Showing posts with label ഖസാക്കിൻ്റെ ഇതിഹാസം. Show all posts
Showing posts with label ഖസാക്കിൻ്റെ ഇതിഹാസം. Show all posts

Sunday, November 15, 2020

സൗരയൂഥനായകൻ - ഭാഗം 4

രവിയുടെ സ്കൂളാരംഭിച്ചപ്പൊൾ മുതൽതന്നെ അള്ളാപ്പിച്ച മൊല്ലാക്കയുടെ അദൃശ്യസാന്നിദ്ധ്യം അവിടെ ഉണ്ടായിരുന്നു, ഏറ്റവുമാദ്യം അത് മൊല്ലാക്കയുടെ എതിരാളിയായ ഖാലിയാരുടെ രൂപത്തിൽ അധ്യയനം തുടങ്ങിയദിവസമെത്തി. പിന്നീട് മകൾ മൈമൂനയുടെ കെട്ടിയോൻ മുങ്ങാങ്കോഴിയെന്ന ചക്രുറാവുത്തരുടെ ആദ്യകെട്ടിയോളുടെ മകൾ ആബിദയെന്ന പണിക്കാരിയുടെ രൂപത്തിലെത്തി. ചില മദ്ധ്യസ്ഥർ വഴി മൊല്ലാക്കയുടെ മതപഠനത്തിനു 10 മണിവരെ സമയമനുവദിച്ച് സ്ക്കൂൾ പത്തരയ്ക്കാക്കിയപ്പോൾ സമാധാനസന്ധിയായുമെത്തി.എങ്കിലും മൊല്ലാക്കയും അലിയാരും ചേർന്ന് പലവിധ കുത്തിത്തിരുപ്പുകൾ ഉണ്ടാക്കിക്കൊണ്ടേയിരുന്നു, രവിക്ക് ഉടുതുണിയില്ലാത്ത ഒരു പെണ്ണിൻ്റെ ചിത്രമുള്ള ഒരു ജർമ്മൻ പത്രം നൽകി

"ഇപ്പടി കോണകമുടുത്ത് നിക്കറതിൻ്റെ സത്തിയം എന്നാ? ഒന്ന് പടിച്ച് അർത്തം പറയീ"

എന്നായി അവർ, ഇംഗ്ലീഷല്ല അതെന്ന് രവി പറഞ്ഞെങ്കിലും രവിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും, ബി.എ ക്കാരനാണെന്നത് പുളുവാണെന്നും അവർ പ്രചരിപ്പിച്ചു. രവിയുടെ അച്ഛൻ ഡോക്ടറാണെന്ന മാധവൻനായരുടെ വാദവും അവർ ചോദ്യം ചെയ്തു.

" ഏതെങ്കിലും ഡോക്ടറുടെ മകൻ പ്രാഥമിക വിദ്യാലയത്തിൽ പഠിപ്പിക്കാൻ പോകുമോ?" എന്നവർക്ക് സംശയമായി

"ചിലപ്പൊൾ ഹോമാവതി ആയിരിക്കും"

എന്നവർ സമ്മതിച്ചു, ഒരു ഹോമിയോ ഡോക്ടറുടെ മകനാണെന്ന് കഷ്ടിച്ചു സമ്മതിച്ചു അപ്പോഴും അലോപ്പതിക്കാരനാക്കിയില്ല.

രവിയല്ല ഇതൊന്നും പറഞ്ഞത്, തുന്നൽക്കാരൻ മാധവൻനായരായിരുന്നു, അതിനാൽ തൻ്റെ വിശ്വാസം നിലനിർത്താൻ അയാൾ മൊല്ലാക്കയെ ഒന്നു കുടഞ്ഞു

"തന്തേ.. ഇഞ്ഞെങ്കിലും പൊട്ടത്തരം മാറ്റിക്കൂടേ? ആ കേലൻ്റെ കേട്ട് സ്ക്കൂളീന്ന് കുട്ടികൾനെ മൊടക്ക്യാ മാസം മൂന്നുറുപ്യ അല്ലേ കരാറ്? സ്ക്കൂൾങ്ങ്ട് പൂട്ട്യാ പിന്നെ കേലനു ഞിങ്ങൾനെ വേണ്ടാ തന്തേ"

ആ ആരോപണത്തിൽ മൊല്ലാക്ക വീണു, ഒന്നടങ്ങി.

പുതിയ പ്രശ്നം തുടക്കം മുതൽ അനുകൂലമായി നിന്ന ഖാലിയാരുടേതായാണെത്തിയത്, പരോക്ഷമായാണെങ്കിൽക്കൂടി!

മൊല്ലാക്കയുടെ മകളും ഖാലിയാരുടെ കാമുകിയുമായ മൈമൂനയെ, ഖസാക്കിൻ്റെ യാഗാശ്വത്തെ, 50 ലധികം പ്രായമുള്ള രണ്ടാംകെട്ടുകാരൻ, ഈ അമ്പതിൻ്റെ കണക്കുതന്നെ നാട്ടിലെ പ്രധാനകണക്കെടുപ്പുകാരനും എതിരനുമായ കുപ്പുവച്ചൻ ഒരൂഹം വച്ച് കണ്മതിക്ക് നിശ്ചയിച്ചതാണ്: കിണറിലും, മറ്റാഴങ്ങളിലും മുങ്ങിത്തപ്പി സാധനങ്ങളെടുക്കുന്ന മുങ്ങാങ്കോഴിയെന്ന, ചക്രുറാവുത്തർക്ക് നിക്കാഹ് ഉറപ്പിച്ചപ്പോൾ ഖസക്കുകാർ ഒന്നടങ്കം പറഞ്ഞു ആ വിവാഹം നടക്കില്ലെന്ന്. അത് നടന്നപ്പോഴോ പെണ്ണ് നിൽക്കില്ല, ഓടിപ്പോകും എന്നായി. പക്ഷേ ഒന്നും സംഭവിച്ചില്ല, മൈമൂന സുഖമായ ദാമ്പത്യജീവിതം നയിച്ചു, ഒന്നും സംഭവിക്കാത്തതുപോലെ തലിയിൽ തട്ടനില്ലാതെ മലിക്കുകളെ വെല്ലുവിളിച്ച്, നീലഞ്ഞരമ്പോടിയ കൈകളിൽ കരിവളയിട്ട് അവൾ പിന്നേയും നടുപ്പറമ്പിലൂടെ നടന്നു സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി.

മുങ്ങാങ്കോഴി മധുവിധുവിനൊന്നും നിന്നില്ല, പിറ്റേദിവസം മുതൽ ഖസാക്കിനു വെളിയില്‍ ജോലിക്കുപോയി, മൈമൂന വിരസതയകറ്റാൻ കുടിലിൻ്റെ മുറ്റത്ത് ഒരു മാറ്റപ്പീടിക തുടങ്ങി, അവിടെ ചക്കരക്കാരി തങ്കയുമൊത്ത് കിന്നാരം പറഞ്ഞവൾ ഉല്ലസിച്ചു.

ശരീരമാകെ പായലും പിടിച്ച് പാതിരായ്ക്ക് കൂടുപറ്റുന്ന മുങ്ങാങ്കോഴിയെ അവൾ മടിയിൽ കിടത്തുകയും, കൊഞ്ചിത്താലോലിക്കുകയും ചെയ്തു. അവളുടെ ദൃഢമാർന്ന കൈകളിൽ കിടന്നുറങ്ങുമ്പോൾ ഗന്ധവാതകമൂറുന്ന നെല്ലിപ്പടികൾ അയാൾ സ്വപ്നം കണ്ടു.

മുങ്ങാങ്കോഴിയുടെ ആദ്യവീടരിലെ ആബിദയെന്ന പെൺകുട്ടി മൈമൂനയ്ക്ക് ഒരു തലവേദനയായിരുന്നു. കാരണം മുങ്ങാങ്കോഴി അവിടില്ലെങ്കിലും ആബിദ എല്ലാം കാണുന്നുണ്ടായിരുന്നു, ചക്കരക്കാരി തങ്ക ഒരു ഇടനിലക്കാരിയാണെന്ന് അവൾക്കറിയാം, ഖാലിയാരായ നൈസാമലിയും മൈമൂനയുമായി തമ്മിൽ ഇപ്പോഴും പ്രണയത്തിലാണെന്നും, മൈമൂന അറബിക്കുളത്തിലെത്തിയും, ഖാലിയാർ മുങ്ങാങ്കോഴിയുടെ വീട്ടിലെത്തിയും നടക്കുന്ന അവരുടെ സമാഗമങ്ങൾക്ക് തങ്കിയാണു സഹായിയെന്നും, അതിനവസരമൊരുക്കാൻ അകറ്റി നിർത്താനാണ് സ്കൂളിൽ മസാൽജിപ്പണിക്ക് വിടുന്നതെന്നും അവൾക്കറിയാം, അതും മൊല്ലാക്കയുടെ എതിർപ്പിനെപ്പോലും അവഗണിച്ചുകൊണ്ട്.

മുങ്ങാങ്കോഴിയോട് മൈമൂന കാണിക്കുന്ന സ്നേഹം വിധേയത്വം എല്ലാം കപടമാണെന്നും, അതൊക്കെ ഖാലിയാരുമായുള്ള ബന്ധം മറയ്ക്കാനുള്ള സൂത്രപ്പണിയാണെന്നും അവൾ അറിഞ്ഞു, അത് രവിയോട് പറയുകയും ചെയ്തു

"അത്തയ്ക്ക് ആരുമില്ല"

പണ്ടൊക്കെ മൈമൂന നടുപ്പറമ്പിലൂടെ നടന്നുപോകുമ്പോൾ ആ ചന്തം നോക്കി ആബിദ നിന്നുപോകാറുണ്ടായിരുന്നു, അതിന്ന് അവരുടെ കുടിലിൽ നിറഞ്ഞപ്പോൾ ആബിദയുടെ ധൈര്യം ക്ഷയിച്ചു. ആബിദ സുഖമില്ലാത്തതിനാൽ അടിച്ചുതൂക്കാൻ പോകാതിരുന്ന ആ ദിവസം അത് പുറത്തേയ്ക്ക് വന്നു.

ഖാലിയാരുമായി രഹസ്യസമാഗമം നിശ്ചയിച്ച മൈമൂനയെ ആബിദയുടെ സന്നിദ്ധ്യം ചോടിപ്പിച്ചു, അവൾ വഴക്കുപറഞ്ഞപ്പോൾ മുഖത്ത് ഭയമില്ലാതെ ആദ്യമായി ആബിദ തിരിച്ചു പറഞ്ഞു

"അത്ത വരട്ട് ..നാൻ ശൊല്ലിക്കൊട്ക്കപ്പോറേൻ"

വിളറിവെളുത്ത മൈമൂന ചോദിച്ചു

"ശൊല്ലിക്കൊട്ക്കാറതാ, എന്നാ?"

ആബിദ ദൃഢമായി പറഞ്ഞു

"കാലിയാർ ഇങ്കെ വന്തത്"

മൈമൂന കൂടുതൽ വിളറി, ഒച്ച പുറത്തേയ്ക്ക് വരാതായി.

തങ്കയിടപെട്ടു

"ആഹാ! അമ്പടീ, കാലിയാർക്ക് ഇബടെ വരാമ്പ്ഷ്തില്ലയോ? ഊതാന്, മന്തിരം ചൊല്ലാന്"

മൈമൂന ചിന്തയിലായി, മാർഗ്ഗം മനസ്സിൽ തെളിഞ്ഞു, മുഖത്തെ വിളർച്ച മാറി, അവൾ പറഞ്ഞു

"നീ മിണ്ടാണ്ടിർന്നാണ്ടീ തങ്കപ്പെണ്ണേയ്"

അന്ന് പാതിരായ്ക്ക് ഒരു നിലവിളി കേട്ട് ഖസാക്കുകാരുണർന്നു, നെറ്റിയിൽ ധാരയായൊഴുകുന്ന ചോരയുമായി ആബിദ മൊല്ലാക്കയുടെ വീട്ടിലേയ്ക്കോടി, കയ്യിൽ വിറകുകൊള്ളിയുമായി കലികൊണ്ട ഒരു വെട്ടുക്കിളിയെപ്പോലെ മുങ്ങാങ്കോഴി പിന്നാലേയും, മൈമൂനയുടെ പ്രയോഗം ഫലം കണ്ടിരിക്കുന്നു!

മൊല്ലാക്കയും തിത്തിബിയുമ്മയും ആബിദയ്ക്ക് അഭയം നൽകി, അടുത്ത പ്രഭാതത്തിൽ കാതിലെ ചിറ്റുകളിൽ പനിനീർപ്പൂവുകളുമണിഞ്ഞ് മൈമൂന നടുപ്പറമ്പിലൂടെ നടന്നു രസിച്ചു, അവൾക്കു പിന്നേയും ചന്തം വച്ചുവരികയാണെന്ന് ഖസാക്കുകാർ പറഞ്ഞു, കുപ്പായം കൈത്തണ്ടയോളം തെരുത്തുവച്ചിരുന്നു, കൈത്തണ്ടയോളം നീലഞരമ്പുകളെ അത് വെളിവാക്കി, കുപ്പിവളകളേയും.

നെറ്റിയിൽ തിത്തിബിയുമ്മ പച്ചിലവച്ച് കെട്ടിയ മുറിവുമായി ആബിദ ഒറ്റയടിപ്പാലം കടന്നു മറുകര പറ്റി, പാടങ്ങള്‍ മുറിച്ചു പോകുന്ന നടുവരമ്പിലൂടെ ഖസാക്കുവിട്ട് അവളുടെ ഉമ്മയുടെ മാതാപിതാക്കൾ താമസിക്കുന്ന കാളികാവിലേയ്ക്ക് യാത്രയായി.

അങ്ങനെ രവിക്ക് സ്ക്കൂളിൽ മസാൽജിപ്പണിക്ക് ആളില്ലാതായി, അയാൾ ശിവരാമൻനായരുടെ സഹായം അഭ്യർത്ഥിച്ചു.

ആബിദ ജോലിവിട്ടു പോവുകയും, ഓത്തുപള്ളിക്കൂടത്തിലെ കുട്ടികളെല്ലാം സ്ക്കൂളില്‍ ചേരുകയും ചെയ്തതോടെ മൊല്ലാക്ക രവിയുടെ പക്കൽ നേരിട്ടെത്തി.

മൊല്ലാക്കയുടെ വരവ് രവി പ്രതീക്ഷിച്ചതായിരുന്നെങ്കിലും ആവശ്യം അവനെ ഞെട്ടിച്ചുകളഞ്ഞു; അദ്ദേഹം ആവശ്യപ്പെട്ടത്

"ഷ്ക്കോളിലെ മസാലച്ചി പണി ഞമ്മളെത്ത്താളയാ?"

ഖസാക്കിൻ്റെ ആരാദ്ധ്യനായ ആ വയോവൃദ്ധനെക്കൊണ്ട് സ്ക്കൂളിൻ്റെ അടിച്ചുതളിപ്പണി ചെയ്യിക്കാൻ രവിക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല, എങ്കിലും ആ വൃദ്ധൻ്റെ ദയനീയതയിൽ, അഞ്ചുരൂപയ്ക്ക് ആ കരാറുറപ്പിച്ചു.

പക്ഷേ രവിയുടെ കയ്യിൽ നിന്നും അഞ്ചുരൂപ കൈപ്പറ്റിക്കൊണ്ട് തന്നെ മൊല്ലാക്ക വീണ്ടും കുട്ടികളെ സ്ക്കൂളിൽ നിന്നും മുടക്കിക്കൊണ്ടേയിരുന്നു. ആ അഞ്ചുറുപ്പ്യ രവി പോട്ടെന്ന് വച്ചു, പക്ഷേ അതിലും വലുതുമായി മാധവൻ നായരെത്തി

" ആ ചൊല്ലുമ്മയുടെ വക ആവലാതി, മാഷ് ആ ആമിനപ്പെണ്ണിനെക്കൊണ്ട് അടിച്ചുതളിപ്പിച്ചൂന്ന് പറഞ്ഞിട്ട്"

രവി ഉള്ളകാര്യം പറഞ്ഞു

"മൊല്ലാക്ക കാശുവാങ്ങാനല്ലാതെ വരാറില്ല, മസാൽജിപ്പണി എടുക്കണത് ഓത്തുപള്ളീലെ കുട്ട്യോളാണ്, ഒരുദിവസം കുഞ്ഞാമിനേ പറഞ്ഞയച്ചു, ചൂലുതൊടീക്കാതെ വളർത്തുന്ന കുട്ടി. ഞാൻ അവളെ അനുവദിച്ചില്ല"

അങ്ങനെ മാധവൻനായരാണ് മദ്ധ്യവയസ്ക്കയായ ചാന്തുമ്മയെ കൂട്ടിക്കൊണ്ടുവന്നത്. ദേശാടനക്കാരനായ തങ്ങളു പക്കീരിയുടെ മകളാണ്, ഖസാക്കിലെ ദൃഷ്ടാന്തങ്ങളുടെ ദുരന്ത നായിക!

മഞ്ഞളുപോലെ ചോരവാർന്ന ശരീരം ഒരു കാലത്ത് സാമാന്യം സമൃദ്ധമായിരിക്കണം എന്നു രവിക്ക് തോന്നി, പരന്നു വിളറിയ കവിളുകളിലും, കണ്ണിനടിയിലും പാടുകളുണ്ടായിരുന്നു. അരിവയ്ക്കാൻ സഹായിച്ച ചാന്തുമ്മയോട് അവിടെ നിന്ന് ആഹാരം കഴിക്കാൻ രവി ആവശ്യപ്പെട്ടു, അതവൾക്ക് വലിയ സഹായമായി. അങ്ങനെ അവളും അവളുടെ രണ്ടുകുട്ടികളും ഞാറ്റുപുരപ്പറമ്പിലെ സ്ഥിരം കാഴ്ച്ചയായി. മകൻ കുഞ്ഞുനൂറിനെ സ്ക്കൂളിൽ ചെർത്തു, അവനോടൊപ്പം കുഞ്ഞുമകൾ ചാന്തുമുത്തുവിനും മാധവന്നായരെക്കൊണ്ട് കുപ്പായം തുന്നിക്കാൻ രവി തയ്യാറായപ്പോൾ നാലു വയസ്സുകാരി പറഞ്ഞു

"മാണ്ട, തെക്കന് കൊത്ത്താ മതി"

അതെന്താ ചാന്തുമുത്തൂന് കുപ്പായം വേണ്ടേ" രവി തിരക്കി

അവൾ മറുപടി നൽകി

"തെക്കമ്പൽതാകട്ടെ"

ആ ചെക്കൻ വലുതാകേണ്ടതിൻ്റെ ആവശ്യം രവി പലപ്പോഴും കേട്ടു.

മണ്മണ്ടകളിൽ കഞ്ഞി വിളമ്പി മൂന്നുപേരും അത്താഴത്തിനിരുന്നാലും ചാന്തുമുത്തു തൻ്റെ മണ്ടയിൽ നിന്നും വറ്റുപിടിച്ചെടുത്ത് സഹോദരൻ കുഞ്ഞുനൂറുവിനു കൊടുക്കും, എന്നിട്ട് പറയും

"ഉമ്മാ തെ്ക്കൻ ബെക്കം ബല്താകട്ടെ"

നാലുവയസ്സുകാരിയുടെ എട്ടുവയസ്സുകാരനോടുള്ള സ്നേഹവും കരുതലും കണ്ട് ചാന്തുമ്മയും പറയും

" ബൽതാകട്ടെ മക്ളെ, എൻ്റെ മക്ളിൻ്റെ കഷ്ടം തീരട്ടെ"

"എപ്പൊ വല്താകുമുമ്മാ? അവൾ തിരക്കും

"ഒരു പെര്നാള് കളിഞ്ചാ വല്താക്ക് കണ്ണേ"

"പെര്നാള് എപ്പക്കളിയുമ്മാ?"

"നാല് വാവ് കളിഞ്ചാ കണ്ണേ"

ആ ഉമ്മയും മകളും കുഞ്ഞുനൂറിൻ്റെ വളർച്ചയ്ക്കായി കാത്തിരുന്നു.

നിറച്ച മൺകുടം ഒക്കത്തുവച്ച് ചാന്തുമ്മ മുന്നിലൂടെ നടന്നുപോകുമ്പോൾ രവി ആ ഉടലിൻ്റെ ദൈർഘ്യം അളന്നു, നിറകുടത്തിനിടയിൽ സ്വൽപ്പമൊടിഞ്ഞ ആ ഇടുപ്പ് ആ ദൈർഘ്യത്തെ കൂടുതൽ വെളിപ്പെടുത്തി, ഇഴപറിഞ്ഞ കാച്ചിയിൽ ഈറനായിടത്ത് നീണ്ടകാലുകളുടെ ദൃഢരേഖകൾ തെളിഞ്ഞതവൻ കണ്ണെടുക്കാതെ നോക്കിയിയിരുന്നു. ദിവസങ്ങൾ കഴിയും തോറും ചാന്തുമ്മയുടെ കവിളിലെയും കൺതടങ്ങളിലേയും പാടുകൾ മാഞ്ഞുകൊണ്ടിരുന്നു, അവിടെ തുടിപ്പും പ്രസരിപ്പും കൂടിക്കൂടി വന്നു.

ഖസാക്കിലെ രവി ബ്രഹ്മചാരിയാണ്, അതിനാൽത്തന്നെ കണ്ണിനാൽ മൊത്തിക്കുടിച്ചതല്ലാതെ മടങ്ങിയെത്തിയ ചാന്തുമ്മയുടെ പൂക്കാലം നുകരാൻ രവി ധൈര്യപ്പെട്ടില്ല. എങ്കിലും ഒരാണിൻ്റെ കണ്ണിലെ പൂത്തിരി കാണാൻ പെണ്ണിനു പ്രത്യേക പരിശീലത്തിൻ്റെ ആവശ്യം ഉണ്ടായിരുന്നില്ല!

എന്നാൽ എല്ലാം തകിടം മറിച്ചുകൊണ്ട് ശിവരാമൻനായർ വീണ്ടുമെത്തി.

"നമ്മുടെ ധർമ്മാധർമ്മാദികളില്ലേ മാഷേ.. ഞിങ്ങള് ആ മാപ്ലേച്ച്യേ ഇബടെ പാർപ്പിച്ചത് ശരിയായലാ"

"ഇതെന്തേ ഇങ്ങനെ ധരിക്കാൻ?"

രവി തിരക്കി

"ബൗദ്ധച്ച്യേ പാർപ്പിച്ചൂന്നങ്ങട് സമ്മതിക്കീൻ"

നായർ വാശി പിടിച്ചു. പിന്നെ പിണങ്ങിപ്പോയി. ഭാര്യ നാരായണിയുടേയും കൂപ്പുവച്ചൻ്റേയും ഓർമ്മകൾ നശിപ്പിക്കാൻ സ്ക്കൂളാക്കിയ ഞാറ്റുപുര ഇപ്പോൾ അവിഹിതങ്ങളുടെ കൂത്തരങ്ങാണെന്ന് നായരെ പിരികേറ്റിയത് സാക്ഷാൽ കുപ്പുവച്ചൻ തന്നെയായിരുന്നു, അതു മറ്റൊരു പ്രതികാരം, അങ്ങനെ നായരിപ്പം ജയിക്കണ്ടാ!

പിറ്റേന്ന് ഒഴിവുദിവസമായിരുന്നു, ചാന്തുമ്മ ചോറുവയ്ക്കാൻ വന്നപ്പോൾ രവിയും താഴവാരത്തേയ്ക്ക് ചെന്നു കട്ടിലിലിരുന്നു, രവിയുടെ നേർക്ക് നോക്കാതെ താഴ്വാരത്തിൻ്റെ മൂലയിൽ ചാന്തുമ്മ സ്റ്റൗ കത്തിച്ചു.

"ചാന്തുമ്മ ഇങ്ങട് വരൂ" രവി വിളിച്ചു.

അവൻ്റെ കണ്ണിലെ പൂത്തിരി ശ്രദ്ധിച്ചിരുന്ന അവൾ ആ വിളി പ്രതീക്ഷിച്ചിരുന്നതുപോലെ രവിയുടെ മുമ്പിൽ വന്നു നിന്നു. അവനിരിക്കാൻ പറഞ്ഞപ്പോൾ നിലത്തിട്ട തടുക്കപ്പായിൽ ഇരുന്നു.

ശിവരാമൻനായർ പറഞ്ഞ കാര്യം അവനവളോട് പറഞ്ഞു, അവളെ രവി കൂടെ തമസിപ്പിച്ചിരിക്കുന്നുവെന്ന് കുപ്പുവച്ചൻ പറഞ്ഞ കാര്യം അവൾക്കും അറിയാമായിരുന്നു, അതിനാൽ കാര്യമായി ഏശിയില്ല. എങ്കിലും രവി ഒരു ചൂണ്ടയെറിഞ്ഞു

"കുപ്പുവച്ചൻ എന്തിനാണങ്ങനെ പറഞ്ഞത്?"

ആ ചോദ്യത്തിനുത്തരം അവളുടെ സ്വഭാവശുദ്ധിയിൽ ചെന്നുനിൽക്കുമെന്ന് തിരിച്ചറിഞ്ഞ ചാന്തുമ്മ പോകാനൊരുങ്ങി

"അട്പ്പ് കെട്ടാച്ച്, നാമ്പോയി കൊള്ത്തട്ടെ"

ഒരു ചില്ലോടിലൂടെ താഴോട്ടുതെളിഞ്ഞ വെളിച്ചത്തിൽ ചാന്തുമ്മയുടെ മുഖം രവി കണ്ടു, വിളർത്ത തൊലിയിലൂടെ വെളിച്ചത്തിനൊപ്പം അവൻ്റെ കണ്ണുകളും താഴോട്ടിറങ്ങിയപ്പോൾ ആ മുഖം ചുവന്നു പ്രസരിച്ചു.

രവിക്ക് ഈ കാലത്തിനിടയിൽ ഖസാക്കിലെ ഒരു മാതിരിക്കഥകളൊക്കെ അറിയാം, അതിൽ ചാന്തുമ്മയുടെ കഥയും പെടും; അവളോളം നല്ലവളും, ദൗർഭാഗ്യം ഉള്ളവളുമായ ഒരുവൾ ഖസാക്കിൽ വേറെയില്ല എന്നവനു തോന്നിയിരുന്നു. അതിനാൽത്തന്നെ അവളെക്കൊണ്ട് അവളുടെ കഥ പറയിച്ചാൽ അതിലൊരു പഴുതുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു.

"ചാന്തുമ്മേടെ രാവുത്തര് മരിച്ചിട്ട് എത്ര കാലായി?"

"നാല് വര്ശം, ഇന്ത ചാന്ത്മുത്തുവെ പെറ്റപോത്.."

അവിടെ പുളിയിലെ പോതിയുടെ കഥ ചുരുൾ വിടർന്നു

ഒരക്ഷയവടത്തെപ്പോലെ പടർന്നുയർന്നു നിന്ന ആ പുളിയുടെ ചുവട്ടിൽ പണ്ട് ഒരു കണിയാരപ്പണിക്കരും അയാളുടെ മകളും താമസിച്ചിരുന്നു. ഒട്ടകങ്ങൾക്ക് വെള്ളം തേടി അവിടെ വന്ന ഈസ്റ്റിന്ത്യാകമ്പനിയുടെ വെള്ളപ്പട പെണ്ണിനെ ബലാത്സംഗം ചെയ്തു, പുളിഞ്ചോട്ടിൽ അവളുടെ ശവം കിടന്നു. കിഴക്കൻമലകളിലേയ്ക്ക് യാത്രയായ ആ പട്ടാളക്കിരുടെ തൊകൽച്ചട്ടകളിൽ കരിന്തേൾ നുഴഞ്ഞുകയറി, പാമ്പുകൾ ഒട്ടകങ്ങളുടെ കണങ്കാലിൽ കൊത്തി, വെള്ളപ്പട നശിച്ചു. പണിക്കത്യാരുടെ പ്രേതം പ്രതികാരം തീർത്ത് പുളിങ്കൊമ്പിൽ കുടിപാർത്തു, പുളിങ്കൊമ്പത്തെ ഭഗവതിയെ ഖസാക്കിലെ ചാരിത്ര്യവതികൾ അവരുടെ ഭരദേവതയാക്കി.

കാലം ചെന്നിട്ടും പുളിമരം ശോഷിച്ചില്ല, പിടിച്ചുകയറാനാവാത്തവിധം അതിൻ്റെ തടിക്ക് കനംവച്ചു, പ്രാചീനമായ പായലുകൾ അതിന്മേൽ പാടുകൾ വരച്ചു, കൊമ്പുകൾ മാനം മുട്ടെ വളർന്നു, ഇണർപ്പുകളിൽ ഉഗ്രവിഷമുള്ള പാമ്പെറുമ്പുകൾ കൂടുവച്ചു. എങ്കിലും അതിന്മേൽ കയറാൻ പേടിക്കേണ്ടതില്ല, പെണ്ണുങ്ങൾ ചാരിത്ര്യവതികളെങ്കിൽ അവരുടെ കെട്ടിയോന്മാരുടെ മുന്നിൽ പാമ്പെറുമ്പുകൾ വഴിമാറും, പായൽ അവർക്ക് വഴുക്കില്ല. പുളിങ്കൊമ്പിലെ പോതി ചാരിത്ര്യവതികളെ കാക്കുന്നവളാണ്, എന്നിട്ടും ഖസാക്കിലെ പുളിപറിക്കാർ പോലും ആ മരം കയറാൻ ധൈര്യം കാട്ടിയില്ല.

ആ പുളിയുടെ ചുവട്ടിൽ നിന്നാണ് നലുവർഷം മുമ്പ് ചാന്തുമ്മയുടെ കെട്ടിയോൻ മേലോട്ട് നോക്കി, വിളഞ്ഞകണ്ടം പോലെ കായ്ച്ചിരിക്കുന്ന പുളിങ്കൊമ്പിൽ വേഘങ്ങൾ വിശ്രമിക്കുന്ന ചേലിൽ കായകൾ കണ്ടത്. ചൂടത്തളപ്പിട്ട് അയാൾ പിടിച്ചു കയറി, ചാന്തുമ്മയുടെ ചാരിത്യശുദ്ധിയിൽ ലേശം പോലും സംശയമില്ലാത്ത അയാൾക്ക് മുന്നിൽ പാമ്പെറുമ്പുകൾ വഴിമാറേണ്ടതാണല്ലോ!

പിറ്റേന്ന് ഖസാക്കുകാർ പുളിഞ്ചോട്ടിലെത്തിയപ്പോൾ, അയാൾ അവിടെ ചിതറിക്കിടക്കുകയയിരുന്നു, പാമ്പെറുമ്പുകളുടെ വിഷമേറ്റ് കയ്യും കാലും തലയും വീങ്ങിയിരുന്നു. മലർക്കെ മിഴിച്ച കണ്ണുകളിലും ഗുഹ്യപ്രദേശത്തും അപ്പോഴും പാമ്പെറുമ്പുകൾ തടിച്ചു പറ്റിനിന്നു.

ചാന്തുമ്മയുടേത് വെറും വൈധവ്യം ആയിരുന്നില്ല, പോതിയുടെ പുളിയിൽ നിന്നും വീണു ചത്തവൻ്റെ പെണ്ണ്! അതിനൊരർത്ഥമേ ഖസകിലുണ്ടായിരുന്നുള്ളൂ, പിഴച്ചവൾ. അവളുടെ അത്ത തങ്ങളു പീക്കിരി മകളുടെ സ്വഭാവദൂഷ്യത്തിൻ്റെ പാപഭാരം പേറി അന്നു നാടുവിട്ടു, ആളൊഴിഞ്ഞ മലഞ്ചെരുവുകളിൽ ഷെയ്ഖിൻ്റെ മൊഴികൾ പാടിക്കൊണ്ടയാൾ അലഞ്ഞു.

അവൾ ഒറ്റപ്പെട്ടു, അവരുടെ കുടിൽ മേയാൻ പോലും ആരും സഹായത്തിനെത്തിയില്ല, പുതുമഴ വരുമ്പോൾ ഇടിമിന്നലിൻ്റെ നീലവെളിച്ചമത്രയും അകത്തേയ്ക്കടിച്ചു, അവിടെയാണ് അവരുടെ ഉയർത്തെഴുപ്പേൽപ്പിന്, രക്ഷകനായി കുഞ്ഞുനൂറ് വളർന്നു വലുതാകാൻ ആ അമ്മയും മകളും കാത്തിരുന്നതും, തെ്ക്കൻ്റെ വളർച്ചയ്ക്കായി ചാന്തുമുത്തു എല്ലാം മാറ്റിവച്ചതും.

താഴവാരത്തിൽ രവിയും ചാന്തുമ്മയുമിരുന്നു, പുളിമരത്തിൻ്റെ കഥപറഞ്ഞു തീർന്നപ്പോൾ അവൾ മുഖം കുനിച്ചു. ആ കഥ അവളെക്കൊണ്ടുതന്നെ പറയിച്ചതിൽ ഇരുണ്ട കൃതാർത്ഥത അല്ലെങ്കിൽ ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്ന വാസനാവൈകൃതം അവനിൽ നിറഞ്ഞുനിന്നു. അതിൻ്റെ പാരമ്യത്തിൽ അവനാ ചോദ്യമെറിഞ്ഞു

"നേരായ്ര്ന്നോ? ഭഗവതിയെ തീണ്ട്യേത്?"

ചാന്തുമ്മ മറുപടി പറഞ്ഞില്ല, നീ ശരിക്കും പിഴയായതിനാലാണോ നിൻ്റെ കെട്ട്യോൻ മരിച്ചത്? എന്നാണ് ചോദ്യത്തിൻ്റെ വ്യംഗ്യം!

കഠിനമായ ദേഷ്യത്തോടെ അവൾ രവിയെ നോക്കി, പിന്നെയും മുഖം കുനിച്ചവൾ ഇരുന്നു. പെട്ടെന്ന് താടിക്കടിയിൽ കൈപ്പടം വച്ച് രവി അവളുടെ മുഖം പിടിച്ചുയർത്തി. ചാന്തുമ്മ കരയുകയായിരുന്നു, അയാളവളുടെ കണ്ണീർ തുടച്ചു. കൺതടങ്ങളിൽ പതിഞ്ഞ കൈ കവിളിലൂടെ, ചെവിക്ക് പുറകിൽ മുടിയിലൂടെ സഞ്ചരിച്ചതല്ലാതെ രവി പിൻവലിച്ചില്ല. അയാൾ അവളെ പിടിച്ചുയർത്തി തനിക്കൊപ്പം കട്ടിലിൽ ഇരുത്തി, അവനിലേയ്ക്ക് വലിച്ചടുപ്പിച്ചു.

ചാന്തുമ്മ കുതറി പിടി വിടീച്ചു, അതത്ര എളിപ്പമായിരുന്നില്ലെങ്കിലും, അവൾ കിതച്ചു, എണീറ്റ് താഴ്വാരത്തിൻ്റെ ചുവരു ചാരിനിന്നുക്കൊണ്ട് അവൾ ചോദിച്ചു

"ഓഹോ.. ഇതിനായിരുന്നോ?"

രവി ചൂളി.. വല്ലായ്മ തോന്നി, ആദ്യം അവൾ പിഴച്ചവളാണെന്ന് സ്ഥാപിക്കുക, പിന്നീട് പൊതുസ്വത്തിനോട് എന്തുമാകാമല്ലോ? എന്ന അയാളുടെ കുബുദ്ധിയാണവൾ പൊളിച്ചത്, അതവൾക്ക് പുത്തരിയല്ല, കഴിഞ്ഞ നാലു വർഷങ്ങളായി അവൾ അതനുഭവിക്കുന്നു; കെട്ട്യോൻ്റെ ജീവനെടുത്ത പിഴച്ചവൾ, ഒറ്റപ്പെട്ടവൾ, അതൊന്നു മാറാനാണ് ചെക്കൻ വളർന്നു വലുതാകാൻ മകൾക്കൊപ്പം അവളും കാത്തിരുന്നത്.

അവൾ പുറത്തേയ്ക്ക് പോയി, രവി അവിടെത്തന്നെയിരുന്നു, അവളുടെ കണ്ണുകളെ നേരിടാനാവാതെ, വെടക്കാക്കി തനിക്കാക്കൽ പൊളിഞ്ഞ ജാള്യതയിലും പുളിങ്കൊമ്പത്തെ പോതിയോടും അവളുടെ പാമ്പെറുമ്പുകളോടും അവനു കൃതജ്ഞത തോന്നി!

കുറച്ചുസമയം കഴിഞ്ഞ് അവൾ തിരിച്ചുവന്നു രവിയുടെ അരികിൽ കട്ടിലിലിരുന്നു, അവൻ്റെ ചുമലിൽ കൈവച്ചുകൊണ്ട് പറഞ്ഞു

"ഉങ്കള്ക്ക് തെരിയാത് .. ചിന്ന കൊളന്തകളുടെ നോവ്"

രവിക്ക് എല്ലാം വ്യക്തമായി, പുറത്ത് കുഞ്ഞുനൂറുവും ചാന്തുമുത്തുവും കളിക്കുന്ന പാട്ടും വിളിയും ഇപ്പോൾ കേൽക്കുന്നില്ല, കീലിട്ടിട്ടില്ലാത്ത റോഡിലെ ഭാരവണ്ടിച്ചക്രങ്ങളുടെ ഞെരുക്കം മാത്രം കേൾക്കാം.

രവിയുടെ കൈ അവളുടെ ചുമലിൽ നിന്നും താഴോട്ടു തടഞ്ഞു, അവൾ ചേർന്നിരുന്നു, മാറിടങ്ങൾ തമ്മിലമർന്നു, രവിയുടെ മാംസദാഹമുണർന്നു, അതവളിൽ പടർന്നുപന്തലിക്കുമ്പോഴും ചാന്തുമ്മയുടെ മുഖത്ത് നിരുന്മേഷമായിരുന്നു. റോഡിലെ ഭാരവണ്ടിച്ചക്രങ്ങളുടെ ഞെരുക്കവും കേൾക്കാതെയായി.. അതിലും ഉച്ചത്തില്‍ താഴ്വാരത്തിനുള്ളിലെ ഞെരുക്കങ്ങൾ നിറഞ്ഞുനിന്നു.

"ഉമ്മാ" വിളിയുമായി കുഞ്ഞുനൂറ് താഴവാരത്തിൽ എത്തുമ്പോഴേയ്ക്കും രവിയും ചാന്തുമ്മയും എണീറ്റുകഴിഞ്ഞിരുന്നു.

"നാൻ പോണൂ"

തെറ്റു ചെയ്യാതിരുന്നിട്ടും, ഒരിക്കൽ പോലും തുളസിയില തെറ്റ് വയ്ക്കേണ്ടി വരാതെ ജീവിച്ചിട്ടും തന്നെ ശിക്ഷിച്ച പുളിങ്കൊമ്പിലെ പോതിയോടും അവളുടെ പാമ്പെറുമ്പുകളോടും പ്രതികാരം ചെയ്ത സംതൃപ്തിയോടെ അവൾ യാത്ര പറഞ്ഞുപോയി, ദേഹിയുടെ വിശപ്പടങ്ങിയ ആ ദിവസം ദേഹത്തിന്റെ വിശപ്പകറ്റാൻ ചോറു വച്ചില്ല!

സൗരയൂഥനായകൻ - ഭാഗം 3

ഏകാദ്ധ്യാപകവിദ്യാലയത്തിനു പിന്നിലെ കാണാത്ത പ്രതികാരങ്ങളുടെ കഥകളാണ് നമ്മൾ പരിശോധിച്ചുകൊണ്ടിരുന്നത്, നൈസാമലിയോട്, ഒരുപക്ഷേ മൈമൂനയോടും, മൊല്ലാക്ക ചെയ്ത ക്രൂരത നമ്മൾ മനസ്സിലാക്കിയല്ലോ..

മൈമൂനയുടെ നിക്കാഹിന്റന്നു ഖസാക്കും കൂമൻകാവും വിട്ടുപോയ നൈസാമലിയെ പിന്നീടൊരു വർഷത്തേയ്ക്ക് ആരുംതന്നെ കണ്ടിട്ടില്ല.

അലിയുടെ ബീഡിഫാക്ടറിയിലെ തൊഴിലാളികൾ ഒരാഴ്ച്ച മുതലാളിയെ കാത്തിരുന്നു, പിന്നീട് അതടച്ചുപൂട്ടി ഒരുവൻ അത്തരുടെ കമ്പനിയിലും മറ്റവൻ കള്ളുവാറ്റുന്ന ജോലിയിലും ചേർന്നു.

തെറുത്തുവച്ചിരുന്ന ബീഡിക്കൂമ്പാരം പീഡികയുടമസ്ഥൻ വാടകയിനത്തിൽ വരവുവച്ചു.

ഒരുവർഷത്തിനിപ്പുറം നീണ്ടു ജടപിടിച്ച മുടിയുമായി നൈസാമലി കൂമൻകാവിൽ പ്രത്യക്ഷപ്പെട്ടു. ഒന്നും സംഭവിക്കാത്തമാതിരി അത്തരുടെ അടുക്കൽ ചെന്നു

"നാൻ മറുപടിയും ഉങ്ക കമ്പനിയിൽ ശേരട്ടമാ?"

എന്നു തിരക്കി, അത്തരു ചോദിച്ച ഒരു ചോദ്യത്തിനും വ്യക്തമായ മറുപടി നൽകിയതുമില്ല.തൻ്റെ കമ്പനിക്കെതിരേ കമ്പനി തുടങ്ങി മതിലുകളിൽനിറഞ്ഞ പരസ്യങ്ങളിൽ ധാർഷ്ഠ്യംനിറഞ്ഞ ചിരിയോടെ ഇരുന്നവൻ ഇതാ കാൽക്കൽ.. ഇതിനപ്പുറം എന്ത് ആനന്ദമാണ് അത്തരിനു വേണ്ടത്? എന്നാലും സുഹറാ...

"മരിയാദയ്ക്ക് പണി ശെയ്തുക്കോ.. അന്ത ലൊട്ടുലൊടുക്ക് ബിശയം കളഞ്ചുക്കോ"

എന്ന താക്കീതോടെ അത്തര് നൈസാമലിയെ ജോലിക്ക് തിരികെച്ചേർത്തു. എന്നാലന്ന് വീട്ടിലെത്തിയ അത്തരെ വരവേറ്റത് സൊഹറാബിയുടെ സുഖകരമല്ലാത്ത ചോദ്യമായിരുന്നു

"അന്ത ചെക്കൻ തിരുമ്പി വന്തതാ?"

അത്തരുടെ നിലതെറ്റി

"ഥൂ.. ഇനക്കെന്നടീ അതി?"

എന്ന അട്ടഹാസത്തിൽ എല്ലാം ഉണ്ടായിരുന്നു.

അത്തരുടെ കമ്പനിയിൽ ബീഭത്സമായ ആവേശത്തോടെ ഒരു യന്ത്രംകണക്കെ അവൻ ബീഡിതെറുത്തുകൂട്ടി; അത്തരുടെ പക ആ ബീഡിക്കൂമ്പാരത്തിനുമുന്നിൽ അലിഞ്ഞുതുടങ്ങി. അപ്പോഴാണ് നൈസാമലിയുടെ താമസസ്ഥലത്ത് ആ ബോർഡ്ഡ് തൂങ്ങിയത് "കൂമൻകാവ് ബീഡിത്തൊഴിലാളി യൂണിയൻ"!

അത്തരിൻ്റെ 10 പണിക്കാരിൽ 7 പേരും യൂണിയനിൽ ചേർന്നു, പാലക്കാട്ടുനിന്നും എത്തിയ സഖാക്കൾ സ്റ്റഡിക്ലാസ്സെടുത്തു, ആ വർഷം ജനുവരി 28 നു യൂണിയൻ ലെനിൽ ദിനമാചരിച്ചപ്പോൾ നൈസാമലി മുഷ്ടിചുരുട്ടി വിളിച്ചു

"എല്ലാ രാജ്ജിയങ്ങളിലൈയ് ഒഷപ്പാളികളേ.. സങ്കടിക്കുവിൻ"!!!

യൂണിയനുമായുള്ള മൽപ്പിടുത്തം അത്തരിനു പുത്തരിയായിരുന്നില്ല, മതധ്വംസനമാണെന്ന് മുസ്ലീം ലേബർ യൂണിയനും, അട്ടിമറിയും വിദേശ നുഴഞ്ഞുകയറ്റവുമാണെന്ന് കോൺഗ്രസ്സുകാരും തീർത്തുപറഞ്ഞു.

എല്ലാം ഖസാക്കിലിരുന്ന് മൈമൂനയും അറിയുന്നുണ്ടായിരുന്നു, കൂമൻകാവിലേയ്ക്ക് ചക്കര കടത്തുന്ന തങ്കിയാണ് കഥകൾ എത്തിക്കുന്നത്..

"നൈസാമണ്ണൻ ജാഥകൾ നയിക്കുന്നു, കാവുപറമ്പിൽ ചേരാറുള്ള യോഗങ്ങളിൽ പ്രസംഗിക്കുന്നു, അതും മിക്ഷ്യൻ വെച്ച്ട്ടാണ്, വലിയ്ക്കനെ പറയിണ മിക്ഷ്യൻ"

ഒടുവിൽ അനിവാര്യമായത് സംഭവിച്ചു അത്തരുമുതലാളി നൈസാമലിയെ പിരിച്ചുവിട്ടു, അതോടെ പണിമുടക്കം ആരംഭിച്ചു. അതിൻ്റെ അലയൊലികൾ അങ്ങ് ഖസാക്കിലുമെത്തി, ഒരു ഖസാക്കുകാരൻ മറ്റൊരു ഖസാക്കുകാരനെതിരെ പോരാടുന്നത് അവരിൽ കൗതുകം ജനിപ്പിച്ചു.

വേവട പിടിപ്പിച്ച സ്റ്റാലൻ്റെ വർണ്ണപടവും ഖുറാനും പേറിക്കൊണ്ട് നൈസാമലി ഘോഷയാത്രകൾ നയിച്ചു, കൂമൻ കാവിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി

"ആങ്കളോ അമേരിക്കൻ ചൊരണ്ടൽ നസിക്കട്ടെ.. മര്തകൻ എം. അത്തര് മൂറതാബാത്.. ഇങ്കിലാ സിന്താബാത്"

പണിമുടക്കം അഞ്ചാംദിവസമായപ്പോൾ നിറംമാറി, അത്തര് ഒരു വാളണ്ടിയറെ തല്ലിപ്പരിക്കേൽപ്പിച്ചത് നീതിക്കും വ്യവസ്ഥയ്ക്കും വേണ്ടിയായിരുന്നു, അതിനു പോലീസെത്തി തന്നെ അഭിനന്ദിക്കുമെന്നയാൾ കരുതി. പക്ഷേ വർഗ്ഗബോധമില്ലാത്ത പോലീസുകാർ അത്തരിനേയും നൈസാമലിക്കൊപ്പം ആമം വച്ച് പാലക്കാട്ട് കൊണ്ടുപോയി ജയിലിലിട്ടു.

പാലക്കാട്ടെ വലിയൊരു ബീഡിക്കമ്പനിയായ "പൂനൈ എലി അമൈതി അതൃമാൻ ഫോട്ടോ" അതിൻ്റെ പിന്നിൽ കളിച്ചില്ലേ? എന്നു സംശയിക്കേണ്ടിയിരിക്കുന്നു, കാരണം അവർ അത്തരിൻ്റെ അസാന്നിദ്ധ്യം മുതലെടുത്ത് ഒരു ശാഖ കൂമൻകാവിൽ തുറന്നു. അതോടെ അത്തരിൻ്റെ കമ്പനി അവസാനിച്ചു ഒപ്പം പണിമുടക്കവും , ശ്വാസം നിലച്ചപ്പോൾ ഓടക്കുഴൽ താനേ നിലച്ചതുപോലെ!

പാലക്കാട്ടെ ജയിൽ മുറിയിൽ തല്ലുകൊണ്ടവശനായി കിടന്ന നൈസാമലിയെ കാത്തിരിക്കുന്നത് കനപ്പെട്ട കുറ്റങ്ങളുടെ വിചാരണയും ശിക്ഷയുമാണ്. രാഷ്ട്രത്തിനെതിരെ യുദ്ധപ്രഖ്യാപനം, ഹിംസാത്മകമായ മാർഗ്ഗത്തിലൂടെ ഭരണത്തെ അട്ടിമറിക്കുവാൻ ശ്രമം, കൊലപാതകത്തിനു പ്രേരണ, അങ്ങനെ പലതും. പേശികളിലും, സന്ധികളിലും എല്ലുകളിലും എല്ലാം സഹിക്കാൻ കഴിയാത്ത വേദന, എങ്കിലും ബോധം തെളിയുമ്പോൾ അലിയുടെ മനസ്സിൽ ആ ഒരു ചോദ്യമേയുണ്ടായിരുന്നുള്ളൂ

"അള്ളാപ്പിച്ചമൊല്ലാക്കയും താനുമായുള്ള യുദ്ധത്തിൽ പോലീസിനെന്തുകാര്യം?"

മൊല്ലാക്കയ്ക്കെതിരായി ചെയ്ത യുദ്ധം രാജ്യദ്രോഹത്തിലെത്തിയ കാര്യം ബോധമനസ്സിൽ നിറഞ്ഞപ്പൊൾ അലി നേരംപുലർന്നാദ്യം കണ്ട പോലീസുകാരനോടു പറഞ്ഞു

"ഇസ്പെറ്റരെജമാനോട് ഒന്ന് ശംശാരിക്കാൻണ്ട്"

ഇൻസ്പെക്ടറുടെ മുന്നിലെത്തിയ നൈസമലി പറഞ്ഞു

"എജമാ, ഞമ്മൾ ഇതീന്നൊക്കെ വ്ടാണ്"

ഇൻസ്പക്ടർ തടവുകാരൻ്റെ മുഖത്തു നോക്കി ചോദിച്ചു

"ഈ ബുദ്ധി നേർത്തെ തോന്നായിർന്നില്ലേ?"

അതിനു നൈസാമലി പറഞ്ഞ മറുപടി ഭൗതികവാദിയായ കമ്മ്യൂണിസ്റ്റുകാരൻ്റേതായിരുന്നില്ല, തികച്ചും ആത്മീയവാദിയുടേതായിരുന്നു.

"എല്ലാം മായയാക്ക് എജമാ, ഇന്നലെ രാത്രി ഞമ്മണ്ടട്ത്ത് മൂപ്പരു വന്നു"

ഇൻസ്പക്ടർ ഞെട്ടി

"മൂപ്പരോ? ലോക്കപ്പിലോ?"

"അതേ സെയ്യദ് മിയാൻ ശൈക്ക് തങ്ങള്"

അലി ഉത്തരം നൽകി.

ഇൻസ്പെക്ടർ ഹെഡ്കോൺസ്റ്റബിളിനോട് ചോദിച്ചു

"ആരാത് രാമൻ നായരേ, പാതിരാത്രി ഇതിനകത്ത് കയറിയത്?"

അതിനും മറുപടി പറഞ്ഞത് അലിയാണ്

"എജമാ, അതൊര് ജിന്നാക്കും, ഫ്രേതം"

ഇൻസ്പെക്ടർക്ക് ഏതാണ്ട് കാര്യം പിടികിട്ടി, അദ്ദേഹം ഏഡ്ഡങ്ങത്തെയോട് പറഞ്ഞു

"ഞാനിവന്മാരോട് എത്രപറഞ്ഞതാ, തലേലും വർമ്മത്തും തല്ലരുതെന്ന്! വർമ്മത്ത് തല്ലിയാൽ ചത്തുപോകും, തലേൽ തല്ലിയാൽ ഇതുപോലെ വട്ടാകും"

മാനസാന്തരം വന്ന അലിയെ കസേരയിലിരുത്തി, ഭരണഘടനയ്ക്ക് കീഴടങ്ങി നടന്നോളാമെന്നും, വിദേശശക്തികളുടെ ചട്ടുകമാവില്ലെന്നും ഒരു മാപ്പപേക്ഷ ഇൻസ്പക്ടർതന്നെ തയ്യാറാക്കി അലിക്ക് ഒപ്പിടാൻ നൽകി.

ഇടത്തെ പെരുവിരൽ പതിപ്പിച്ച അലി ഒന്നേ ആവശ്യപ്പെട്ടുള്ളൂ, പേരിൻ്റെ കൂടെ ഖാലീന്ന് കൂടി ചേർക്കണം. അതെന്തിനെന്ന ചോദ്യത്തിനു

"ഞമ്മൾ ഇന്നു പെലകാലം തൊട്ട് സെയ്യദ് മിയാൻ ശൈയ്ഖിൻ്റെ ഖാലിയാരാണ്, അതാണ് മൂപ്പരിൻ്റെ നിശോകം"

എന്ന മറുപടി നൽകി.

ആ നിയോഗം അങ്ങനെ ഖാലിയാരായി നൈസാമലി ഖസാക്കിലെത്തിച്ചു, ചെതലിയുടെ കൊടുമുടിയിൽ ജിന്നിനും ഇഫിരീത്തിനും, മലിക്കുകൾക്കുമൊപ്പം ഒന്നു പറന്നുനോക്കിയെങ്കിലും താഴേയ്ക്ക് പതിച്ച് കാല്മുട്ടിലും നെറ്റിയിലും വാരിയിലും പരുക്കേറ്റു.

രാത്രിയിലൂടെ മൂളിപ്പോകുന്ന അലൗകികസ്വരവുമായി ഷെയ്ഖുതമ്പുരാൻ്റെ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് നൈസമലി ഇരുളടഞ്ഞ രാജാവിൻ്റെ പള്ളിയിലേയ്ക്ക് നുഴഞ്ഞുകയറി. അതുകണ്ട ഖസാക്കിലെ കാരണവന്മാർ പരസ്പരം മന്ത്രിച്ചു

"നിശോകം"!

രാജാവിൻ്റെ പള്ളിയിൽ നിന്നും നൈസാമലി പുറത്തുവരുന്നത് ആരും കണ്ടിട്ടില്ല, ചതുപ്പിലെ മീസാൻ കല്ലുകൾക്കിടയിൽ ചിലപ്പോൾ മാത്രം ഒരു നിഴലുപോലെ അവനെ കണ്ടവരിൽ മൈമൂനയും ഉൾപ്പെടുന്നു.

പക്ഷേ ചതുപ്പിൻ്റെ അതിരോളം ചെല്ലാൻ അധികമാരും ധൈര്യപ്പെട്ടില്ല, ചെന്നവർ അവിടെ എരിഞ്ഞ ചന്ദനത്തിരിയുടെ അസംഖ്യം കുറ്റികളും, വിതറിയ മഞ്ഞൾപ്പൊടിയും, കണ്ണുചൂഴ്ന്നെടുത്ത പെരുച്ചാഴിത്തലകളും, വെടിമരുന്നുകത്തിക്കരിഞ്ഞ ചതുപ്പുമണ്ണും കണ്ട് ഭയാദരങ്ങളോടെ പറഞ്ഞു

"തൃഴ്ട്ടാന്തം".

ദൃഷ്ടാന്തം പലതും കണ്ടെങ്കിലും ഖാലിയാരെ ഖസാക്കുകാർ നേരിട്ടുകാണുന്നത് അള്ളാപ്പിച്ച മൊല്ലാക്ക ഏകാദ്ധ്യാപക വിദ്യാലയത്തിനെതിരെ പഞ്ചായത്ത് കൂട്ടിയ ദിവസമായിരുന്നു. നടുപ്പറമ്പിൽ നിലപാടുകൊണ്ട് അലി അറിയിച്ചു

"ഹോജരാജാവായ തമ്പുരാൻ്റെ ഉടയവനായ ഷൈയ്ഖ് തങ്ങളുടെ ഉപാസകനായി, ഖാലിയാരായി , ഞാനിതാ ഖസാക്കിലേയ്ക്കു തിരിച്ചു വന്നിരിക്കുന്നു"
അതു മൊല്ലാക്കായും ഖാലിയാരും തമ്മിലുള്ള നേർക്കുനേർ യുദ്ധത്തിനു വഴിതുറന്നു.

മൈലാഞ്ചിത്താടിക്കാരായ കാരണവന്മാർ ഇരുവരേയും കേട്ട് ആശയക്കുഴപ്പത്തിലായി.

ഖസാക്കിലെ കുട്ടികൾ കോണെഴുത്ത് പഠിക്കണമെന്ന് നൈസാമലിയും, കുട്ടികളെ സ്ക്കൂളിലേയ്ക്ക് അയക്കരുതെന്ന് മൊല്ലാക്കയും പറഞ്ഞു.

മൊല്ലാക്ക തിരക്കി

"ഇതൊക്കെപ്പറയാൻ നൈസാമലിക്ക് എന്തവകാശമാണുള്ളത്? അറബിക്കുളത്തിലെ പാതിരാക്കുളി, രാജാവിൻ്റെ പള്ളിയിൽ സർപ്പശയനം, ചതുപ്പിൽ കത്തിയെരിഞ്ഞ വെടിമരുന്നിൻ്റെ പാട്, വെളിമ്പുറങ്ങളിൽ രാത്രിയിലൂടെ മൂളിമൂളിക്കടന്നുപോകുന്ന പ്രവാചകസ്വരം. അവനോടെ സത്തിയം എന്നാ?"

മൊല്ലാക്ക നൈസാമലിയോട് ചോദിച്ചു

"നീ ഉണ്മയാ...... പൊയ്യാ?"

ഖാലിയാർ പറഞ്ഞു

"ഉണ്മൈ"

മൊല്ലാക്ക ഗൗളിയുടെ ചിലമ്പലിനായി ചെകിടോർത്തു, കാറ്റിനായി ചെകിടോർത്തു, അടയാളമില്ല. മൊല്ലാക്ക പറഞ്ഞു

"പൊയ്! നീ ശെയ്ക്കോടെ ആൽമ്മാവല്ലൈ, നീ പൂതമാക്കും!"

മൊല്ലാക്കാ ഒരുപിടി മണ്ണുവാരി ജപിച്ച് നൈസമലിയുടെ മുഖത്തേയ്ക്കെറിഞ്ഞു, പക്ഷേ ഏറിൻ്റെ ശക്തിയിൽ മൊല്ലാക്കയാണ് അടിതെറ്റിവീണത്. ആരൊക്കെയോ മൊല്ലാക്കയെ താങ്ങി ചായപ്പീടികയിൽ കിടത്തി.

ഖാലിയാർ വിജയിയുടെ ചിരിചിരിച്ചു.

കൊടുത്ത ചായ വെളിയിലേയ്ക്ക് തുപ്പി, അലിയാരോട് കയർത്ത്, ചായഗ്ലാസ്സ് എറിഞ്ഞുടച്ച് വിറച്ചുനിന്ന മൊല്ലാക്കയുടെ മുന്നിലേയ്ക്ക് കാലുകൾ കൊണ്ട് ബഞ്ചുകൾ നീക്കി ഖാലിയാരെത്തി.

ചടച്ചുയർന്നതെങ്കിലും ബലിഷ്ഠമായ ആ ശരീരം ഒരു നിഴലുപോലെ തൻ്റെ മുകളിൽ പന്തലിച്ചു നിൽക്കുന്നതായി മൊല്ലാക്കയ്ക്ക് തോന്നി, പതിഞ്ഞ ദൃഢസ്വരത്തിൽ നൈസാമലി പറഞ്ഞു

"അടങ്ങീ മൊല്ലാക്ക!"

ഖസാക്കുകാർ അന്യോന്യം ചോദിച്ചു,

"ആരാണ് സത്തിയം?"

കൺമുന്നിൽ കണ്ട ദൃഷ്ടാന്തം അവരോർത്തു.. ഖാലിയാരെ ജപിച്ചുമണ്ണുവാരിയെറിഞ്ഞ മൊല്ലായ്ക്കക്കാണു നിലതെറ്റിയത്! അപ്പോൾ ഖാലിയാർ

"ശെയ്ക്ക് തമ്പിരാനോടെ സത്തിയം"

വീണ്ടും ചോദ്യമുയർന്നു

"അപ്പടിയാന്നാൽ മൊല്ലാക്ക പൊയ്യാ?"

ചിലർ പറഞ്ഞു

"മൊല്ലാക്കയും സത്തിയം താൻ"

സംശയം നിലയ്ക്കുന്നില്ല

"അതെപ്പടി ശരിയായി വരും?"

ഏറെനേരത്തെ കൂടിയാലോചനകൾക്കൊടുവിൽ അവരാ പരമമായ സത്യം തിരിച്ചറിഞ്ഞു

"സത്തിയം പലത്"

നിയോഗങ്ങളും ദൃഷ്ടാന്തങ്ങളുമായി ആ തിരിച്ചറിവ് അവരെ അസ്വസ്ഥരാക്കി!!!

സൗരയൂഥനായകൻ - ഭാഗം 2

കൊമ്പാളർ, പണിക്കര്‍ എന്നൊക്കെ വിളിക്കപ്പെടുന്ന ഈഴവരും, റാവുത്തര്‍മാരെന്ന മുസ്ലിങ്ങളും, നായന്മാരും പിന്നെ പിന്നോക്കഹിന്ദുവിഭാഗങ്ങളും പാർക്കുന്ന ഖസാക്കിലെ വിദ്യാഭ്യാസമേഖലയിലാകെ മൂന്ന് സ്ഥാപനങ്ങളാണ് ഉണ്ടായിരുന്നത്.ഒന്ന് അള്ളാപ്പിച്ചമൊല്ലാക്ക റാവുത്തരുകുട്ടികളെ പഠിപ്പിച്ചിരുന്ന ഓത്തുപള്ളി, രണ്ടാമത്തേത് പണിക്കന്മാർ ഹിന്ദുക്കുട്ടികൾക്കായി വട്ടെഴുത്ത് (മലയാളം) പഠിപ്പിക്കുന്ന എഴുത്തുപള്ളി. ഇനിയുള്ളത് അങ്ങ് കൂമൻകാവിലാണ് അവിടെ വട്ടെഴുത്തും കോണെഴുത്തും (ഇംഗ്ലീഷ്) പഠിപ്പിക്കുന്ന കേലൻ്റെ പ്രാഥമികവിദ്യാലയമുണ്ട്.

രാജാവിൻ്റെ കോണെഴുത്ത് പഠിപ്പിക്കാൻ വീണ്ടും ഒരദ്ധ്യാപകൻ വരുന്നതിനെ ആദ്യം എതിർത്തത് 40 വർഷമായി പതിമൂന്നാമത്തെ പള്ളിയിൽ ഇതിഹാസകഥനത്തിൻ്റെ പീഠത്തിലിരുന്നു, കുട്ടികൾക്ക് ഷെയ്ക്ക് മിയാൻ തങ്ങളുടേയും, പാണ്ടൻകുതിരയുടേയും കഥകൾ പറഞ്ഞുകൊടുത്ത, അവർ ദിവസേന ഒരോ വീട്ടിൽ എന്ന ക്രമത്തില്‍ കൊണ്ടുവന്നിരുന്ന പലഹാരങ്ങൾ കഴിച്ച് സന്തുഷ്ടനായിരുന്ന മൊല്ലാക്ക ആയിരുന്നു. അദ്ദേഹം ആൽത്തറയിൽ പ്രമാണിമാരുടെ പഞ്ചായത്ത് വിളിച്ചു സ്ക്കൂളിനെതിരായി അഭിപ്രായം സ്വരൂപിച്ചെങ്കിലും, തേവാരത്തു തറവാട്ടിലെ ജന്മിയായ ശിവരാമൻനായർ പരസ്യമായി എതിർപ്പറിയിച്ചു. അതോടെ റാവുത്തരന്മാരും ഹിന്ദുക്കളും രണ്ടു പക്ഷത്തായി, അതിനിടയിലേയ്ക്കാണ്

"ഷ്ക്കൂളുക്ക് ശൈക്ക് തമ്പിരാൻ വിരോതം കെടയാത്, ഇങ്കെ നാട്ടണം"

എന്നു പറഞ്ഞ് മിയാൻ ഷെയ്ക്കിന്റെ ഖലിയാർ കടന്നുവന്നത്. സർക്കാർ സ്ക്കൂളിനനുകൂലമായ ഖലിയാരുടെ നിലപാടോടെ, മൊല്ലാക്കാ ഉയർത്തിയ "കാഫറിൻ്റെ പഠിപ്പ്" എന്ന മതപരമായ അഭിപ്രയവ്യത്യാസം കെട്ടടങ്ങി.

ഇത്രയേറെ മധുരപ്രതികാരങ്ങളുടെ സങ്കലനമായാണ് ആ വിദ്യാലയം തുറന്നതെന്ന് രവി അറിഞ്ഞിരുന്നില്ല.

ശിവരാമൻനായരുടെ ആദ്യത്തെ പ്രശ്നം ആ ഞാറ്റുപുരതന്നെയായിരുന്നു, മനസ്സിനെ മഥിക്കുന്ന കനലായി അതവിടെ വേണ്ട. സർക്കാർ സ്കൂളിനായി ആ സ്ഥലം കൊടുക്കുമ്പോൾ അതില്ലാതാകുമെന്ന് അയാൾക്കറിയാം, പക്ഷേ മനസ്സിലെ വൃണങ്ങൾക്കതുപോരാ; ഈ പ്രായത്തിലും നാരായണിയുടെ ചുണ്ടുകളിലും കവിളുകളിലും ഭോഗചിഹ്നങ്ങൾ തേടുന്ന സ്വന്തം മനസിനെ തിരുത്തണം. അയാൾ ആ ഞാറ്റുപുരപൂട്ടിയ താക്കോൽ പുതിയതായിവരുന്ന മാഷിനെ ഏൽപ്പിക്കുവാൻ ചുമതലപ്പെടുത്തുന്നത് ഇതിനൊക്കെ കാരണക്കാരനായ ഭാര്യയുടെ ജാരൻ എന്നയാൾ കരുതുന്ന കുപ്പുവച്ചനെയാണ്. അതിനോടൊപ്പം കുറഞ്ഞത് 10 കുട്ടികളെ എങ്കിലും ആ സ്ക്കൂളിൽ ചേർക്കാൻ കുപ്പുവച്ചനെ ചട്ടം കെട്ടുകയും, സമ്മതിപ്പിക്കുകയും ചെയ്യുമ്പോൾ കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുന്ന വിഷഹാരിയുടെ ആത്മസംതൃപ്തി ശിവരാമൻനായർക്കുണ്ടാകുന്നു.

ശിവരാമൻനായരുടെ രണ്ടാമത്തെ പ്രശ്നം കൂമൻകാവിലെ വിദ്യാലയത്തിൻ്റെ ഉടമസ്ഥനും മാസ്റ്ററും ആയ കേലനാണ്. കൊമ്പാളനും ആശ്രിതനുമായ അവൻ കൂമൻകാവിൽ ഒരു പ്രാഥമികവിദ്യാലയം തുടങ്ങിയപ്പോൾ എല്ലാരീതിയിലും സഹായിച്ച ആളാണ് നായർ; പാടം കടന്നും, മേട് കയറിയും, കാലവർഷത്തിൻ്റെ കാറ്റും ഇടിയും നേരിട്ട് കൂമൻകാവിൽപോയി പഠിച്ചുവരാൻ അധികം ഖസാക്കുകൗമാരങ്ങൾ തയ്യാറായില്ല, അങ്ങനെ തയ്യാറായവർക്ക് തുണയായി നായരുണ്ടായിരുന്നു. മൊല്ലാക്ക കേലന്റെ സ്ക്കൂളിനും എതിരായിരുന്നു, അതിനാൽത്തന്നെ നായരുടെ ബൗദ്ധരോടുള്ള വിരോധം കേലനനുകൂലമായി, എങ്കിലും ആറോ ഏഴോ പേർക്കപ്പുറം അവിടെപോയി പഠിക്കാൻ ആളുണ്ടായില്ല, അതിനാൽ മൊല്ലാക്കയ്ക്കും ആശ്വാസമായി.

എന്നാൽ കേലൻ വല്ലാതെ വളർന്നു, നാട്ടിലെ പ്രധാനിയും, പണക്കാരനും, ജന്മിയുമായി. കേലൻ്റെ ഭാര്യയുടെ നീലസാരിയുടേയും സാറ്റൺ ജമ്പറിൻ്റേയും പളുപളെ തിളക്കം നായരുടെ കിളിവാതിലിലൂടെ മകൾ കല്യാണിക്കുട്ടിയുടെ കണ്ണുകളിൽവരെ നിറഞ്ഞു. അവർ ഷെയ്ക്ക് തമ്പുരാനും പുളിങ്കൊമ്പിലെ പോതിക്കും (ഭഗവതി) വഴിപാടും കുട്ടാടൻപൂശാരിയുടെ ദൈവപ്പുരയിൽ കുരുതിയും നടത്തി നായരുടെ ആഢ്യത്തത്തെ വെല്ലുവിളിച്ചു. ഖസാക്കിലെ ഏകാദ്ധ്യാപകവിദ്യാലയത്തിലൂടെ അഞ്ചോ എട്ടോ പേർ കുറഞ്ഞാൽ കേലനതൊരു പ്രശ്നമേയല്ലെന്ന് നായർക്കറിയാം, എങ്കിലും വെറുംവെറുതേ എന്തോ ഒരാനന്ദം ശിവരാമൻ നായർക്ക് അതിലൂടെ ലഭിച്ചു.

മൊല്ലാക്കയുടെ എതിർപ്പിനു കാരണമുണ്ട്

"അങ്ങാടിയിൽ പുതിയതായി തുടങ്ങുന്ന കട കൊണ്ടുപോകുന്നത് തൻ്റെ കച്ചവടം ആണെന്ന് മറ്റൊരു കടക്കാരനെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല".

എന്നാൽ ആ ഭയവും പകയുമിപ്പോൾ... അതായത് ആൽത്തറയിലെ പഞ്ചായത്തിനും രവിയുടെ വരവിനുമിടയിൽ വർദ്ധിച്ചിരിക്കുന്നു, കാരണം നൈസാമലിയെന്ന ശൈക്ക് മിയാൻ തമ്പിരാന്റെ ഖലിയാർ തന്നെ!

മൊല്ലാക്കയുടെ മകൾ മൈമൂനയ്ക്ക് 16 വയസ്സ് ആയകാലം, മൊല്ലാക്കയ്ക്ക് അത്തിക്കോട് രണ്ടാം വീടരിലും ഖസാക്കിൽ തിത്തിബിയുമ്മയിലും ദാമ്പത്യസുഖം പോരെന്ന് തോന്നിത്തുടങ്ങിയ ആ കാലത്ത് ചിതലിയുടെ അടിവാരത്തുവച്ചവനെ കണ്ടുമുട്ടി. മുൻഗാമിയായ വാവരുമൊല്ലാക്കയ്ക്ക് അള്ളാപ്പിച്ചയെന്ന പയ്യനെ കണ്ടുകിട്ടിയതുപോലെയാണതെന്ന് മൊല്ലാക്കയ്ക്ക് തോന്നി. മിയാൻ ഷെയ്ക്കിൻ്റെ പുരോഹിതന്മാർ അഗതികളും പഥികരുമായി ഖസാക്കിൽ വന്നെത്തിയവരായിരുന്നു അല്ലെങ്കിൽ ചെതലിമല വലിയൊരു കാന്തക്കല്ലിനെപ്പോലെ ആകർഷിച്ചുകൊണ്ടുവന്നവരായിരുന്നു.

മൊല്ലാക്ക അവനിൽ കണ്ടെത്തിയ പ്രത്യേകത അവനു മാതാപിതാക്കളോ വീടുംകുടിയുമോ ഇല്ലാത്തതായിരുന്നില്ല, നീണ്ടുസ്ത്രൈണ്യമായ ചുണ്ടുകളും, പുകചുറ്റിയ കണ്ണുകളും, പെണ്ണിൻ്റേതെന്നപോലെ ഒടിഞ്ഞ ചുമലുകളുമായിരുന്നു. അവനെ നോക്കിയ ആ കണ്ണുകളിൽ പതിഞ്ഞത് സ്ത്രൈണമായ കവിളുകളിലെ നുണക്കുഴികളും, ഇഴപറിഞ്ഞ തുവർത്തിൻ തുണ്ടിനു ചോട്ടിൽ അവൻ്റെ വെളുത്ത തുടകളിൽ തെളിഞ്ഞ ചെമ്പൻ രോമങ്ങളുമായിരുന്നു. മൊല്ലാക്കാ നൈസാമലിയുടെ നേരേ കൈകൾ നീട്ടിയപ്പോൾ ചൊറുകാൻ കാട്ടിക്കൊടുക്കുന്ന കാളക്കുട്ടിയെപ്പോലെ അവൻ്റെ കവിളുകൾ ആ കയ്യോടടുത്തു.
ഉള്ളിലെ കാപട്യം മറയ്ക്കാനോ അതോ ചോദ്യങ്ങൾ ഒഴിവാക്കാന്നോ എന്നറിയില്ല വിശുദ്ധവചനങ്ങൾ ചൊല്ലിക്കൊണ്ടാണ് മൊല്ലാക്ക അന്ന് പടികടന്നെത്തിയത്. എങ്കിലും അലി ആ വീട്ടിലെ അംഗമായ രാത്രിയിൽ വീട്ടിൽ ആരും ഉറങ്ങിയില്ല.

ആ കൗമാരക്കാരനെ നോക്കുന്ന ഭർത്താവിൻ്റെ കണ്ണുകളിൽ വാത്സല്യമല്ല, കാമമാണെന്ന് തിത്തിബിയുമ്മ തിരിച്ചറിഞ്ഞിരുന്നു; ഒപ്പം അകത്തുനിന്നും ഒളിഞ്ഞുനോക്കുന്ന മകൾ മൈമൂനയുടെ കണ്ണിലെ പ്രണയവും അവർ കണ്ടു. ഒന്നും പറയാതെ അവർ അലിക്ക് പത്തിരിയും ഇറച്ചിയും കഴിക്കാൻ നൽകി, തേച്ചുകുളിക്കാൻ അരക്കുകുഴമ്പ് നൽകി, അവനും ഒന്നും പറയാതെ അതെല്ലാം സ്വീകരിച്ചു, എങ്കിലും അവർ രണ്ടാളും എല്ലാം മനസ്സിലാക്കുകയും ചെയ്തു.

അലിയുടെ ജീവിതം ദ്വിവിധയിലായിരുന്നു, അവൻ്റെ ശരീരത്തിലെ രോമങ്ങൾ ആയിരുന്നു അതിലേയ്ക്ക് വഴിവച്ചത്. മൈമൂനയോട് മത്സരിക്കുന്ന നീളൻ മുടി കളയാൻ ഒസ്സാനെ ചട്ടംകെട്ടിയ മൊല്ലാക്കയും, ആ മുടിയെ പ്രണയിച്ച മൈമൂനയും അവനെ അലട്ടുന്നത് തിത്തിബിയുമ്മയും അറിയുന്നുണ്ടായിരുന്നു. അവർ ഭർത്താവിനെ ഉപദേശിച്ചു

"മുടി വളർത്തിപ്പോയാൽ അതിലെന്താണിത്ര?"

മൊല്ലാക്ക ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറായിരുന്നില്ല.

തപ്പ്, അവനിന്ത തേസത്ത്ക്ക് മൊല്ലാക്കയാഹപ്പോറവൻ"

ഈ പോക്ക് എങ്ങോട്ടെന്ന് അവർക്കറിയാം, ഇത് മുളയിലേ നുള്ളണമല്ലോ എന്ന വിചാരം ആ കണ്ണുകളിൽ വായിച്ചെടുത്ത മൊല്ലാക്ക കടകം മറിഞ്ഞു

"അവൻ മൈമൂനാക്ക് മാപ്പിള"

അടുത്ത മൊല്ലാക്കയോ, മൈമൂനയോ ആയിരുന്നില്ല അപ്പോൾ മൊല്ലാക്കയുടെ മനസ്സിൽ തിത്തിബിയുടെ, രണ്ടാംവീടരുടെ മുടിപോലെ നീലച്ചുരുൾ മനസ്സിൽ തഴച്ചുവളർന്നു, അത് നൈസാമലിയുടെ നെറ്റിയിലും കവിളുകളിലും ഉതിർന്നുവീണു.

മൊല്ലാക്ക അത്തിക്കോടുള്ള രണ്ടാംവീടരുടത്തുപോയി നാലുനാൾ കഴിഞ്ഞു വരുന്നതുവരെ വാങ്കുവിളിക്കാൻ നൈസാമലിയെ ചിമതലപ്പെടുത്തിയിരുന്നു, തിരിച്ചുവന്ന മൊല്ലാക്ക വാങ്കു കൊടുത്തിട്ടില്ല എന്നറിഞ്ഞ് കുപിതനായി. മൈമൂനയെ മുടിയിൽ ചുറ്റിപ്പിടിച്ച് അലിയെവിടെ എന്ന് ചോദിച്ച് പ്രഹരിക്കുന്നു. അയാൾ അവളിൽ ആ നിമിഷം കണ്ടത് അവൻ്റെ മുടിയഴകായിരുന്നു, പള്ളിപ്പറമ്പിലെ നരിച്ചീറുകൾ നിറഞ്ഞ മുകൾത്തട്ടിൽ നിന്ന് ഖസാക്കിൻ്റെ മൊല്ലാക്ക ഏതോ ദുഃശകുനം പോലെ സുബഹിനും സുഹറിനുമിടയ്ക്ക് നേരമല്ലാത്ത നേരത്ത് വാങ്ക് വിളിച്ചു!

അന്നു നൈസാമലി ഖസാക്ക് വിട്ടു, കൂമൻ കാവിൽ അത്തരുടെ ബീഡി കമ്പനിയിൽ ജോലിക്ക് ചേർന്നു. അലിയുടെ അദ്ധ്വാനം വളരെ പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു, അവിടെ വർഷങ്ങളായി പണിയെടുത്തിരുന്ന ജോലിക്കാർ തെറുക്കുന്നതിൻ്റെ ഇരട്ടി ബീഡി ദിവസവും അവൻ തെറുത്തുകൂട്ടി, അത്തരുടെ പ്രത്യേക ഇഷ്ടം അവൻ നേടിയെടുത്തു. എന്നാൽ അത് അവിടം കൊണ്ടവസാനിച്ചില്ല അവൻ്റെ കരുത്തും സൗന്ദര്യവും ക്രിയാശേഷിയും അത്തരുടെ വീടരേയും ഹഠാദാകർഷിച്ചു, ആ ആകർഷണം ആ യൗവ്വനത്തിൻ്റെ ആസ്വാദനതലങ്ങളിലെത്തിപ്പെടാൻ അധികം സമയമെടുത്തില്ല.

ഒരു രണ്ടുകൊല്ലം മൊല്ലാക്ക കൂമൻകാവിലും അലി ഖസാക്കിലും ചെന്നില്ല, അതോടെ അകലങ്ങളിൽ ഓർമ്മകൾക്ക് ചിതലരിച്ചുതുടങ്ങിയപ്പോൾ തിത്തിബിയുമ്മ മൈമൂനയെപ്പറ്റിയോർത്തു, മറ്റുപലതും സൗകര്യപൂർവ്വം അങ്ങുമറന്നു. ഭർത്താവിനോട് ഒന്നുപോയി അലിയെ കാണുവാൻ ഉപദേശിച്ചു

"ഇഞ്ഞി ശൊല്ലീട്ട് പലം കെടയാത്"

എന്നായിരുന്നു മറുപടി.

തലയിൽ തട്ടം നേരേയിടാതെ മലിക്കുകളെ മൈമൂന മോഹിപ്പിച്ചുനടന്നു, അവളുടെ കാറ്റുപിടിച്ചതുപോലെ ഇരുണ്ടുനിന്ന മുടിയഴകുകണ്ട് അതിശയിച്ച തിത്തിബിയുമ്മയ്ക് കാസിമും, ഹനീഫയും, ഉബൈദും, ഉസാമത്തും മലിക്കുകളേക്കാൾ കുഴപ്പക്കാരായിത്തോന്നി. എന്തെങ്കിലും കുഴപ്പമായാൽ പൊന്നില്ലാതെ പെണ്ണിനെ കെട്ടാൻ ഈ പറഞ്ഞ ഹമുക്കുകളുടെ വീട്ടുകാർ തയ്യാറാവില്ല, മൈമൂനയ്ക്ക് മീൻ ചെകറോളം പോലും പൊന്നുമില്ല. മൈമൂന ഇതൊന്നും കാര്യമാക്കാതെ വെള്ളക്കുപ്പായം കൈത്തണ്ടയോളം തെറുത്തുവച്ച്, കരിവളകൾ തെറുത്തുകേറ്റി, നീലഞരമ്പുകൾ കാട്ടി, ഒരു ചിരി കടിച്ചമർത്തി യാഗാശ്വത്തെപ്പോലെ ഖസാക്കിന്റെയും അവിടെയുള്ള പുരുഷന്മാരുടേയും വിരിമാറിൽ കാൽപ്പാദങ്ങളമർത്തി കുതിച്ചുപാഞ്ഞുകൊണ്ടിരുന്നു. ഇടക്ക് ഒന്നു തിരിഞ്ഞു നിന്നത് കാസിമിനോടോ ഉസാമത്തിനോടോ വായാടാൻ മാത്രമാണ്, അത് അവരോടുള്ള താൽപ്പര്യം കൊണ്ടല്ല, തൻ്റെ സ്ത്രീത്വത്തിനുമുമ്പിൽ ആ ആണുങ്ങളുടെ മുഖം ചുവന്നുതുടുക്കുന്നതും, സ്വരമിടറുന്നതും, കണ്ടാസ്വദിക്കാനായിരുന്നു.

അത്തരുടെ വീടർ സുഹറയ്ക്ക് നൈസാമലിയോടുള്ള പ്രണയം അഞ്ചാംകൊല്ലം അലിയൊരു പുതിയ ബീഡിക്കമ്പനി തുടങ്ങുന്നതിലെത്തിച്ചു. നൈസാമലി വിഷയത്തിൽ അത്തരുമായി പിണങ്ങിയ സുഹറയാണവനു കമ്പനി തുടങ്ങാനുള്ള മൂലധനം നൽകിയത്.

അങ്ങനെ "കടവുൾസഹായം എം. അത്തരു ഫോട്ടോ ബീഡി" ക്കു എതിരാളിയായി "സെയ്യദ് മിയാൻശൈക്ക് തുണൈ നൈജാം പോട്ടോ പതിനൊന്നാം നമ്പർ ബീഡി" അങ്ങാടിയിലിറങ്ങി. മത്സരം കൊഴുത്തപ്പോൾ ചുവർ പരസ്യങ്ങളായി..

"നൈജാം പോട്ടോ പതിനൊന്നാം നമ്പർ ആരോക്കിയകരം, വെസപ്പുണ്ടാക്കും, തിന്ന തീൻപണ്ടങ്ങൾ എരിയും"!!

വരമ്പിലും തോട്ടുവക്കിലുമൊക്കെ പാമ്പൊട്ടിവിത്തുപോലെ ചിതറിക്കിടന്ന 11 ആം നമ്പർ ബീഡിയുടെ ലേബലുകൾ മൈമൂനയും ശേഖരിച്ചുവച്ചു, അതിലെ അലിയുടെ രസികത്തം നിറഞ്ഞ ചിരിയും, നെറ്റിയിലേയ്ക്ക് തളർന്നുവീഴുന്ന മുടിച്ചുരുളുകളും, കുടുക്കഴിഞ്ഞു അശ്രദ്ധമായിക്കിടന്ന കഴുത്തുപട്ടയുമൊക്കെ അവളുടെയുള്ളിലെ പ്രണയം ആളിക്കത്തിച്ചു.

അടുത്ത പെരുന്നാളിനു നൈസാമലിമുതലാളി പച്ചപ്പട്ടുമുണ്ടും, കടുമഞ്ഞയായ അല്പാക്കു കുപ്പായവും, തലയിലും കഴുത്തിലും ചുകന്ന പട്ടുറുമാലുകളുമായി ഖസാക്കിൽ വന്നു. അലിയാരുടെ ചായപ്പീടികയിൽ ഇരുന്ന് പരിചയക്കാർക്കെല്ലാം ചായയും മുറുക്കും ബീഡിയും സമ്മാനിച്ചു.

പിറ്റേന്ന് നട്ടുച്ചയ്ക്ക് മൈമൂന, സാധാരണ ആളുകൾ ചെല്ലാറില്ലാത്ത അറബിക്കുളത്തിൽ കുളിക്കാൻ പോയി, ആഴമേറിയ ജലപ്പരപ്പിനു മുകളിൽ നീലത്താമരകൾക്കിടയിൽ, മണ്ഡലികൾക്കൊപ്പം അലസമായി അവളും നീന്തിത്തുടിച്ചു. മുലയ്ക്ക് മീതേ ആർത്തിക്കെട്ടിയ കച്ചയിലൂടെ കയ്യിറക്കി സോപ്പ് തേച്ചുപിടിപ്പിച്ചുകൊണ്ട് മൈമൂന പടവുകളിൽ നിന്നു. ഉച്ചവെയിലിൽ നീലയും പച്ചയും പീതയുമായി സോപ്പിൻ കുമിളകൾ ചിമ്മിമിഴിച്ചു, എന്നാൽ കണ്ണുചിമ്മാതെ ഈ കാഴ്ച്ച ആസ്വദിച്ച് രാജാവിൻ്റെ പള്ളിയിലെ ഇരുളിൽ നൈസാമലി നിൽക്കുന്നുണ്ടായിരുന്നുവെന്ന് അവൾക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു.

കുറേയകലത്തായി കണ്ടത്തിൽ ഞാറുനട്ടിരുന്ന ചെറുമികൾ കൂടി കണ്ടം കയറിയതോടെ നോക്കുന്നിടത്തൊന്നും ആരുമില്ലെന്ന് ഉറപ്പാക്കി ഉച്ചമയങ്ങിയ കാറ്റിനെപ്പോലും ഉണർത്താതെ, ആലിൻ കൊമ്പുകളിൽ അലതല്ലിയുയരുന്ന മൃഗതൃഷ്ണയെ സാക്ഷിയാക്കി, ഈറൻ ചുറ്റിയ മൈമൂന രാജാവിൻ്റെ പള്ളിയിലേയ്ക്ക് നടന്നു, കാലുകളിൽ തറച്ച കാരമുള്ളുകൾ പോലും തിരിച്ചറിയാനാവാത്ത ഉന്മാദത്തോടെ!

ഉച്ചവെയിലിൻ്റെ കാഠിന്യം മാറി പള്ളിക്കുള്ളിലെ ചെമ്പിച്ച സാന്ദ്രമായ ഇരുട്ടിൽ ചടച്ചുയർന്നു നിന്ന രൂപം അവൾക്ക് തെളിഞ്ഞുതുടങ്ങി. അവളുടെ സമീപത്തെത്തിയ അവൻ പറഞ്ഞു

"നീരെളക്കം പിടിക്കും, ഈറൻ എട്ത്താളാ"

അവൾ നീരിളക്കി നനച്ച ആ ഈറൻ വസ്ത്രങ്ങൾ അവനുമുന്നിൽ ഉപേക്ഷിച്ച്, അവനുനീന്തിത്തുടിക്കാൻ പൊയ്കയായി, ഈറൻ തോർന്ന്, താപമായി, ബാഷ്പ്പമായി, നീര് നീരിനോട് കഥകൾ പറഞ്ഞു. മച്ചിൻ പലകകളിൽ നിന്നും തൂങ്ങിയാടുന്ന മാറാലകളെ സാക്ഷിനിർത്തി രാജാവിൻ്റെ പള്ളി ഒരു രതിസാമ്രാജ്യമായി.

ഖസാക്കിൻ്റെ മൊല്ലാക്കയ്ക്ക് എല്ലാം കാണാൻ കഴിയുന്നുണ്ടായിരുന്നു, പ്രത്യേകിച്ച് മൈമൂനായുടെ രാജാവിന്റെ പള്ളിയിലെ നീരാട്ട്. ആ തിരിച്ചറിവ് ഖസാക്കിനെ ആകെ ഞെട്ടിച്ച ആ സംഭവത്തിലേയ്ക്ക് വഴിവച്ചു. ഖസാക്കിലെ പുരുഷന്മാർ എല്ലാവരും മനസ്സാ വരിച്ച യാഗാശ്വത്തെ വരണ്ട കവിളുകളുള്ള, കൊട്ടുകാലിന്മേൽ കോടിചുറ്റിയെത്തിയ രണ്ടാംകെട്ടുകാരൻ മുങാങ്കോഴി എന്ന ചുക്രുരാവുത്തർക്ക് മൊല്ലാക്ക നിക്കാഹ് കഴിച്ചുനൽകി.

മാനത്ത് കാലവർഷം കാത്തുനിന്ന മൈമൂനയുടെ മധുവിധുരാത്രിയിൽ , ഇടിമിന്നൽ തെളിച്ച വഴിയിലൂടെ, ഖസാക്കിലെ പാടങ്ങൾ മുറിച്ച് ഒരാൾ കൂമൻകാവിനുനേരേ നടക്കുന്നത് ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. വഴിത്താരയിലൂടെയായിരുന്നില്ല ആ യാത്ര, വിണ്ടുകീറിയ കട്ടകളും, നെരിഞ്ഞിൽ മുള്ളുകളും, പാമ്പിൻപുറ്റുകളുമായി അശാന്തമായ ഇഫിരീത്തുകളുടെ ആ സഞ്ചാരപഥമാണ് നൈസാമലി തിരഞ്ഞെടുത്തത്; ചവിട്ടിമെതിച്ചു നീങ്ങിയപ്പോൾ ചെതലി അകന്നകന്നു കാണാതായി, കൂമൻ കാവിലും കലിയടങ്ങാതെ അവൻ പിന്നേയും നടന്നു, ക്രമേണ ബീഡിക്കമ്പനിയിലെ ആ മാവുകളും പിന്നിൽ മറഞ്ഞുപോയി!!!

സൗരയൂഥനായകൻ - ഭാഗം 1

ഖസാക്കിലെ ഏകവിദ്യാലയത്തിൽ ഏകാന്തവാസം ഏറ്റെടുത്ത്, എല്ലാ ജന്മബന്ധങ്ങളിൽ നിന്നുമകന്ന് ജീവിക്കാൻ രവി തീരുമാനിച്ചതിനു പിന്നിൽ വിധിയാണോ, നിയോഗങ്ങളുടെ കൂമ്പാരമാണോ അതോ വെറും ഭ്രാന്തൻ ചിന്തകളോ? ഏത് സന്മാർഗ്ഗത്തെയാണവൻ പിന്തുടരാൻ ശ്രമിച്ചത്? ഏത് അസാന്മാർഗ്ഗികതയുടെ കുറ്റബോധമാണവനെ ഒറ്റയനാക്കിയത്? ഏതിനെ ഭയന്നവനോടിയോ അതിലേയ്ക്ക് തന്നെ വീണ്ടും വീണ്ടും കൂടുതൽ ആഴത്തിലവൻ മുങ്ങാംകുഴിയിടുകയായിരുന്നു.പരിപൂർണ്ണബോദ്ധ്യത്തോടെ തന്നെ!

വീണ്ടും ഖസാക്കിലെ രവിയുടെ പക്കലെത്തിയപ്പോൾ എൻ്റെ മനസ്സിൽ ടി.പി.ചന്ദ്രശേഖരൻ കടന്നുവന്നു; ഓഞ്ചിയത്തെ തിരുത്തൽ വാദത്തിലൂടെ വിപ്ലവപ്പാർട്ടിക്ക് അനഭിമതനായി മാറിയ അയാൾക്ക് മറുഭാഗത്തുനിന്നും വന്ന സമ്മാനം വളരെ വലുതായിരുന്നു, രാജ്യത്തിൻ്റെ ലോകസഭയിലേയ്ക്ക് ഒരു മത്സരാർത്ഥിത്വം. അയാൾ പുറമേ മാത്രമയിരുന്നില്ല മനസ്സിൽ ആഴത്തിൽ ഇടതുപക്ഷമായിരുന്നു, ഇടതുപക്ഷത്തിന്റെ ഇടതോരംചേർന്ന് യാത്രചെയ്തതിനാൽ വലതിൻ്റെ ആ വാഗ്ദാനം നിരസിച്ചു, ഫലമോ ലോകസഭയിൽ സുരക്ഷിതമായി വിലസേണ്ടയാൾ 51 വെട്ടുകളേറ്റ് വഴിയരുകിലെ മണ്ണിൽ മരിച്ചുകിടന്നു. അതാണ് വിധിയുടെ ഗതി!

മദ്രാസ്സ് കൃസ്ത്യൻ കോളേജിൽ ഊർജ്ജതന്ത്രം ഡിഗ്രിക്ക് പഠിച്ചിരുന്ന രവിയുടെ പ്രധാന താൽപ്പര്യം ആസ്ട്രോഫിസിക്സും ഉപനിഷത്തുക്കളും തമ്മിലുള്ള അന്തർദ്ധാരയെപ്പറ്റി തയ്യാറാക്കുന്ന ഒരു പ്രബന്ധമായിരുന്നു. ഒരുപക്ഷേ ഞാൻ രവിയുമായി താദാത്മ്യം പ്രാപിച്ചുപോകുന്നതും അവിടെയാണ്; വേദ, ഇതിഹാസ, പുരാണ, ഉപനിഷത്തുകളുടെ സത്തയെ, സനാതനധർമ്മത്തിൻ്റെ വഴിയിലൂടെ ആസ്ട്രോണമിയുമായും. ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയുമായും ബന്ധപ്പെടുത്തി ലേഖനമെഴുതുന്നതിനാലാവാം ഞാൻ രവിയിൽ എന്നെ കണ്ടെത്തുന്നത്.

രവിയുടെ പ്രബന്ധം വായിച്ച അമേരിക്കൻ വിസിറ്റിംഗ് പ്രഫസർ, അത് വളരെ വിചിത്രവും, പരിഗണിക്കപ്പെടേണ്ടതുമാണെന്ന അഭിപ്രായം രേഖപ്പെടുത്തുകയും, കാമുകിയായ പദ്മയുടെ പിതാവിനോടും രവിയുടെ പിതാവിനോടും, ഓണേഴ്സ് പരീക്ഷയ്ക്ക് ശേഷം രവിക്ക്, ഈ പ്രബന്ധത്തിൻ്റെ പേരിൽ ഒരു ഫെലോഷിപ്പ് തരപ്പെടുത്താനും തുടർപഠന സൗകര്യം പ്രിൻസ്റ്റണിൽ ചെയ്തുകൊടുക്കാമെന്നും അറിയിക്കുന്നു. പ്രിസ്റ്റണിൽ കാമുകിക്കൊപ്പം ജീവിക്കാനും പഠിക്കാനും ഉദ്യോഗമോ ഗവേഷണമോ നടത്തി സുഖമായി ജീവിക്കാമായിരുന്നയാൾ, പേടിയാൽ പരീക്ഷയെഴുതാൻ നിൽക്കാതെ പരീക്ഷത്തലേന്ന് കോളേജുവിട്ടു. അപ്പോഴവൻ പ്രണയിനിയെ ഓർത്തില്ല.. പ്രണയവുമോർത്തില്ല.

സ്വന്തം വീട്ടിലേയ്ക്ക് അവനു പോകുവാനായിരുന്നില്ല, അവിടെ അവൻ്റെ അമ്മ മരിച്ചതിനുശേഷം അച്ഛൻ വിവാഹം കഴിച്ച അതിസുന്ദരിയും യുവതിയുമായ ഇളയമ്മയുണ്ട്. രോഗത്താൽ കിടപ്പിലായ അച്ഛൻ്റെ ശ്വാസഗതി രവിക്ക് നല്ല തിട്ടമാണ്. അച്ഛൻ ഉറങ്ങിയശേഷം രവിയെത്തേടി വന്ന ആ യൗവ്വനം അവൻ്റെ പുതുയൗവ്വനത്തെ പൊതിഞ്ഞപ്പോൾ രതികേളികളുടെ രാത്രികൾക്ക് തുടക്കമായി. പദ്മയുമായുള്ള ഗാഢപ്രണയം അവന്റെ മുന്നില്‍ ഒരു നിഴലായിപ്പോലും തെളിഞ്ഞതേയില്ല.

രാത്രിയുടെ മറവിൽ ഇളയമ്മയെത്തേടി ചെല്ലാൻ രവിക്ക് കുറ്റബോധമൊന്നും ഉണ്ടായില്ല. എങ്കിലും ഒരു കൂരയ്ക്കടിയിൽ അധികം നാളത് രഹസ്യമായിക്കൊണ്ടുപോകാൻ അവർക്കായില്ല. ഇളയമ്മയുടെ കുറുനിരകൾ നെറ്റിയിലേയ്ക്കുതിർന്നുവീണ, കവിളിൽ കണ്മഴിവിയർത്തുപരന്ന ആ രാത്രിയിൽ, അവൻ്റെ നഗ്നമായ മാറിൽ മുലകളമർത്തി, തോളിൽ ചുണ്ടുകളമർത്തിയവർ കരഞ്ഞരാത്രി, അവനവരുടെ നേരിയപട്ടുരോമങ്ങൾകുരുത്ത മേൽച്ചുണ്ടിൽ ചുണ്ടുകളമർത്തിയിട്ടും നിലക്കാത്ത തേങ്ങലോടെ

"എനിക്കെന്തോ വല്ലായ്മ.. പാപമല്ലേ? .. ഏശ്വരാ.."

എന്നുപറഞ്ഞരാത്രി. അവൻ പറഞ്ഞ മറുപടിയിൽ ആ പ്രായത്തിൽ അവൻ്റെ മനസ്സിലെ ധർമ്മാധർമ്മങ്ങളുടെ ചട്ടക്കൂടു ചപലതയിൽ മുങ്ങിയതിൻ്റെ പ്രതിഫലനമയിരുന്നു.

"എനിക്കൊന്നും തോന്നുന്നില്ല"

പക്ഷേ കുറച്ചുകൂടി മുതിർന്ന ആ സ്ത്രീ "രവീ" എന്ന വിളിയിൽ അത് തിരിച്ചറിയുന്നുണ്ട്. അച്ഛൻ്റെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നതിലെ വ്യത്യാസം ആദ്യം " അച്ഛനു വയ്യ" എന്നാണവൻ അറിയുന്നത്. എന്നാൽ ഉണർവ്വിൻ്റേയും ഉറക്കത്തിൻ്റേയും ആ ശബ്ദവ്യത്യാസം ആണ് ഇളയമ്മയിൽ ആദ്യമായി പാപചിന്ത ഉണർത്തിയതെന്നവൻ തിരിച്ചറിയുന്നു. അതവൻ്റെ മനസ്സിൻ്റെ ആഴങ്ങളിൽ കുറ്റബോധമായി പരിണമിക്കുന്നു.

"ഇളയമ്മേ.. ഞാൻ എൻ്റെ മുറിയിൽ പോയി കിടക്കാം"

നേരിയ കുരുന്നുരോമങ്ങളുള്ള കൈകൾകൊണ്ട് അവർ അവനെ വരിഞ്ഞുകൊണ്ട് പറഞ്ഞു

"പോവരുത്"

പുത്രനായി കാണേണ്ട ഒരുവനുമായി ഉള്ള ബന്ധം, അഗമ്യഗമനമാണെന്ന ചിന്ത അവരിൽ കടന്നുവന്നത് ഭർത്താവിൻ്റെ ശ്വാസഗതിയിലൂടെയാണ്, അതറിഞ്ഞാലും നിസ്സഹായനായ അയാൾക്ക് പ്രതികരിക്കാനാവുമോ? ഒരുമാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല, എങ്കിലും ആദ്യമായി പിടിക്കപ്പെടുന്ന സമയത്ത് കൂട്ടുപ്രതി ഏതൊരാൾക്കും ഒരാശ്വാസമാണ്. അതിനാൽ മനസ്സ് ശാന്തമാകുവോളം ആ ഇണയെ ചേർന്നുകിടക്കാൻ അവരാഗ്രഹിച്ചു, എന്നാൽ രവിക്ക് അച്ഛനറിഞ്ഞുവെങ്കിൽ അദ്ദേഹത്തിനുണ്ടാകുന്ന ദുഃഖമോ, അച്ഛനറിഞ്ഞതിനാൽ ഇളയമ്മയ്ക്കുള്ള വേവലാതിയോ ഒരു പ്രശ്നമായിരുന്നില്ല. അവൻ പറഞ്ഞു

"മതി.. ചിറ്റമ്മ എണീറ്റ് പുടവ ചുറ്റൂ.."

എങ്കിലും രാത്രിയിലെ ഇരുളിൽ രോഗത്തിൻ്റെ നിശ്വാസത്തെ അളന്ന അവന്, വേദനയല്ല.. അക്ഷമയും നീരസവും അതിൽ നിറഞ്ഞുനിൽക്കുന്നതെന്ന് മനസ്സിലായി. അടുത്ത ഒരു പ്രഭാതത്തിൽ, ആ നീരസത്തിൻ്റെ കണ്ടുമുട്ടലുകൾ ഒഴിവാക്കിക്കൊണ്ട് അവൻ രാത്രിയിൽ തന്നെ വീടുവിട്ടിറങ്ങി. ഒറ്റയ്ക്ക് അടുത്ത പ്രഭാതത്തെ, അഗമ്യഗമനത്തിൻ്റെ അവശേഷിപ്പുകളെ നേരിടേണ്ട ചിറ്റമ്മയെ അവൻ കാര്യമാക്കിയതേയില്ല.

കോളേജിൽ നിന്നിറങ്ങിയ രവിയുടെ യാത്രകൾക്ക് ദേശാടനത്തിൻ്റെ സ്വഭാവമായിരുന്നുവെങ്കിലും ഋതുക്കളോടൊപ്പം അവനിലെ ഭോഗാസക്തി മാറിയില്ല. ആശ്രമങ്ങളിൽ അവൻ കണ്ടത് കമ്പം പിടിച്ച വെളുത്തുകൊഴുത്ത അന്തേവാസിനികളെ മാത്രമായിരുന്നു, തെരുവുകളിൽ ഉമിത്തീപോലെ സിഫിലിസ്സ് നീറിപ്പിടിച്ചതും! ആ യാത്രയവസാനിച്ചത് ബോധാനന്ദസ്വാമിയുടെ ആശ്രമത്തിലായിരുന്നു, രവിയുടെ നവയൗവ്വനത്തിനു അവിടേയും ഇണയെക്കിട്ടി, നിവേദിത എന്ന സ്വാമിനി. ഒടുവിൽ നട്ടപ്പാതിരയ്ക്ക് സ്വാമിനിയിലെ നഗ്നതവിട്ടെണീറ്റ് യാത്രയായ രവിക്ക് താൻ വാരിച്ചുറ്റി കടന്നുകളഞ്ഞത് സ്വാമിനിയുടെ കാഷായവേഷമാണെന്ന് നേരം പുലർന്നിട്ടേ മനസ്സിലായുള്ളൂ.

കൂമൻകാവിൽ ബസ്സിറങ്ങിയ രവിക്ക് ആദ്യം ലഭിക്കുന്ന ബഹുമാനവും പ്രണാമങ്ങളും തലേരാത്രിയിൽ സ്വാമിനിയുടെ നഗ്നതയെ മുക്തമാക്കിയ ആ കാഷായവസ്ത്രത്തിൻ്റേതായിരുന്നു, അതോടെ കാവിക്കച്ചയ്ക്ക് കൂട്ടായി ബോധാനന്ദൻ്റെ പുതപ്പുകളിലൊന്നുകൂടി ചൂണ്ടാമായിരുന്നു, ഓർക്കാപ്പുറത്ത് സ്വാമിനിയുടെ കച്ചചുറ്റിക്കടന്നതിനാൽ അതുതരമായില്ലല്ലോ എന്നല്ലതെ തൻ്റെ വസ്ത്രവുമായി ഉറക്കമുണരുന്ന സ്വാമിനി നിവേദിതയുടെ അവസ്ഥ ഓർമ്മയിൽ വന്നതേയില്ല!

അതാണ് രവി, ആ രവിയാണ് ഖസാക്കിലെത്തിയിരിക്കുന്നത്. ..

ആ ഖസാക്കിൽ .. ഒരുകാലത്ത് കരിമ്പനകൾ ചെത്തുകാരനു ചെത്താനായി കുനിഞ്ഞുകൊടുത്തിരുന്ന നാട്ടിൽ.....

ചെത്തുകാരൻ്റെ പെണ്ണ് പിഴച്ചതിനാൽ കുനിയാതായ കരിമ്പനകളുടെ ചുവട്ടിൽ മദിക്കുന്ന ചാരിത്യവതികളെ കൊത്താത്ത വിഷപ്പാമ്പുകളുടെ നാട്ടിൽ.

ഇനിയൽപ്പം പിഴച്ചാലും സർപ്പശിലകളുടെ മുകളിൽ രഹസ്യമായി ഒരു തുളസിയില തെറ്റുവയ്ക്കാം, എല്ലാം കാണുന്ന കരിമ്പനയുടെ ചുവട്ടിലും തെറ്റുവയ്ക്കാം, അങ്ങനെ തെറ്റുചെയ്താലും പരിഹാരമുള്ള നാട്ടിൽ..

പോതിയുടെ പുളിങ്കൊമ്പിൽ കുടിപാർത്ത പണിക്കത്യാരുടെ പ്രേതം ചാരിത്യവതികളുടെ പരദേവതയായ നാട്ടിൽ.

ഇണർപ്പുകളിൽ ഉഗ്രവിഷമുള്ള പാമ്പെറുമ്പുകൾ കൂടുകെട്ടിപ്പാർക്കുന്ന പോതിയുടെ പുളിമരത്തിൽ, ചാരിത്യവതികളുടെ ഭർത്താക്കന്മാർക്ക് മുമ്പിൽ പാമ്പുറുമ്പുകൾ മാറുന്ന, പായൽ വഴുക്കാത്ത ആ പുളിമരത്തിൽ... എന്നിട്ടും ഖസാക്കിലെ ആണുങ്ങളാരും കയറാൻ ധൈര്യപ്പെട്ടില്ല, കെട്ടിയോളുമാരെ അത്രയ്ക്ക് വിശ്വാസമുള്ള പുരുഷന്മാരുടെ നാട്ടിലാണു രവി ചെന്നത്!

രവിയുടെ ഏകാദ്ധ്യാപകവിദ്യാലയത്തിനു എല്ലാ സഹായത്തിനുമെത്തിയത് ശിവരാമൻ നായർ ആയിരുന്നു, അതു മറ്റൊരു പ്രതികാരകാവ്യം.

വിദ്യാലയമാക്കിയത് ഞാറ്റുപുരയായിരുന്നു, ആ ഞാറ്റുപുര വേണ്ടെന്നത് നായരുടെ ആഗ്രഹമാണ്, എന്നാൽ അതിനൊരുവഴിയില്ലാതെ ഇരുന്നപ്പോഴാണ് രവിയുടെ വരവ്.

നായർക്ക് കോടതിയിലും ഹർജ്ജികളിലും കമ്പമുണ്ട്, അല്ലാതേയും പാലക്കാട്ടേയ്ക്ക് പോയി അവിടെ നാലുനാൾ തങ്ങലുണ്ട്. നായർ പാലക്കാട്ട് പോയാൽപ്പിന്നെ കെട്യോൾ നാരായണിയമ്മ ഞാറ്റുപുരയിലാണെപ്പോഴും.

വർഷങ്ങൾക്ക് മുമ്പൊരു നാളിൽ ഈറൻതോർത്ത് മാത്രം ചുറ്റി, മേലാകെ ചന്ദനം പൂശി, മഞ്ഞളിൻ്റെ നിറവും കല്ലൻമുലകളുമുള്ള നാരായണിയമ്മ ഉമ്മറത്ത് ഉലാത്തിയതിൻ്റെ പിറ്റേന്ന്, കാശുമാലയും നീലക്കൽപ്പതക്കവുമിട്ട് ഞാറ്റുപുരയിൽ തനിച്ച്, നായരുടെ വാക്കിനുവിപരീതമായി പോയനാൾ. അന്ന് നായർ ചോദിച്ചു

"നാരായണീ.. അരായിരുന്നു ഞാറ്റുപുരയുടെ മുറ്റത്ത്?"

"കുപ്പു.. പനകയറ്റക്കാരൻ കുപ്പു"

"എന്തിനാ വന്നത്?"

"തീ തരുവോന്ന് ചോദിക്കാൻ"

ശിവരാമൻ നായരുടെ മനസ്സിൽ ഇടിത്തീയായി അവനെത്തി, മാറിലും കൈപ്പടങ്ങളിലും പൊന്നൈരിൻ്റെ തടങ്ങൾപോലെ തഴമ്പുകെട്ടിയ ചെത്തുകാരൻ!

അന്നു തുടങ്ങിയതാണീ പക, ഞാറ്റുപുരയോട്, അതങ്ങനെ ഖസാക്കിലെ ഏകാദ്ധ്യാപകവിദ്യാലയമായി മാറി, അതിനായിഞാറിൻ്റെ മണത്തോടൊപ്പം നായരുടെ പകയും കൂടിയായിരുന്നു ആബിദ കഴുകിക്കളഞ്ഞത്!