ഉണ്ടായിരുന്നു ആ വരത്തോടൊപ്പം. ഈ ജന്‍മത്തില്‍ ഭീഷ്മവധം നടക്കില്ല. അടുത്ത ജന്‍മത്തില്‍ ആദ്യം പെണ്ണായി ജനിക്കണം. പിന്നീട് ആണായി മാറും. ആ സമയത്ത് ഭീഷ്മരെ വധിയ്ക്കാം.
മഹാദേവൻ അപ്രത്യക്ഷനായ ഉടനെ ഞാൻ ആലോചിച്ചു. ആര്‍ക്കും വേണ്ടാതെ എന്തിനു ഇങ്ങനെ അലഞ്ഞു നടക്കണം ? ഭീഷ്മവധം നടക്കണമെങ്കില്‍ അടുത്ത ജന്‍മം ഉണ്ടാകണം. എങ്കിൽ അതെന്തിന് വൈകിപ്പിയ്ക്കണം? ഒട്ടും അമാന്തിയ്ക്കതെ ആ ക്ഷേത്രത്തിനരികിൽ ഒരു ചിത എനിയ്ക്കയി ഞാൻ തന്നെയൊരുക്കി, ആ ആളികത്തുന്ന അഗ്നിയിലേയ്ക്ക് പ്രവേശിച്ചപ്പോൾ, ഓരോ അണുവിലും പടരുന്ന അഗ്നിയുടെ കൊടുംചൂടിൽ ഉരുകുമ്പോഴും മനസ്സിലെ തീയ്ക്ക് തന്നെയായിരുന്നു ചൂടു കൂടുതൽ.
ഇതേ സമയം ദ്രുപദരാജാവ് തനിയ്ക്കൊരു കുഞ്ഞില്ലാത്ത വിഷമം തീര്‍ക്കാന്‍ മഹാദേവനെ തപസ്സ് ചെയ്യുകയായിരുന്നു. ശ്രീപരമശിവന്‍ അദ്ദേഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. രാജാവിന്‍റെ ഭാര്യ ഗര്‍ഭിണി ആയി പ്രസവിക്കും എന്നും അതൊരു പെണ്‍കുട്ടി ആയിരിക്കുമെന്നും പക്ഷേ അതൊരു പുരുഷനായി പിന്നീട് മാറുമെന്നും അദ്ദേഹം അനുഗ്രഹിച്ചു. എന്നിട്ട് കാശിരാജകുമാരി അംബയാണ് ആ കുഞ്ഞായി ജനിക്കുവാന്‍ പോകുന്നതെന്നും അരുൾ ചെയ്തു.

യഥാകാലം ആ കുഞ്ഞു പിറന്നു. ശ്രീശങ്കരൻ പറഞ്ഞതു പോലെ പെണ്‍കുഞ്ഞ്. പക്ഷേ എന്റെ പിതാവായ ദ്രുപദരാജനു ഭയമായി. അംബ പുനര്‍ജ്ജനിച്ച വിവരം ഭീഷ്മര്‍ അറിഞ്ഞാലോ ? ജനിച്ചത് ആണ്‍കുട്ടി ആണെന്നു അച്ഛൻ എല്ലാവരേയും അറിയിച്ചു. രഹസ്യമായി എനിയ്ക്ക് "ശിഖണ്ഡിനി" എന്നു പേരിട്ടുവെങ്കിലും മാതാപിതാക്കൾ എന്നെ ആണ്‍കുട്ടി ആയി വളര്‍ത്തി, അവർ ശിഖണ്ഡി എന്നു വിളിക്കുകയും ചെയ്തു. ആണിനെ പോലെ വളർന്നു വന്ന ഞാൻ പ്രമുഖരായ ഗുരുക്കന്മാരിൽ നിന്നും ആയുധവിദ്യ പഠിപ്പിച്ചു, ഒരു രാജകുമാരനു ആവശ്യമായ എല്ലാ വിദ്യകളിലും പ്രാവീണ്യം നേടി.

കല്യാണപ്രായം ആയപ്പോള്‍ പല നാട്ടു രാജ്യങ്ങളിൽ നിന്നും എനിയ്ക്ക് ആലോചനകൾ എത്തി. കൂട്ടത്തില്‍ ദശാര്‍ണ്ണദേശത്തിലെ രാജാവായ ഹിരണ്യവര്‍ണ്ണനും എത്തിയതോടെ അച്ഛൻ കുഴഞ്ഞു . ഹിരണ്യവര്‍ണ്ണന്‍ ഉറ്റ സുഹൃത്താണെങ്കിലും ദേഷ്യക്കാരന്‍ ആണ്, ശക്തനുമാണ്. മതിയായ കാരണങ്ങള്‍ ബോധിപ്പിക്കാതെ ഹിരണ്യവര്‍ണ്ണന്‍ കാര്യം വിശ്വസിക്കുകയില്ല. ഭീഷ്മരോടുള്ള ഭയത്താൽ രഹസ്യം പുറത്താക്കാൻ ധൈര്യവും വന്നില്ല. പക്ഷേ അമ്മ അച്ഛനെ ആശ്വസിപ്പിച്ചു. ഈ കുട്ടി ആണാകും എന്നല്ലേ മഹാദേവൻ പറഞ്ഞിരിക്കുന്നത്. പിന്നെന്തിനു നമ്മള്‍ പേടിക്കണം .? മനസ്സില്ലാ മനസ്സോടെ അച്ഛൻ എന്റെ കല്യാണത്തിനു സമ്മതിച്ചു.

പാഞ്ചാല ദേശം ഉത്സവമാക്കി കൊണ്ടാടിയ എന്റെ വിവാഹം അതിഗംഭീരമായിരുന്നു. പക്ഷേ സുന്ദരിയായ ഭാര്യ അടുത്തു വരുമ്പോഴൊക്കെ രാജകുമാരനായ ഞാൻ ഒഴിഞ്ഞു മാറിക്കൊണ്ടേയിരുന്നു. വിവാഹ ശേഷം ഒന്നു രണ്ടു ദിവസം കഴിഞ്ഞു രാജകുമാരി അടുത്തു കിടന്ന രാജകുമാരനെ കണ്‍കുളിർക്കെ കാണാനായി നോക്കിയപ്പോള്‍ അവളിൽ സംശയം ഊണർന്നു. അടുത്തു കിടന്നുറങ്ങുന്നത് സുന്ദരനായ യുവാവോ അതോ സുന്ദരിയായ യുവതിയോ? ബാഹ്യമായ നിരീക്ഷണങ്ങളില്‍ നിന്നും തന്‍റെ അടുത്തു കിടക്കുന്നത് ഒരു യുവതി ആണെന്നു മനസ്സിലാക്കിയ ദശാര്‍ണ്ണരാജകുമാരി ആകെ തകർന്ന് പോയി. പള്ളിയറ വിട്ടിറങ്ങിയ കുമാരി തന്റെ തോഴിമാരെ വിവരം അറിയിച്ചു. രായ്ക്ക് രാമാനം അവര്‍ പാഞ്ചാലത്ത് നിന്നും ഹിര‍ണ്യവര്‍ണ്ണന്‍റെ കൊട്ടാരത്തിലെത്തി.

തോഴിമാരില്‍ നിന്നും കാര്യങ്ങൾ ഗ്രഹിച്ച ഹിരണ്യവര്‍ണ്ണന്‍ പാഞ്ചാലനരേശനെ ഒരു പാഠം പഠിപ്പിക്കാന്‍ ആയി പടയൊരുക്കം തുടങ്ങി. ആദ്യം വിശദമായി രാജകുമാരനെ പരിശോധിക്കും . കുമാരി പറഞ്ഞത് സത്യമാണെങ്കില്‍ ദ്രുപദനെ രാജ്യത്തോടെ നശിപ്പിച്ചിരിയ്ക്കും എന്ന ദൃഢനിശ്ചയം ചെയ്തു ഹിരണ്യവര്‍ണ്ണന്‍. എങ്കിലും ചിരപുരാതനമായ ബന്ധങ്ങളും, ദ്രുപദനുമായുള്ള സൗഹൃദവും യുദ്ധത്തിനു മുമ്പായി ഒരു അവസാന ശ്രമം വേണമെന്ന മനസ്സാക്ഷി മന്ത്രിച്ചപ്പോൾ, പരിശോധിക്കുവാന്‍ ശിഖണ്ഡിയെ തന്‍റെ കൊട്ടാരത്തിലേയ്ക്ക് അയക്കുക. എന്ന നിർദ്ദേശവുമായി ദൂതരെ അയച്ചു ഹിരണ്യവര്‍ണ്ണൻ.

യുദ്ധഭീഷണിയുമായി ഹിരണ്യവര്‍ണ്ണൻ, വാർത്ത പുറം ലോകം അറിഞ്ഞ് ചെവിയിൽ എത്തുമ്പോൾ ഭീഷ്മർ എന്നിങ്ങനെ രണ്ട് വഴികളിലൂടെ ആഗതമായ നാശത്തിനു മുന്നിൽ മറ്റൊരു മാര്‍ഗ്ഗവും കാണാതെഅച്ഛൻ എന്നെ ആണ്‍ വേഷത്തില്‍ തന്നെ ദശാര്‍ണ്ണത്തേയ്ക്ക് അയച്ചു. പാഞ്ചാലത്തിൽ നിന്ന് ദശാര്‍ണ്ണരാജ്യത്തേയ്ക്ക് പോകുന്ന വഴിയില്‍ ആയിരുന്നു കുബേരന്‍റെ തോട്ടം സ്ഥിതി ചെയ്തിരുന്നത് . ഇതിന്‍റെ കാവല്‍ക്കാരന്‍ പരാക്രമിയായ സ്ഥൂണകര്‍ണ്ണന്‍ എന്ന യക്ഷന്‍ ആയിരുന്നതിനാല്‍ ആരും അവിടേയ്ക്ക് എത്തി നോക്കുക പോലുമില്ലായിരുന്നു. എന്നാൽ ഞാൻ തോട്ടത്തിലെ ആ പൊയ്കയിൽ ഇറങ്ങി; വിധിയുടെ മുന്നിൽ പതറിപ്പോയ എനിയ്ക്ക് ഭീഷ്മവധത്തിനായി എനിയുമൊരു ജന്മമെടുക്കണമെങ്കിൽ, അതിനായി വേഗം യക്ഷന്‍റെ കൈ കൊണ്ട് മരിയ്ക്കാന്‍ ആയിരുന്നു തീരുമാനം. വേഷം കൊണ്ട് പുരുഷനെങ്കിലും കണ്ട ഉടൻ ഞാൻ ഒരു സ്ത്രീയാണ് എന്നു മനസ്സിലാക്കിയ യക്ഷന്‍ ആക്രമിച്ചില്ല, പകരം കാര്യം തിരക്കി. ഞാൻ എന്റെ കഥയൊക്കെ പറഞ്ഞു, ഞാൻ കാരണം ജന്മനാട് തന്നെ നശിക്കുവാന്‍ പോകുന്ന കാര്യമോര്‍ത്ത് യക്ഷന്‍റെ മുന്നില്‍ പൊട്ടിക്കരഞ്ഞു.

യക്ഷന് ശിഖണ്ഡിനിയോട് ദയവ് തോന്നി. ഹിരണ്യവര്‍ണ്ണന്‍റെ പരീക്ഷണത്തില്‍ ജയിക്കുവാന്‍ വേണ്ടി തന്‍റെ പുരുഷത്വം എനിയ്ക്ക് നല്‍കാമെന്നു ഏറ്റു. അങ്ങിനെ ശിഖണ്ഡിനി എന്ന ഞാൻ പുരുഷനായി, ശിഖണ്ഡി ആയി. പകരം എന്‍റെ സ്ത്രീത്വം യക്ഷനും നല്‍കി. ദശാര്‍ണ്ണദേശത്തിലെത്തിയപ്പോള്‍ അവിടുത്തെ ഏറ്റവും പ്രഗത്ഭരായ കാമകലകളില്‍ ഏറ്റവും അറിവും വൈദഗ്ദ്യവും ഉള്ള സ്ത്രീകളെ ആയിരുന്നു എന്നെ പരിശോധിക്കുവാനും പരീക്ഷിക്കുവാനും ഹിരണ്യവര്‍ണ്ണന്‍ ഏര്‍പ്പെടുത്തിയിരുന്നത്. ശിഖണ്ഡിയുടെ കഴിവിനു മുന്നില്‍ അവരൊക്കെ നിഷ്പ്രഭരായി. ശയ്യയിൽ സ്ത്രീയുടെ രൂപത്തിൽ കണ്ട ഭർത്താവ് കരുത്തനായ പുരുഷനെന്ന് തിരിച്ചറിഞ്ഞ രാജകുമാരിയ്ക്കും സന്തോഷമായി.

പിന്നീടങ്ങോട്ട് ദശാര്‍ണ്ണദേശത്തിൽ ഞങ്ങളുടെ മധുവിധുവിന്റെ നാളുകൾ ആയിരുന്നു രജകുമാരിയോടൊത്ത് കുറച്ചു നാള്‍ അവിടെ കഴിയുന്നതിനിടയിൽ കുമാരി ഗര്‍ഭിണിയും ആയി. എനിയ്ക്ക് ഒരു അനന്തിരാവകാശി പിറന്നിരിയ്ക്കുന്നു, ഇനിയെങ്കിലും യക്ഷന്‍റെ പുരുഷത്വം തിരിച്ചു കൊടുക്കാം എന്നു കരുതി സ്ഥൂണകര്‍ണ്ണന്‍റെ തോട്ടത്തിലെത്തിയപ്പോള്‍ അവിടെ ഞാൻ കണ്ടത് മറ്റൊരു കാഴ്ചയാണ്. സ്ത്രീയായി മാറിയ സ്ഥൂണകര്‍ണ്ണന്‍ അപ്പോഴേയ്ക്കും ഗര്‍ഭിണിയായിരുന്നു. സുന്ദരിയായ സ്ഥൂണകർണ്ണിയുടെ രൂപത്തില്‍ സ്ഥൂണകര്‍ണ്ണന്‍ നടക്കുമ്പോള്‍ മറ്റൊരു യക്ഷന്‍ ആ പൊയ്കയിൽ നീരാടനെത്തി. പൊയ്കയുടെ സംരക്ഷണത്തിനെത്തിയ സ്ഥൂണകർണ്ണിയ്ക്കും യക്ഷനും അന്യോന്യം ഇഷ്ടമായി; അതു സ്ഥൂണകർണ്ണിയുടെ ഗര്‍ഭത്തിലും കലാശിച്ചു.

അവർ രണ്ടാളും അങ്ങനെ പ്രണയകേളികളാടി വിഹരിയ്ക്കുന്ന സമയത്താണ് കുബേരന്‍ തോട്ടം പരിശോധിക്കുവാന്‍ വരുന്നത്. സ്ത്രീയും, ഗർഭിണിയുമായ സ്ഥൂണകര്‍ണ്ണയക്ഷന്‍ കുബേരന്‍റെ മുന്നില്‍ എത്താൻ വഴിയില്ലാതെ ഒളിച്ചു. ദേഷ്യം വന്ന കുബേരന്‍ യക്ഷനെ ഇല്ലാതാക്കുവാന്‍ ആയുധം എടുത്തപ്പോള്‍ സ്ഥൂണകർണ്ണി പുറത്തു വന്നു. കാര്യം മുഴുവന്‍ മനസ്സിലാക്കിയ കുബേരന്‍ ഇനി മുതല്‍ നീ പെണ്ണും ശിഖണ്ഡിനി ആണും ആയി തന്നെ ഇരിക്കട്ടെ എന്നു ശപിച്ചു. മാപ്പപേക്ഷിച്ച സ്ഥൂണകർണ്ണിയോട് ശിഖണ്ഡിയുടെ മരണശേഷം സ്ഥൂണകർണ്ണയക്ഷനു പുരുഷത്വം തിരിച്ചു കിട്ടുമെന്ന ഇളവും നൽകി.

വിധിയാൽ വന്ന സ്ത്രീത്വത്തെയും, പ്രണയത്തേയും, ദാമ്പത്യത്തേയും ആസ്വദിച്ചു തുടങ്ങിയ സ്ഥൂണകർണ്ണിയ്ക്ക് കാര്യമായ ദു:ഖം കുബ്ബേരശാപത്തിൽ ഉണ്ടായതായി കണ്ടില്ല; എന്ന് മാത്രമല്ല ശരീരത്തിലെ ഒരവയവത്തിൽ മാത്രം ഇടയ്ക്കിടെ പൂക്കുന്ന രതിപുളകങ്ങളേക്കാൾ ഓരോ അണുവിലും അനുനിമിഷം ഒരായിരം പൂക്കൾ വിടർന്ന് പുളകം നിറയ്ക്കുന്ന സ്ത്രൈണ്യഭാവത്തെ അത്ര പെട്ടെന്ന് വെടിയാൻ മനസ്സും ഉണ്ടായിരുന്നില്ല. ദ്വിവിധയിലും, കുറ്റബോധത്തിലും നിന്ന എന്നെ ആശ്വസിപ്പിച്ച് പാഞ്ചാലത്തേയ്ക്ക് മടങ്ങാൻ നിർബന്ധിച്ചു ആ യക്ഷ ദമ്പതികൾ.

സ്ഥിരമായി കിട്ടിയ ആ പുരുഷത്വം പരമാവധി തേച്ച് മുനുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അറിവും, ആയോധനവും, ആയുധങ്ങളും പരമാവധി നേടുക എന്ന ചിന്തയായി മനസ്സിൽ. അന്നു മുതല്‍ ഞാൻ സഞ്ചരിക്കാത്ത രാജ്യമില്ല. നേരിടാത്ത യോദ്ധാക്കളില്ല. പഠിക്കാത്ത വിദ്യകളില്ല. നേടാത്ത ദിവ്യായുധങ്ങളില്ല. പിതാവിന്റെ ബദ്ധശത്രുവായ ദ്രോണാചാര്യരില്‍ നിന്നുവരെ ധനുര്‍ വിദ്യ അഭ്യസിച്ചു.

60000 യോദ്ധാക്കളെ ഒറ്റയ്ക്ക് നേരിടുന്നവരെ അഥിരഥന്‍ എന്നു വിളിക്കും . അഥിരഥികളെ വെല്ലുന്നവരാണ് മഹാരഥികള്‍. മഹാരാജാവ് ധൃതരാഷ്ട്രരുടെ കണ്ണുകളായി ഭാരതയുദ്ധം കണ്ട സഞ്ജയൻ എന്റെ യുദ്ധനിപുണതയും, ധീരതയും വാഴ്ത്തി വിവരിച്ചുവത്രേ, അദ്ദേഹത്തിനു നന്ദി. കൃഷ്ണദ്വൈപായനൻ വൈശമ്പായനനും, ജമനിയ്ക്കും, പൈലനും, സൂതനും പകർന്ന മഹാഭാരതകഥയിലെ ഉദ്യോഗപര്‍വ്വത്തില്‍ എന്നെ മഹാരഥിയായി എണ്ണിയതിന് അദ്ദേഹത്തിനും നന്ദി.

ഭാരത യുദ്ധത്തില്‍ ഹൃത്വികന്‍റെ മകനുമായി നടന്ന യുദ്ധം ഞാനോർക്കുന്നു, എന്റെ അസ്ത്രവിദ്യയിൽ സംശയിച്ചവർ നോക്കി നിൽക്കെ ഒരു അമ്പ് എന്റെ ദേഹത്ത് തറച്ചു കയറി. ആ അസ്ത്രം ഊരിയെടുക്കാൻ ശ്രമിയ്ക്കുന്നതിനിടയിൽ എന്റെ വേദന കണ്ട് അയാള്‍ എന്നെ നോക്കി ഊറിച്ചിരിയ്ക്കുന്നത് ദൃഷ്ടിയിൽപ്പെട്ടു. നിമിഷനേരം കൊണ്ട് തൊണ്ണൂറ് അമ്പുകള്‍ എതിരാളിയുടെ ശരീരത്തില്‍ തറച്ചു കയറ്റി എന്റെ ഉണർന്ന കോപം, ചുറ്റും ഘോഷങ്ങൾ ഉയർത്തുന്ന കരങ്ങളിൽ കൃഷ്ണനേയും, അർജ്ജുനനേയും, ഭീമനേയും തിരിച്ചറിഞ്ഞ എനിയ്ക്ക് പിന്നീട് അസ്ത്രവിദ്യയിൽ ചോദ്യശരങ്ങളെ നേരിടേണ്ടി വന്നില്ല, മാഹാരഥിയെന്നെല്ലാവരും വണങ്ങിയ പിന്നീടുള്ള പ്രകടനങ്ങൾ, അർജ്ജുനനും കർണ്ണനും തുല്യനായ ദ്രോണപുത്രൻ അശ്വത്ഥാമാവിനെ പതിനെട്ട് ദിവസവും പാണ്ഡവപക്ഷത്ത് വലിയ നാശങ്ങൾ സൃഷ്ടിയ്ക്കുന്നതിൽ നിന്ന് തടയാൻ എനിയ്ക്ക് കഴിഞ്ഞതും എന്റെ ദേശാടനങ്ങളുടെ കരുത്തിലായിരുന്നു.

ഇനി എന്റെ ജീവിതസരാംശമായ ഭീഷ്മവധത്തെപ്പറ്റി ഞാൻ പറയാം...

അന്ന് യുദ്ധത്തിന്റെ 10ആം ദിവസം ആയിരുന്നു. ഭീഷ്മരെ അന്ന് വധിയ്ക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു, തലേ ദിവസ്സം രാത്രി യുധിഷ്ഠിരൻ വയോധികനായ ഭീഷ്മരെ വധിയ്ക്കാൻ കഴിയാത്ത പാണ്ഡവമഹാരഥികളുടെ കഴിവ് കേടിനെ അതിനിശിതമായി വിമർശ്ശിച്ചതും തുടർന്നുണ്ടായ പാളയത്തിലെ പടയും ആ അതീരുമാനത്തിനാക്കം കൂട്ടി. തീഷ്ണമായ യുദ്ധമാണ് വയോധികനായ ഭീഷ്മർ 9 ദിവസ്സത്തിനു ശേഷവും നടത്തിയിരുന്നത്, ഭയവിഹ്വലരായ പാണ്ഡവസേനയ്ക്കും, ഭീഷ്മർക്കുമിടയിലേയ്ക്ക് എന്റെ രഥം സാരഥി കൊണ്ട് നിർത്തി. മുങ്കൂർ നിശ്ചയിച്ച പ്രകാരം തൊട്ടുപിന്നിൽ യാദവനായ കൃഷ്ണൻ തെളിയ്ക്കുന്ന അർജ്ജുനന്റെ രഥവും നിലകൊണ്ടു.

ഞാൻ അസ്ത്രമെയ്ത് തുടങ്ങിയതും

"നീ സ്ത്രീയായി പിറന്നവൾ, നിന്നോട് യുദ്ധത്തിന് ഞാൻ തയ്യാറല്ല"

എന്ന് പറഞ്ഞ് സാരഥിയോട് രഥം മറ്റൊരു ദിശയിലേയ്ക്ക് തെളിയ്ക്കുവാൻ ഭീഷ്മർ ആവശ്യപ്പെട്ടു. അപമാനിതനായ ഞാൻ പ്രതികാരദാഹത്തിൽ ജ്വലിച്ചു, എന്റെ തേരും ഭീഷ്മരഥത്തിന്റെ ദിശയ്ക്ക് എതിരായി അതിനെ തടഞ്ഞ് നിർത്തിയപ്പോൾ പിന്നിൽ നിന്നും അർജ്ജുനനും, കൃഷ്ണനും പിന്തിരിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നുണ്ടായിരുന്നു. മറ്റ് സൈന്യത്തെ ആക്രമിയ്ക്കാൻ വേണ്ടും ആയുധമേന്തി നിന്ന ഭീഷ്മരുടെ മാറിടത്തിൽ മൂന്നും, ഭുജങ്ങളിൽ രണ്ടും അസ്ത്രങ്ങൾ ആഴത്തിൽ എയ്ത് തറയ്ക്കാൻ എനിയ്ക്ക് സാധിച്ചു. അസ്തപ്രജ്‌ഞനായി ഭീഷ്മർ നിന്നടിയുലഞ്ഞു, പിന്നെ നിലംപതിച്ചു, ഇദ്ദേഹത്തിന്റെ അന്ത്യമോ ഇത്? അതോ സ്വച്ഛന്തമൃത്യു കഥ സത്യമായിരിയ്ക്കുമോ? എന്ന ചിന്തയിൽ മുഴുകി ഞാൻ ആ മഹരഥന്റെ പതനം നോക്കി നിന്നു. ജന്മസാഫല്യം നേറ്റിയ നിമിഷം, ആ സംതൃപ്തിയ്ക്കിടയിലും, നെഞ്ചിൽ നിന്നൊരു വലിയ ഭാരമിറങ്ങിപ്പോയ ശൂന്യതയിലേയ്ക്ക് ആ വയോധനന്റെ ക്ഷാത്രവീര്യത്തിൽ അംബയായി ആദ്യം കണ്ടപ്പോൾ തുടങ്ങിയ ആരാധനയുടെ ഒരു ചെറിയ നൊമ്പരം കടന്നു വന്നുവോ?

ഒരു മാത്രയിൽ ഞാൻ മറ്റൊരു മഹാദ്ഭുതം കണ്ടു. ആടിയുലഞ്ഞ ഭീഷ്മർ നിലം പതിയ്ക്കുന്നതിനിടയിലുള്ള മാത്രയിൽ രഥവേഗത്തിൽ വിദഗ്ദ്ധനായ പാർത്ഥസാരഥി തന്റെ രഥം അതി വേഗത്തിൽ ചുറ്റി വളച്ച് ഭീഷ്മർക്ക് പിന്നിലെത്തുകയും, അർജ്ജുനന്റെ ധനുസ്സിൽ നിന്നും ഒരയിരം അസ്ത്രങ്ങൾ പുറപ്പെട്ട് ഭീഷ്മരുടെ പുറകുവശം മുഴുവൻ ആ അസ്ത്രങ്ങൾ തറച്ച് കയറി. നിലത്ത് വീഴുമ്പോൾ ആ അസ്ത്രങ്ങളാൽ തീർത്ത ഒരു ശയ്യയിൽ വീണത് പോലെ ആയിരുന്നു ഭീഷ്മരുടെ ശയനം. ശിഖണ്ഡിയാൽ വധിയ്ക്കപ്പെട്ടു എന്ന പേരുദോഷത്തിൽ നിന്നും രക്ഷിയ്ക്കാനാണോ? അർജ്ജുനന്റെ വീരഗാഥകളിൽ കോട്ടം തട്ടാതിരിയ്ക്കാനോ? പാഞ്ചാലത്തിന്റെ മുന്നിൽ ഹസ്തിനപുരത്തിന്റെ ധ്വജം ഉയർന്ന് നിൽക്കാനോ? എന്തിനെന്നറിയില്ല കൃഷ്ണൻ അർജ്ജുനനെ ഉപയോഗിച്ച് മരിച്ച് വീണവന്റെ പിന്നാമ്പുറത്ത് അസ്ത്രത്തിൽ അഭിഷേകം ചെയ്തത്. ഏതായാലും അതിനു ശേഷം കൃഷ്ണനു എന്നോട് അത്രയ്ക്ക് പഥ്യമായിരുന്നില്ല, അതെന്റെയും യുദ്ധത്തിന്റേയും അവസാനത്തെ നാൾ വരേയും തുടർന്നു.

എനിയ്ക്ക് ദശാര്‍ണ്ണദേശത്തിലെ മധുവിധുവിൽ പിറന്ന ആ കുമാരനെ നിങ്ങളറിയും, അതിവീരനായിരുന്ന ക്ഷാത്രദേവന്‍. ഭാരത യുദ്ധത്തിൽ മഹാരഥിയായ ദ്രോണനും ദുര്യോധനന്‍റെ മകന്‍ ലക്ഷ്മണകുമാരനും, മറ്റ് വീരന്മാരും ഒന്നു ചേര്‍ന്നാണ് എന്നിലും വീരനായ ക്ഷാത്രദേവനെ വധിച്ചത്, അതും ആ സംഘത്തിന്റെ ആക്രമണത്തിനു മുമ്പായി ഭഗദത്തന്‍ ക്ഷാത്രദേവന്‍റെ വലതു കൈ അമ്പയച്ചു തകര്‍ത്തതിനാൽ. അങ്ങനെ ഒരു വീരപുത്രന്റെ പിതാവായ എന്നെ നിങ്ങൾ നപുംസകമായി ചിത്രീകരിയ്ക്കുന്നത് ഉചിതമോ?

ശ്രീകൃഷ്ണൻ പഞ്ചപാണ്ഡവരെ കൂട്ടി ആ നദിയുടെ താഴ്ന്ന ഇടങ്ങളിലേയ്ക്ക് മടന്ന് മറഞ്ഞ രാത്രിയിൽ, പതിനെട്ട് ദിവസത്തെ യുദ്ധത്തിന്റെ ക്ഷീണത്തിൽ, മഹാരണത്തിന്റെ വിജയത്തിന്റെ ഉന്മാദത്തിൽ പടകുടീരത്തിൽ എല്ലാം മറന്നുറങ്ങവേ, വലിയ കോലാഹലങ്ങൾ കേട്ട് കഷ്ടപ്പെട്ട് തുറന്ന കണ്ണുകളിൽ ഒരു പന്തത്തിന്റെ വെളിച്ചം വീണു, ഒരു കരവാളിന്റെ തിളക്കം കൊള്ളിയാൻ പോലെ കണ്ടു, അതിനു പിന്നിലൊരു മുഖവും, രക്തത്തിൽ കുളിച്ച പൈശാചികമായ അശ്വത്ഥാമാവിന്റെ മുഖം... ശരീരത്തിൽ ആഴത്തിൽ മുറിവേൽക്കുന്നതറിഞ്ഞു. തെറിയ്ക്കുന്ന എന്റെ രക്തത്തിൽ കുളിച്ച ആ പന്തം അണയുമ്പോൾ, മുഴങ്ങിയ പൈശാചികമായ അലർച്ചയാണ് എന്റെ അവസാനത്തെ ഓർമ്മ...

No comments:

Post a Comment